അനിഷ്ട സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരങ്ങളാണ്, അത് ആര്‍ക്കായാലും. എന്തുവന്നാലും ഈ സംസ്‌കൃതിയെയും ഈ മഹാരാജ്യത്തെയും തകര്‍ക്കുമെന്ന് ഉഗ്രശപഥമെടുത്തിട്ടുളളവരാണോ നമ്മളില്‍ ചിലര്‍? രാജ്യത്തിന്റെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയില്‍ അസൂയപൂണ്ട വിഭാഗം അന്തകവിത്തുകള്‍ വാരിവലിച്ചെറിയുന്നു. അതൊക്കെ അവിടവിടങ്ങളിലായി വീണുമുളയ്‌ക്കുന്നു. നക്കാന്‍ കിട്ടിയത് കൈമുതലാക്കി അവയൊക്കെ നട്ടുവളര്‍ത്താന്‍ വെമ്പല്‍കൊളളുന്നു.
അതിലൊന്നാണീ ഹൈദ്രാബാദ് ദലിത് പ്രേമം. മരിച്ചത് ഒരു വിദ്യാര്‍ത്ഥിയാണ്. അതല്ല പ്രശ്‌നം. ചിലര്‍ക്ക് അതിനെ ഒരു ദലിത് കൊലപാതകമാക്കി അസ്വസ്ഥത സൃഷ്ടിച്ച് അപവാദപ്രചാരണങ്ങളിലൂടെ ജനങ്ങളുടെ മനസ്സ് മാറ്റണം. അധികാരകസേരകളിലേക്ക് കയറിപറ്റാന്‍ പാടുപെടുന്ന പ്രകടനമായെ ഇവയൊക്കെ കാണാന്‍ കഴിയുകയുളളൂ. ഹൈദ്രാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ന് ബിജെപിയുടെയും അതുവഴി നരേന്ദ്ര മോദിയുടെയും തലയില്‍ വച്ച് കെട്ടാന്‍ നോക്കുകയാണ് ഇവിടുത്തെ മറ്റ് രാഷ്‌ട്രീയമുന്നണികള്‍.
ഒരു രാജ്യദ്രോഹി രാജ്യത്തിന്റെ ശിക്ഷാവിധികളാല്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ അതിനും മതത്തിന്റെ മുഖംനല്‍കി ഒരുവിഭാഗത്തെ ഇളക്കിവിട്ട് തങ്ങളോടൊപ്പം കൂട്ടാന്‍ വെമ്പല്‍ കാണിച്ച കൂട്ടര്‍തന്നെയാണ് ഇതിനുപിന്നിലും. തൂക്കിലേറ്റപ്പെട്ട രാജ്യദ്രോഹിക്കുവേണ്ടി കോളേജ് കാമ്പസ്സില്‍ പ്രകടനം നടത്തുകയും നമാസ് നടത്തുകയും ഇതുപോലുളളവര്‍ ഇനിയും ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന് ആക്രോശിക്കുകയും ചെയ്യുന്ന ഒരു തലമുറ ആരുടെയൊക്കെയോ കൈകളിലൂടെ കടന്നുവരുന്നു എന്നത് ദൗര്‍ഭാഗ്യകരമല്ലേ! ഇതില്‍ അതൃപ്തരായ രാജ്യസ്‌നേഹികളായ വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ക്കുകയും എബിവിപി നേതാവ് സുശീല്‍ കുമാര്‍ ആഗസ്റ്റ് 3ന് ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായി 40 ഓളം വരുന്നവര്‍ മുറിയിലെത്തി സുശീല്‍ കുമാറിനെ വലിച്ച് പുറത്തിട്ട് വലിച്ചിഴച്ച് സെക്യൂരിറ്റി റൂമില്‍ കൊണ്ടുപോയി മാരകമായി മര്‍ദ്ദിച്ച് ഫേസ് ബുക്ക് തുറപ്പിച്ച് അതില്‍ മാപ്പെഴുതിപ്പിച്ചു. ഇതിനെല്ലാം സാക്ഷിയായി സെക്യൂരിറ്റി ഓഫീസര്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സൂശില്‍ കുമാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയുണ്ടായി.
ഈ തേര്‍വാഴ്ചയ്‌ക്കതിരെ സര്‍വ്വകലാശാല അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കില്ല എന്ന നിലപാടെടുത്തപ്പോഴാണ് സുശീല്‍ കുമാറിന്റെ അമ്മ കോടതിയെ സമീപിച്ചത്. കോടതി അന്വേഷണത്തിന് ഉത്തരവിടുകയും യൂണിവേഴ്‌സിറ്റി ഒരു സമിതിയെവച്ച് അന്വേഷണത്തിന് മുതിരുകയും അഞ്ചുപേരെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കോളേജിലെ പഠനത്തിന് ഇത് ഒരു തടസ്സവുമുണ്ടാക്കിയില്ല. കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ ബന്ദാരു ദത്താത്രയ യൂണിവേഴ്‌സിറ്റി രാജ്യവിരുദ്ധപ്രവര്‍ത്തകരുടെ താവളമാകുന്നുവെന്ന് കാണിച്ച് മാനുഷികവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരുന്നു. ഒരു സ്ഥലം എംപി എന്ന നിലയില്‍ ഒരു കത്തയ്‌ക്കാനുളള അവകാശംപോലും ഇല്ലാതായോ? കേരളത്തിലെ ഒരു എംപിയും എംഎല്‍എയും ചേര്‍ന്ന് കേരളത്തിലെ ഒരു പിന്നാക്ക സമുദായത്തിന്റെ കോളേജില്‍ കയറി പ്രിന്‍സിപ്പലിനെയും മറ്റും ബന്ധിയാക്കിയ സംഭവം ആരും മറന്ന് കാണില്ല. അത്രയൊന്നും യൂണിവേഴ്‌സിറ്റിയില്‍ ബന്ദാരു ചെയ്തില്ല. ഇവരെ പുറത്താക്കിയത് ബന്ദാരുവോ സ്മൃതി ഇറാനിയോ അല്ല. എന്നിട്ടും കുതിരക്കയറ്റം അവരോട്.
ഈ കേന്ദ്ര തൊഴില്‍ സഹമന്ത്രി സെക്കന്തരാബാദില്‍ നിന്നുളള പിന്നോക്ക ജാതിക്കാരനാണ്. വലിയ ജനസ്വാധീനമുളള വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ ജനകീയാടിത്തറ തകര്‍ക്കുന്നതിനുളള ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. നാലാം തവണയാണ് ഇദ്ദേഹം സെക്കന്തരാബാദില്‍ നിന്നുളള എംപിയാകുന്നത്. ശാസ്ത്രത്തില്‍ ബിരുദധാരിയായ ഇദ്ദേഹം 89 വരെ ആര്‍എസ്എസ് പ്രചാരകനായിരുന്നു. ഈ പിന്നാക്കക്കാരനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനാണ് പൂണൂല്‍ധാരിയായ യെച്ചൂരിയും രാഹുലും ശ്രമിക്കുന്നത്. ഇത് വരേണ്യവര്‍ഗ്ഗത്തിന്റെ ലീലാവിലാസമായി കാണേണ്ടിയിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒന്‍പത് ദലിത് വിദ്യാര്‍ത്ഥികളാണ് ഇവിടെ ജീവനൊടുക്കിയത്. അന്നൊന്നും ഇതിനെതിരെ ശബ്ദമുയര്‍ത്താനും ദലിത് പ്രേമം കാണിക്കാനും ആരെയും കണ്ടില്ല. ഈ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് സ്വന്തം അന്വേഷണസംഘങ്ങള്‍, രാഷ്‌ട്രീയമുതലെടുപ്പിന് കേജ്‌രിവാള്‍, മായാവതി, രാഹുല്‍ ഗാന്ധി, ചന്ദ്രശേഖര്‍ റാവു, ജഗ്‌മോഹന്‍ റെഡ്ഡി അതിനു പുറമെ സീതാറാം യെച്ചൂരിയും. ഇവിടെയെല്ലാം ഒളിച്ചിരുന്ന പിന്നാക്ക ജനവിരോധമാണ് ഇവരില്‍ നിന്നെല്ലാം പുറത്തുവരുന്നത്.
ഇടതുപക്ഷ സാഹിത്യചിന്തകന്മാരും മറനീക്കി ബിജെപി വിരോധം തുടങ്ങി. ജനുവരി 23 മാതൃഭൂമി പത്രത്തില്‍ ലേഖനമെഴുതി കൊണ്ട് എം.എന്‍. കാരശ്ശേരിയും തന്റെ ഭാഗം ന്യായീകരിച്ചു. അതിനുവേണ്ടി അദ്ദേഹം കൈക്കൊണ്ടത് ഭാരതസംസ്‌കൃതിയുടെ ഉന്നതങ്ങളായ ബൃഹത് ഗ്രന്ഥങ്ങളെയാണ്. അതിലെ കഥകളെ ആധാരമാക്കി അദ്ദേഹം ദലിതപീഡനത്തിന് ആധുനികമുഖം നല്‍കാന്‍ ശ്രമിക്കുന്നു.ഏകലവ്യന്റെ കഥയും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ അതെഴുതിയ വേദവ്യാസന്റെ കുലം അദ്ദേഹം മറച്ചുവെച്ചു. അമ്മയുടെ ജാതിയാണ് മക്കളുടെ ജാതിയെന്ന് ഉദാഹരണസഹിതം വ്യക്തമാക്കാന്‍ ശ്രമിക്കുന്ന കാരശ്ശേരി മാഷ് ഈ കഥകളൊക്കെ പറഞ്ഞുതന്ന വേദവ്യാസന്റെ കുലത്തെ കാണാതെ പോയി. അദ്ദേഹം കര്‍മ്മം കൊണ്ട് ബ്രാഹ്മണനാണെന്ന കാര്യവും മറന്നുപോയി. ഇന്നത്തെ ജാതി വോട്ട് ബാങ്ക് ലക്ഷ്യം വെയ്‌ക്കുന്നവര്‍ക്ക് എന്ത് ബ്രാഹ്മണ്യം, അല്ലേ കാരശ്ശേരി മാഷേ?
എന്തൊക്കെയാണെങ്കിലും ഈ വിഷയത്തിലെ പിന്നാമ്പുറയാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോകരുത്. രോഹിത് എപ്പോഴോ ഇടതുപക്ഷ സഹായത്രികനായിരുന്നുവെന്നതിന്റെ തെളിവാണ് ട്വിറ്ററില്‍ ഒക്‌ടോബര്‍ 4ന് ഇട്ട പോസ്റ്റ്. എസ്എഫ്‌ഐയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ രണ്ട് കാര്യം വേണം. ഉന്നത ജാതിക്കാരനാകണം. സംവരണവിരുദ്ധ പോസ്റ്റുകള്‍ ഫേയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്യണം. ഇതില്‍ നിന്നും കേരളത്തിലെ പൊക്കുടന്റെ അവസ്ഥ രോഹിതിനും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ഈ ചുവപ്പ് പ്രസ്ഥാനത്തില്‍നിന്ന് എന്ന് അനുമാനിക്കാം. പിന്നീട് അവിടുത്തെ അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തകനായി. ഈ അസോസിയേഷന്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ പ്രതിഷേധിക്കണമെങ്കില്‍ ഈ പ്രസ്ഥാനത്തിന്റെ കടിഞ്ഞാണിലും തീവ്രവാദ സംഘടനകള്‍ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കാം.
ഹൈദ്രാബാദ് പോലെ ഒരു നഗരം തീവ്രവാദത്തിന്റെ കരങ്ങളിലേക്ക് പോകുന്നുവെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതിനാലാണ് ഈ യൂണിവേഴ്‌സിറ്റി രാജ്യവിരുദ്ധരുടെ താവളമാകുന്നുവെന്ന് കാണിച്ച് ബന്ദാരു ദത്താത്രയ മാനവശേഷി മന്ത്രിക്ക് കത്തെഴുതിയത്. കേരളത്തിലും പിന്നോക്കകാരെ സംഘടിപ്പിച്ചുകൊണ്ട് മദനിയും ഒരു പാര്‍ട്ടിയുണ്ടായിക്കിയിട്ടുണ്ട്. ഇവരുടെയൊക്കെ താല്‍പ്പര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്. അതുപോലെയാണ് ഈ എഎസ്എ എന്ന സംഘടനയ്‌ക്ക് പറ്റിയിരിക്കുന്നത്. അതുകൊണ്ടാണല്ലോ മുസാഫര്‍ കലാപത്തിന്റെ ഡോക്യുമെന്ററിയും യാക്കൂബ് മേമന്റെ അനുകൂലപ്രകടനങ്ങളും ഇവിടെ നടത്തപ്പെട്ടത്. ചുവപ്പ് കണ്ട കാളയെപ്പോലെ കാവിനിറം എവിടെ കണ്ടാലും അത് വലിച്ച് കീറികളയാന്‍ രോഹിതിനെ തോന്നിപ്പിച്ചതും മനംമാറ്റപ്പെട്ടവന്റെ വികാരങ്ങളായി അവ അധപതിച്ചതും. ഇതിലൊക്കെ മനംനൊന്ത് രോഹിത് ആത്മഹത്യ ചെയ്തതോ ആത്മഹത്യയാക്കപ്പെട്ടതോ എന്ന് അന്വേഷിക്കണം.
(തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം
മേഖലാ സംയോജക് ആണ് ലേഖകന്‍)
















