എന്തുകൊണ്ട് ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു? എന്ന ചോദ്യത്തിനും എന്തുകൊണ്ട് കതിരൂര്‍ മനോജ് വധിക്കപ്പെട്ടു എന്ന ചോദ്യത്തിനും ഉത്തരം വളരെ ലളിതമാണ്. അസഹിഷ്ണുത.
വ്യക്തിവിദ്വേഷവും ജാതിവിദ്വേഷവും അസഹിഷ്ണുതയും എന്നും സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പൊതുസ്വഭാവമാണ്. ചാനല്‍ ചര്‍ച്ചകളിലും അവരുടെ ജിഹ്വകളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലും കവലപ്രസംഗങ്ങളിലും നമുക്കിതു വ്യക്തമായി കാണാം. അവരുടെ നേതൃത്വം ഒരിക്കലും സഹിഷ്ണുതയുള്ളവരല്ല. എതിര്‍വാദമുഖങ്ങളെ കേള്‍ക്കാനോ ചിന്തിക്കാനോ അവര്‍ക്കൊരിക്കലും കഴിയാറില്ല.
കേരളത്തിലെ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ പ്രധാന അക്രമ സംഭവങ്ങള്‍ എടുത്തുനോക്കൂ. ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും അസഹിഷ്ണുതയ്‌ക്ക് തെളിവുകളാണതെല്ലാം. ക്രിയാത്മകമായ എന്തെങ്കിലും കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം സ്വരൂപിക്കുവാനോ സിപിഎമ്മിനും പോഷക സംഘടനകള്‍ക്കും ഇക്കാലയളവില്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതിനുവേണ്ട മേധാശക്തിയോ ആര്‍ജ്ജവമോ ദീര്‍ഘവീക്ഷണമോ അവരുടെ നേതൃത്വത്തിനില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ആശ്രമങ്ങളെയും സന്യാസിമാരെയും അവഹേളിക്കാനും സന്യാസിമാരുടെ മുടിയും താടിയും വടിക്കാനും അവര്‍ രംഗത്തിറങ്ങിയത്. ഒടുവില്‍ ശക്തമായ പ്രതിഷേധത്തിന്റെയും നീതിന്യായ നിയമ വ്യവസ്ഥയുടെയും മുന്‍പില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടിവന്നു.
ഇന്നു കേരളത്തില്‍ അനവധി നിയമലംഘനങ്ങളും നീധിനിഷേധങ്ങളും ജനവിരുദ്ധ ജനാധിപത്യ വിരുദ്ധ സംഭവങ്ങളും നടക്കുന്നു. ഇതിനെതിരെ സത്യസന്ധമായി പ്രതിഷേധിക്കുവാന്‍ സിപിഎമ്മും മറ്റു ഇടതു പാര്‍ട്ടികളും തയ്യാറായിട്ടുണ്ടോ? ആറന്മുള സമരത്തെപ്പോലെ ഒരു പ്രതിഷേധസമരം അവര്‍ എപ്പോഴെങ്കിലും ഏറ്റെടുത്തിട്ടുണ്ടോ? വിജയിപ്പിച്ചിട്ടുണ്ടോ? കേരളത്തില്‍ അനവധി തവണ അവര്‍ അധികാരത്തില്‍ വന്നു. വ്യാവസായികമേഖലയിലോ കാര്‍ഷികമേഖലയിലോ വിദ്യാഭ്യാസമേഖലയിലോ വിപ്ലാവാത്മകമായ എന്തെങ്കിലും പരിവര്‍ത്തനം നടത്തുവാന്‍ സിപിഎമ്മിന് സാധിച്ചോ?
ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന സിപിഎം ഇവിടുത്തെ സനാതനധര്‍മ്മത്തെ അവഹേളിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ലോകത്ത് ഏറ്റവുമേറെ കൂട്ടക്കൊലകള്‍ നടക്കുന്നതും ഷിയാ-സുന്നി വ്യത്യാസത്തിന്റെ പേരില്‍ പരസ്പരം കൊന്നൊടുക്കുന്നതും ഇസ്ലാമിക രാജ്യങ്ങളിലാണെന്നത് ഏതെങ്കിലും ഒരു ഡിവൈഎഫ്‌ഐ നേതാവ് നിഷേധിക്കുമോ? ഭാരതത്തെ ക്രൈസ്തവത്ക്കരിക്കാനുള്ള ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ പ്രഖ്യാപനത്തെ ഏതെങ്കിലും സഖാക്കള്‍ വിമര്‍ശിച്ചതായി കണ്ടിട്ടുണ്ടോ?
ഒരു വെല്ലുവിളിയും സ്വീകരിക്കാനാവാത്തവണ്ണം ചിന്താപരമായും സംഘടനാപരമായും തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്, ഒരുകാലത്ത് യുവാക്കളുടെ ആവേശമായിരുന്ന പ്രസ്ഥാനത്തിന്, ഇന്ന് പേരിനുപോലും ഒരു വൈചാരികമായ പ്രതിരോധം തീര്‍ക്കാനാവുന്നില്ല. അതിനാലാണ് പാര്‍ട്ടി ഗ്രാമത്തില്‍ സര്‍വ്വശക്തിയും സംഭരിച്ച് അവര്‍ സ്വാമി ചിദാനന്ദപുരിക്കെതിരെയും മറ്റും അസഹിഷ്ണുതയുമായി രംഗത്തുവന്നത്. സ്വാമിയ്‌ക്കുനേരെയുള്ള ഈ അസഹിഷ്ണുത തീവ്രവാദി പ്രസ്ഥാനങ്ങളുടെ വോട്ട് ലക്ഷ്യമാക്കിയുള്ള ഒരു പ്രകടനമാണ്.
കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയിലേക്ക് ആളുകള്‍ ഇരച്ചുകയറിവരുന്നതും യാത്ര മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങളെ കേരളം സാകൂതം ശ്രദ്ധിക്കുന്നതും ചര്‍ച്ചചെയ്യുന്നതും കണ്ട് വിറളിപിടിച്ച മാര്‍ക്‌സിസ്റ്റ് നേതൃത്വം നടത്തുന്ന അക്രമമാണ് അരൂരില്‍ കണ്ടത്. ഈ അസഹിസ്ണുത കേരളത്തിലെ എല്ലാ ആശ്രമങ്ങള്‍ക്കുനേരെയും ഹിന്ദു പ്രസ്ഥാനങ്ങള്‍ക്കുനേരെയും ആവര്‍ത്തിക്കാം. ഇതിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്, പ്രതികരിക്കേണ്ടതുണ്ട് -ശക്തമായിതന്നെ.
പ്രദീപ്, കോഴിക്കോട്
മല്ലികയുടെ ‘മാതൃഹത്യ’
മല്ലികാ സാരാഭായിയും ചില അശുഭ ചിന്തകളും (ജന്മഭൂമി, ജനുവരി 25) എന്ന അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയുടെ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. മല്ലികാ സാരാഭായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി നടത്തിയ വിമര്‍ശനത്തിന്റെ മൂല കാരണങ്ങള്‍ ഒരു ചൂണ്ടുപലക കൂടിയാണ്. സാരാഭായി കുടുംബത്തിലെ അന്തഃഛിദ്രത്തിലേക്കും മല്ലിക എന്ന കലാകാരിയുടെ ധാര്‍ഷ്ട്യത്തിലേക്കുമുള്ള ചൂണ്ടുപലക.
മൃണാളിനിയുടെ മരണവിവരമറിഞ്ഞ് മിനിട്ടുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ പുത്രന്‍ കാര്‍ത്തിക് സാരാഭായിയെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഫോണില്‍ ബന്ധപ്പെട്ടതും മാതാവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയതും കാര്‍ത്തിക് സാരാഭായി സ്വന്തം സഹോദരിയെ അറിയിച്ചിട്ടില്ല എങ്കില്‍, അതു സൂചിപ്പിക്കുന്നത് എന്താണെന്ന് വായനക്കാര്‍ തന്നെ ആലോചിക്കണം. നല്ല സാഹോദര്യബന്ധം!
വ്യക്തി ജീവിതത്തില്‍ നേരിടേണ്ടിവന്ന അപചയങ്ങളും വീഴ്ചകളുമായിരിക്കണം മല്ലികയെ ഈ നിലയിലെത്തിച്ചത്. ഒരുകാലത്ത് ഭാരതത്തിലെ പ്രശസ്ത വ്യവസായ കുടുംബം ആയിരുന്ന സാരാഭായി ഗ്രൂപ്പിന്റെ അവസ്ഥ എന്താണ് എന്നതിന്റെ ഉത്തരം കൂടിയാണ് മല്ലിക. സ്വന്തം മാതാവിന്റെ മൃതശരീരത്തിനടുത്ത് നൃത്തചുവടുമായി മാധ്യമശ്രദ്ധക്ക് കേഴുന്ന ഈ നവവൃദ്ധയെ എങ്ങനെ വേണം വിവരിക്കാന്‍? മല്ലികയെപ്പോലെ പല ‘പ്രൗഢ’ വനിതകളും നമ്മുടെ സാംസ്‌കാരിക ലോകത്തുണ്ട്. അരുന്ധതീ റോയ്, സുഭാഷിണി അലി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
പിള്ള സൂചിപ്പിച്ച ചാനല്‍ ചര്‍ച്ചകളെക്കുറിച്ച് ഒരു വാക്കുകൂടി! കേരളത്തിലെ ചായക്കടകളിലും ബാര്‍ബര്‍ഷാപ്പിലും നടക്കുന്ന ‘സൗഹൃദ സംഭാഷണങ്ങള്‍ക്കു’ ഇതിലും മേന്മയും ഗുണനിലവാരവും ഉണ്ട്. ലോകത്തിലെ ഏതു വിഷയത്തെയും കുറിച്ച് എപ്പോള്‍ വേണമെങ്കിലും എന്തു വേണമെങ്കിലും തട്ടിവിടുന്ന ഏതാനും നിലയ വിദ്വാന്മാരും ചര്‍ച്ചാ ജീവനക്കാരുമാണ് ഇതിലെ അഭിനേതാക്കള്‍. അടുത്തകാലത്ത് ഒരു ചര്‍ച്ചാ തൊഴിലാളിനി തട്ടിവിടുന്നതു കേട്ടു. ”ഞങ്ങളുടെ പാര്‍ട്ടിയിലെ ഒന്നില്‍ മൂന്നുഭാഗം യുവാക്കള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്……” ഒരു തവണയല്ല…..പലതവണ…..
