കോഴക്കേസില്‍ രാജിനല്‍കിയ മന്ത്രിമാരെ തിരിച്ചുവിളിക്കാന്‍ ഭരണമുന്നണി തീരുമാനിച്ചിരിക്കുകയാണ്. ഇത് കേരള ജനതയെ അവഹേളിക്കുന്നതിന് തുല്യമാണ്. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ പ്രധാനനേട്ടം ഒരുപാട് വിവാദത്തില്‍ ചെന്നുവീണു എന്നതാണല്ലോ. അതില്‍ ഒന്നാണ് ബാര്‍കോഴക്കേസ്. കോടിക്കണക്കിന് രൂപയുടെ കോഴ ആരോപണത്തെത്തുടര്‍ന്ന് ഹൈക്കോടതിയുടെയും വിജിലന്‍സ് കോടതിയുടെയും പരാമര്‍ശങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ബാര്‍കോഴക്കേസില്‍ ആദ്യം ധനമന്ത്രി കെ.എം. മാണി രാജിവച്ചെങ്കിലും ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബുവിന് രാജിവയ്‌ക്കാന്‍ അല്‍പം കൂടി സമയമെടുത്തു.
മന്ത്രിക്കെതിരെ കേസ്സെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് വന്നശേഷമാണ് ബാബു മന്ത്രിസ്ഥാനം രാജിവയ്‌ക്കാന്‍ തയ്യാറായത്. മുഖ്യമന്ത്രിക്ക് ബാബുവിന്റെ രാജിക്കത്ത് ലഭിച്ചെങ്കിലും അത് ഗവര്‍ണര്‍ക്ക് കൈമാറിയില്ല. വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതിയിലെത്തി ഒരു തീര്‍പ്പുവരുംവരെ പിടിച്ചുവയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ വ്യക്തമായി. ഹൈക്കോടതി രണ്ട് മാസത്തേയ്‌ക്ക് മാത്രമാണ് വിജിലന്‍സ് കോടതി ഉത്തരവ് മരവിപ്പിച്ചത്. അഴിമതി യുഡിഎഫിന് അലങ്കാരമെന്ന വിധമാണ് പെരുമാറ്റം.
ഈ സര്‍ക്കാരിന്റെ കാലാവധി രണ്ട് മാസത്തിനപ്പുറമില്ല. ഒരു മാസം പിന്നിടുമ്പോള്‍ തന്നെ പുതിയ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. അതുണ്ടായാല്‍ ഭരണപരമായ പുതിയ തീരുമാനങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. എന്നിട്ടും രാജിവച്ച മന്ത്രിയെ തിരിച്ചുകൊണ്ടുവരുന്നതിന് പിന്നിലെ വികാരം ധിക്കാരം മാത്രമാണ്. ആരെന്തുപറഞ്ഞാലും തങ്ങള്‍ക്ക് ഒരു കൂസലുമില്ലെന്ന ഭാവമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. കോടതി പരാമര്‍ശം വന്ന ഉടന്‍ മന്ത്രിസ്ഥാനം രാജിവച്ച ബാബുവിന്റെ നിലപാടിനെ സ്വാഗതം ചെയ്ത ആളാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഉന്നതമായ ധാര്‍മ്മികതയാണ് ബാബു ഉയര്‍ത്തിപ്പിടിച്ചതെന്ന് അവകാശപ്പെട്ട സുധീരന് ഇപ്പോള്‍ കോടതി വിധിയുടെ കച്ചിത്തുരുമ്പ് പിടിച്ച് മലക്കംമറിച്ചില്‍ നടത്തിയിരിക്കുകയാണ്.
പുറത്ത് ആദര്‍ശം പറയുകയും അകത്ത് അല്‍പ്പത്തം പേറുന്നയാളുമാണ് കെപിസിസി പ്രസിഡന്റെന്നാണ് ഇത് തെളിയിക്കുന്നത്. ബാബുവിന്റെ രാജിയെ അംഗീകരിച്ചാല്‍ ആ പാത താനും പിന്തുടരേണ്ടി വരുമെന്ന ചിന്തയാണ് രാജിക്കത്ത് പിടിച്ചവയ്‌ക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. സോളാര്‍ തട്ടിപ്പ് കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് മുഖ്യമന്ത്രിക്കും എതിരായിരുന്നല്ലോ. ഹൈക്കോടതിയുടെ ഔദാര്യത്തില്‍ മാത്രം നിലനില്‍ക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലെന്നതാണ് വാസ്തവം. ബാബുവിന് ലഭിച്ച സ്റ്റേ ഉമ്മന്‍ചാണ്ടിക്കും ഹൈക്കോടതിയാണല്ലോ നല്‍കിയത്.
കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് പലപ്പോഴും അവകാശപ്പെടാറുണ്ട്. ഏറ്റവും ഒടുവിലത്തെ നടപടികള്‍ രാജ്യത്തിന് സ്വീകാര്യമായ മാതൃകയാണെന്ന് പറയാനാകുമോ? നാണം കെട്ടും ഭരണം തുടരുമെന്ന പ്രഖ്യാപനമാണ് ഭരണമുന്നണി നടത്തിയിരിക്കുന്നത്. കേരളത്തിന് ഇത് ഉണ്ടാക്കുന്ന മാനക്കേട് ചെറുതല്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്ന രാഷ്‌ട്രീയമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ കണ്ടു വരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴെല്ലാം രക്ഷപ്പെടുത്തുന്ന സമീപനമായിരുന്നു പ്രതിപക്ഷം സ്വീകരിച്ചിരുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം ഒത്തുകളി തുടരുകയായിരുന്നു. അതിന് മുന്നില്‍ നിന്നത് മുന്നണിയെ നയിക്കുന്ന സിപിഎം തന്നെയായിരുന്നു.
അതിന്റെ ഗുണഫലം പലതരത്തിനും സിപിഎം നേടിയെടുക്കുകയും ചെയ്തതും കേരള കണ്ടതാണ്. സോളാര്‍ തട്ടിപ്പിന്റെ ഉള്ളറകള്‍ തുറന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കുംവരെ സമരം തുടങ്ങിയ പ്രതിപക്ഷം 24 മണിക്കൂറുകൊണ്ട് നിര്‍ത്തിയതിന്റെ പിന്നിലെ കളി സിപിഎം ഘടകകക്ഷികളെപ്പോലും ബോധ്യപ്പെടുത്തിയിട്ടില്ല. ഏതായാലും ഇടതുമുന്നണിയും ഐക്യമുന്നണിയും തമ്മിലുള്ള അകലം തീരെ ഇല്ലാതായി എന്നുതന്നെയാണ് വ്യക്തമായിരിക്കുന്നത്. ഇവിടെ ഇരു ചേരിയിലാണെങ്കിലും കേരളം വിട്ടാല്‍ ഇടതും കോണ്‍ഗ്രസും ഒരു പന്തിയില്‍ ഉണ്ണും ഒരു പന്തലില്‍ ഉറങ്ങും. യുപിഎ സൃഷ്ടി തന്നെ സിപിഎമ്മിന്റെ കാര്‍മ്മികത്വത്തിലാണ്. ബംഗാളിലെ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലായി. അധികം താമസിക്കാതെ അത് വ്യാപകമാകാനും മതി. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങാന്‍ പ്രതിപക്ഷം മടിച്ചുനില്‍ക്കുകയും ചെയ്യും അതുതന്നെയാണ് അഴിമതിക്കാര്‍ ആശ്വാസമായിക്കാണുന്നത്.
















