പത്തനാപുരം: എംഎല്‍എ വാക്ക് പാലിച്ചില്ല. പൂക്കുന്നിമല കുടിവെള്ള പദ്ധതിയുടെ കമ്മീഷന് വൈകുന്നു. 2011ല്‍ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാല്‍ നിരവധി തവണ ഈ പ്രഖ്യാപനങ്ങള്‍ക്ക് മാറ്റം ഉണ്ടായി. പട്ടാഴി പൂക്കുന്നിമലയിലാണ് പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. കല്ലടയാറ്റില്‍ കിണര്‍ സ്ഥാപിക്കുകയും അതില്‍ നിന്നും ജലം പൂക്കുന്നിമലയുടെ അടിവാരത്തുള്ള ശുദ്ധികരണപ്ലാന്റില് എത്തിക്കുകയും ചെയ്യും. അവിടെ നിന്നും മലയുടെ മുകളില്‍ ഉള്ള ടാങ്കില്‍ എത്തിച്ച് വിതരണത്തിന് സാധ്യമാക്കുന്നതാണ് പദ്ധതി. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ കടുവാത്തോട്ടിലും ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്. 90 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് പൂക്കുന്നിമലയില്‍ നിര്‍മ്മിച്ചത്. പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ പഞ്ചായത്തുകള്‍ക്കാണ് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലൂടെ ജലം എത്തിക്കുന്നത്. രണ്ടാംഘട്ടത്തില്‍ മൈലം പഞ്ചായത്തിനെയും ഭാഗമാക്കി ഗാര്‍ഹിക കണക്ഷനുകളും നല്‍കും. 36 കോടി രൂപയായിരുന്നു പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 2014 ആഗസ്റ്റില്‍ പദ്ധതി കമ്മീഷന് ചെയ്യുമെന്നായിരുന്നു എംഎല്‍എ ഗണേഷ് കുമാറിന്റെ ആദ്യപ്രഖ്യാപനം. തുടര്‍ന്ന് ലോക്സഭതെരഞ്ഞെടുപ്പിന് അനുബന്ധമായി പ്രവര്‍ത്തനോദ്ഘാടനം നടക്കുമെന്ന് വീണ്ടും അറിയിച്ചു. എന്നാല്‍ സമീപത്തെ പാറക്വാറികളുമായി ബന്ധപ്പെട്ടുണ്ടായ നിയമനടപടികള്‍ കാരണം വീണ്ടും വൈകി. ഒടുവില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ട്രയല്‍റണ്‍ നടത്താനായിരുന്നു പരിപാടി. എന്നാല്‍ പൈപ്പിടലിനുണ്ടായ കാലതാമസം കാരണം അതും നടപ്പായില്ല. പൂക്കുന്നിമലയിലെ ബൃഹത്പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചതിനു പിന്നാലെ മൂന്ന് പഞ്ചായത്തുകളിലെയും ചെറുകിടപദ്ധതികളെല്ലാം പ്രവര്‍ത്തനരഹിതമായി. അറ്റകുറ്റപണികളുടെ അഭാവമാണ് മറ്റ് പദ്ധതികള്‍ നിലയ്ക്കാന്‍ കാരണം. ഇതോടെ മൂന്ന് പഞ്ചായത്തുകളിലെയും നിരവധിയാളുകളാണ് ദുരിതത്തിലായത്. പലതവണ പദ്ധതി കമ്മീഷന് ചെയ്യണമെന്നാവശ്യപ്പെട്ട് സമരപരിപാടികളും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: