ഒരു ശാസ്ത്രജ്ഞന് തന്റെ അന്വേഷണത്തില്‍ കേന്ദ്രീകരിക്കുവാനായി സ്വയം ചില നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ അയാള്‍ ഒന്നും കണ്ടെത്തുകയില്ല. അതുപോലെതന്നെ ഒരു യോഗിയുടെ കാര്യവും. മസില് വികസിപ്പിക്കുവാന്‍ ജിംനേഷ്യത്തില്‍ പോകുന്ന ഒരു യുവാവ് നിയന്ത്രണമില്ലാത്ത കുത്തഴിഞ്ഞ ജീവിതത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ മസിലിനു പകരം ക്ഷയരോഗമോ മറ്റോ ആയിരിക്കാം ആര്‍ജിക്കുക.
ശാരീരികപ്രകൃതിക്കും ശരീരധര്മ്മരംഗത്തിനും അനുയോജ്യമല്ലാത്തിനാല്‍ സ്ത്രീകള്‍ മസില് വികാസത്തിനായി സാധാരണയായി ജിംനേഷ്യത്തില്‍ പോകാറില്ല. അതിനായി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കില്‍ അതൊരു മനുഷ്യവകാശധ്വംസനമായി അവര്‍ കരുതുകയുമില്ല. എന്നാല്‍, യോഗാഭ്യാസം, കരാട്ടെ, ധ്യാനം, പ്രാര്‍ത്ഥന ക്ഷേത്രദര്‍ശനം ഇവയിലൊക്കെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരേപോലെ ഏര്‍പ്പെടാവുന്നതുമാണ്.
ആദ്ധ്യാത്മികമായി സ്വയം ശക്തമാകുന്നതിലൂടെ മനസ്സിന് ശാന്തിയും, ജീവിതത്തെക്കുറിച്ച് ഗാഢവും ഉദാത്തവുമായ കാഴ്ചപ്പാടും ജനലക്ഷങ്ങള്‍ക്ക് ലഭിക്കുന്നതിനുതകുന്ന പരിശീലനമുറകള്‍ ശബരിമലതീര്‍ത്ഥാടനം ഉള്‍ക്കൊള്ളുന്നു. നാല്പത്തൊന്നു ദിവസത്തെ വ്രതചര്യ പാലിക്കേണ്ടതായ ഈ തീര്‍ത്ഥാടനത്തില്‍ പ്രായഭേദമെന്യേ എല്ലാ പുരുഷന്മാര്ക്കും പങ്കെടുക്കാവുന്നതാണ്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവഘട്ടം എത്താത്തവരും ആര്‍ത്തവവിരാമം സംഭവിച്ചവരും മാത്രമേ ശബരിമലതീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാവൂ എന്ന ഒരു നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നു. (10 വയസ്സില്‍ താഴെയും 50 വയസ്സില്‍ മേലെയും ഉള്ളവര്‍ എന്നാണ് പൊതുവെ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.)കേരളത്തിലെ അനേകം ക്ഷേത്രങ്ങളില്‍ ശബരിമലക്ഷേത്രത്തില്‍ മാത്രമാണ് ഈ നിബന്ധന നിലവിലുള്ളതെന്നത് പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു.
പണ്ടുകാലങ്ങളില്‍ ഘോരവനങ്ങളിലൂടെയും പര്‍വ്വതനിരകള്‍ താണ്ടിയും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥയാത്ര സ്ത്രീകള്‍ക്ക് ദുഷ്കരവും അപകടകരവുമായതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെന്നും, ഇന്ന് അങ്ങനെയല്ലാത്തതിനാല്‍ ഇത് ഒഴിവാക്കേണ്ടതാണെന്നും ഒരഭിപ്രായമുണ്ട്. പമ്പവരെ ഇന്ന് വാഹനങ്ങള്‍ എത്തുന്നു. പിന്നീട് നീലിമല മാത്രം കയറിയാല്‍ മതിയാവും. ഈ മാറിയ പരിതസ്ഥിതിയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ ആരാധിക്കുവാനുള്ള അവസരം എന്തിനു നിഷേധിക്കപ്പെടണം എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു.
ഭൗതികസാഹചര്യങ്ങളെമാത്രം കണക്കിലെടുത്തുകൊണ്ട്, ശബരിമലതീര്‍ത്ഥാടനം ഉള്‍ക്കൊള്ളുന്ന ആദ്ധ്യാത്മികപരിശീലനനിഷ്ഠകളെ അവഗണിക്കുന്ന ഒരു വീക്ഷണമാണിത്. സാധാരണരീതിയിലുള്ള ഒരു ആരാധനയല്ല ശബരിമലയില്‍ ശ്രീ ധര്‍മ്മശാസ്താദര്‍ശനം ആവശ്യപ്പെടുന്നത്. ദര്ശനത്തിനുമുമ്പ് കര്‍ശനമായ ഒരു വ്രതനിഷ്ഠയുടെ പരിശീലനം അത് അനുശാസിക്കുന്നു. ശബരിമലയില്‍ എത്തിച്ചേരാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളെക്കാളേറെ, ജീവിതത്തില്‍ ആത്മവികാസപരമായ പരിവര്‍ത്തനം ഉളവാക്കുവാന്‍ സഹായകമായിത്തീരുന്ന ആദ്ധ്യാത്മികനിഷ്ഠകള്ക്കാണ് ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പ്രാധാന്യം.
പത്തുവയസ്സില്‍ താഴെയും അമ്പതുവയസ്സിനു മേലെയുമുള്ള സ്ത്രീകള്‍ക്ക് പുരാതനകാലം മുതല്ക്കുതന്നെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളതുകൊണ്ട് സ്ത്രീകളോട് ഇവിടെ വിവേചനം കാണിക്കുന്നുവെന്ന് ചിലര്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. സ്ത്രീകള്‍ക്ക് പര്‍വ്വതങ്ങളിലൂടെയുള്ള നീണ്ട യാത്ര നടത്താനുള്ള കഴിവോ കഴിവില്ലായ്മയോ അല്ല ഇവിടെ പരിഗണിക്കപ്പെടുന്നതെന്നും വ്യക്തം. ഈ നിയന്ത്രണത്തിന് മറ്റു കാരണങ്ങളുണ്ട്. അവ ഈ തീര്‍ത്ഥയാത്ര ഉള്‍ക്കൊള്ളുന്ന പ്രത്യേക ആദ്ധ്യാത്മികപരിശീലനവുമായി ബന്ധപ്പെട്ടതാണ്.
ഒരു ശാസ്ത്രീയപരീക്ഷണം വിജയിക്കണമെങ്കില്‍ അതിനുപറ്റിയ സാഹചര്യങ്ങള്‍ ഒരുക്കുകയും ചില നിയമങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. ശാസ്ത്രബോധമില്ലാത്തവര്‍ പറയുന്നതു കേട്ട് ശാസ്ത്രജ്ഞന് അവ പാലിച്ചില്ലെങ്കില്‍ പ്രയത്നം വൃഥാവിലാകും. ഇത് ആത്മവികാസത്തിന്റെ കാര്യത്തിലും പ്രസക്തമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: