സാംസ്‌കാരിക കേരളത്തിന്റെ ഹൃദയം ഇപ്പോള്‍ തേങ്ങുകയാണ്. സരിത ഉള്‍പ്പെട്ട സ്മാര്‍ത്തവിചാരവും ബാര്‍ ഉടമ ബിജു രമേശ് നടത്തുന്ന വെളിപ്പെടുത്തലുകളും കേട്ട് മലയാളികളുടെ മുഖങ്ങള്‍ വിവര്‍ണമായി അവര്‍ ലജ്ജിച്ച് തലതാഴ്‌ത്തുകയാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്ന് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കേസുകളില്‍ കുടുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും നെട്ടോട്ടമോടുമ്പോള്‍ ഭരണയന്ത്രം നിശ്ചലമാകുകയാണെന്നത് വാസ്തവം.
ജുഡീഷ്യറിയെയും നിയമവാഴ്ചയെയും ഒരേപോലെ തള്ളിപ്പറയുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളത്. പ്രതിപക്ഷം അക്രമരാഷ്‌ട്രീയത്തിലൂടെ അരാജകത്വം സൃഷ്ടിക്കുന്നു എന്ന് കുമ്മനം പറയുന്നു. നിയമവാഴ്ചയും പോലീസ് സംവിധാനവും നിശ്ചലമാണെന്ന് തെളിയിച്ചതായിരുന്നല്ലോ ഒരു എസ്എഫ്‌ഐ നേതാവ് മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസന്റെ കരണത്തടിച്ച് വീഴ്‌ത്തിയ സംഭവം. അത് കണ്ടുകൊണ്ടുനിന്ന പോലീസുകാരന്‍ തല്ലുന്ന ആളെ തടയാന്‍ ശ്രമിക്കുകയോ നിലത്തുവീണ ശ്രീനിവാസനെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയോ ചെയ്തില്ല.
കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയതായിരുന്നു ശ്രീനിവാസന്‍. വിദേശ സര്‍വകലാശാലകളുടെ വരവിന് മുന്നോടിയാണെന്ന് ആരോപിച്ചാണ് ആഗോളവിദ്യാഭ്യാസ സമ്മേളനത്തെ എസ്എഫ്‌ഐ എതിര്‍ക്കുന്നത്. ടി.പി.ശ്രീനിവാസന്‍ നമ്മുടെ നയതന്ത്ര പ്രതിനിധി എന്ന നിലയില്‍ അന്താരാഷ്‌ട്ര വേദികളില്‍ ഭാരതത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ്. ആഗോള വിദ്യാഭ്യാസ സമ്മേളനം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി മാത്രമാണ്. സ്വന്തം നിലപാട് പറഞ്ഞ് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പകരം എസ്എഫ്‌ഐയുടെ പ്രകടനം തറ ഗുണ്ടായിസം തന്നെയാണ്.
എസ്എഫ്‌ഐയ്‌ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അവര്‍ക്ക് ആ സമ്മേളനത്തില്‍ പങ്കെടുത്ത് എതിര്‍ക്കാമായിരുന്നു. പ്രതിഷേധം രേഖപ്പെടുത്താമായിരുന്നു. അതിനുപകരം മാന്യനായ ഒരു മനുഷ്യനെ കരണത്തടിച്ച് നിലത്തുവീഴ്‌ത്തുകയല്ല ചെയ്യേണ്ടിയിരുന്നത്. ഈ പ്രവര്‍ത്തി കേരളത്തെ അപമാനിച്ചെങ്കില്‍ അതിലും വലിയ കളങ്കമാണ് ബിജു രമേശും സരിതാനായരും ഉയര്‍ത്തുന്ന അഴിമതിക്കഥകളും അവിഹിത സംഭവങ്ങളും വരുത്തിയിരിക്കുന്നത്. കേരളത്തിലെ മന്ത്രിസഭയുടെ വിശ്വാസ്യത പാടെ തകര്‍ന്നിരിക്കുകയാണ്. കോഴയാരോപണത്തെത്തുടര്‍ന്ന് മന്ത്രിസഭയില്‍നിന്നും രാജിവച്ച കെ.ബാബുവിനെ മുഖ്യമന്ത്രി രാജി പിന്‍വലിപ്പിച്ച് പഴയ കസേരയില്‍ കയറ്റിയിരുത്തിയിരിക്കുകയാണ്. കോഴയാരോപണത്തില്‍ തെറിച്ച കസേരയിലേക്ക് ധനമന്ത്രിയായിരുന്ന കെ.എം. മാണിയെയും മുഖ്യമന്ത്രി ക്ഷണിക്കുന്നു.
ബജറ്റവതരണത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി തല്‍പ്പരകക്ഷികളില്‍നിന്ന് കോഴ കൈപ്പറ്റിയെന്നാണ് മാണിക്കെതിരെ ഉയര്‍ന്ന ആരോപണം. കഴിഞ്ഞ 20 വര്‍ഷമായി മാണി ഈ പണി ചെയ്യുന്നുവെന്ന് പലരും കുറ്റപ്പെടുത്തുകയുണ്ടായി. മാണി വീണ്ടും ബജറ്റ് അവതരിപ്പിച്ചാല്‍ അവതരണത്തിനു മുന്‍പ് വിശദാംശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ചോര്‍ത്തി ഇനിയും കോഴ വാങ്ങില്ലെന്ന് എന്താണുറപ്പ്? ഈ കോഴയുടെ വിഹിതം കൈപ്പറ്റാമെന്ന പ്രതീക്ഷയിലാണോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയെ തിരിച്ചുവിളിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പിന് വെറും രണ്ടു മാസങ്ങള്‍ ബാക്കിനില്‍ക്കെ ഇനിയും ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് യുഡിഎഫ് നേതാക്കള്‍ക്കൊക്കെ അറിയാം. ഇതിന് മറയിടാനാണ് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ല എന്നാണ് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വാദിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും കേസുകളില്‍പെട്ട് നെട്ടോട്ടമോടുമ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ജുഡീഷ്യറിയെയും നിയമവാഴ്ചയെയും തള്ളിപ്പറയുകയാണെന്ന് കുമ്മനം ആരോപിക്കുന്നു. കെ.ബാബു വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കവേയാണ് അദ്ദേഹം മന്ത്രിക്കസേരയില്‍ ഉപവിഷ്ടനാകുന്നത്. റിപ്പോര്‍ട്ട് വരുന്നതുവരെ എങ്കിലും ബാബു കാക്കണമായിരുന്നു എന്നും കുമ്മനം കൂട്ടിച്ചേര്‍ക്കുന്നു. എസ്എഫ്‌ഐയുടെ അക്രമ രാഷ്‌ട്രീയം കേരളത്തിന് പുതുമയുള്ള കാര്യമല്ല. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തെ അക്രമവല്‍ക്കരിച്ചത് ഈ സംഘടനയാണ്.
കേരളത്തിലെ കാമ്പസുകളില്‍ നീചമായ നിരവധി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാരമ്പര്യം എസ്എഫ്‌ഐക്കുണ്ട്. ഇതാണ് അവര്‍ ശ്രീനിവാസന് നേരെയും പ്രയോഗിച്ചത്. ടി.പി.ശ്രീനിവാസന്റെ കരണത്തടിച്ച എസ്എഫ്‌ഐയുടെ അടികൊണ്ടത് സംസ്‌കൃതചിത്തരായ മലയാളികളുടെ കരണത്താണ്. എസ്എഫ്‌ഐ അക്രമികളെ ന്യായീകരിക്കുകയും ശ്രീനിവാസനെ അധിക്ഷേപിക്കുകയുമാണ് സിപിഎം നേതാക്കള്‍ ചെയ്തത്. ജനരോഷം ഉയര്‍ന്നപ്പോള്‍ മാത്രമാണ് അവര്‍ക്ക് ഇക്കാര്യത്തില്‍ മാനസാന്തരമുണ്ടായത്. എസ്എഫ്‌ഐ മാത്രമല്ല, കേരള പോലീസും ഇതില്‍ ഒരുപോലെ വിമര്‍ശനം അര്‍ഹിക്കുന്നു. ഈ പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടതാണെന്ന് ഡിജിപി അഭിപ്രായപ്പെട്ടിരിക്കുന്നത് അധികൃതര്‍ കാണണം.
