കുമാര്‍ ചെല്ലപ്പന്‍, പെരുമ്പാവൂര്‍
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍…
മാനുഷിക മുന്നേറ്റത്തിന്റെ വഴിത്താരയില്‍ വിപ്ലവകരമായ പന്ഥാവുകള്‍ വെട്ടിത്തുറന്ന കണ്ടുപിടുത്തങ്ങളായിരുന്നു കമ്പ്യൂട്ടറും മൊബൈല്‍ ഫോണും. ഒട്ടേറെ സാധ്യതകളുടെ പറുദീസയിലേക്കാണ് ഇന്റര്‍നെറ്റിന്റെ വാതായനങ്ങള്‍ തുറന്നിട്ടത്. എന്തിനും ഏതിനും രണ്ടുവശമുണ്ടെന്ന് പറഞ്ഞപോലെയാണ് കാര്യങ്ങള്‍. ഒട്ടേറെ ഗുണവശങ്ങള്‍ കമ്പ്യൂട്ടറിനും മൊബൈലിനും മറ്റുമുണ്ട്. പക്ഷെ ഇപ്പോള്‍ ഇവയുടെ ദുരുപയോഗം കൂടിവരുന്ന സംഭവങ്ങളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും നിരോധിക്കാനാവില്ല. പിന്നെ സാധ്യമാവുന്നത്, അഥവാ സാധ്യമാവേണ്ടത് തിരിച്ചറിവാണ്. സാംസ്‌കാരികധിനിവേശത്തെ പ്രതിരോധിക്കാന്‍ ബോംബോ, തോക്കോ, നിയന്ത്രണങ്ങളോ ഒന്നുംതന്നെ പ്രായോഗികമല്ല. വ്യക്തിയുടെ ഉള്ളിലുള്ള ആത്മബോധത്തെ ജ്വലിപ്പിച്ച് സ്വതന്ത്രമാക്കുകയാണ് വേണ്ടത്. സ്വന്തം മണ്ണിലും സ്വന്തം സത്തയിലും ഉയിര്‍കൊള്ളുന്ന സാംസ്‌കാരിക സമരങ്ങള്‍ കൊണ്ടാണത് സാധ്യമാവുന്നത്.
മനോജ് കൃഷ്ണന്‍, പെരുമ്പാവൂര്‍
മുഹമ്മദിന്റെ സ്വപ്‌നം
ആര്‍ക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദിന്റെ സര്‍വീസ് സ്റ്റോറി ‘ഞാനെന്ന ഭാരതീയന്‍’നില്‍ നിന്നുള്ള ‘ഭാരതപര്യടനത്തിന് റിപ്പബ്ലിക്ക മ്യൂസിയം’ എന്ന ലേഖനം ജന്മഭൂമി വാരാദ്യത്തില്‍ വായിച്ചു. അദ്ദേഹത്തിന്റെ മനഃസ്ഥിതിയേയും ഉദ്യമത്തേയും മനസാ നമിച്ചു. ഇത്തരം ഉദ്യോഗസ്ഥരാണ് നമുക്കുണ്ടാവേണ്ടത്. എന്തിനും ഏതിനും നിയമത്തിന്റെ നൂലാമാലകളെടുത്ത് തടയിടാന്‍ ഏത് ഉദ്യോഗസ്ഥനുമാകും. എന്നാല്‍ നിയമത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്ന് വിശാലമായി ചിന്തിക്കാനും അതിനനുസരിച്ച്, തന്റെ നടപടി നൂറുശതമാനം സത്യസന്ധമാണെന്ന് സ്വന്തം മനസ്സാക്ഷിയില്‍ ബോധ്യപ്പെടുത്താനും കഴിയുന്നെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഓരോ ഉദ്യോഗസ്ഥനും കഴിയണമെന്നും കെ.കെ.മുഹമ്മദിന്റെ വാക്കുകള്‍ നമ്മോട് പറയാതെ പറയുന്നു.
ദല്‍ഹിയില്‍ അദ്ദേഹം സ്ഥാപിച്ച റിപ്ലിക്ക മ്യൂസിയം 200 പ്രതിമകളുള്ള ഒരു ഏഷ്യന്‍ മ്യൂസിയമാക്കണമെന്ന മോഹം അദ്ദേഹത്തിന് പൂര്‍ത്തീകരിക്കാന്‍ കഴിയും. നമ്മുടെ പ്രധാനമന്ത്രിക്ക് വിശദമായ ഒരു കത്ത് എഴുതിയാല്‍ മാത്രം മതിയാകും. ട്വിറ്റര്‍ വഴിയോ ഇ-മെയില്‍ വഴിയോ ബന്ധപ്പെട്ടാലും നടക്കുമെന്നുറപ്പ്.
രാമചന്ദ്രന്‍ പാണ്ടിക്കാട്, മഞ്ചേരി
















