അറുപത്തിയാറുവര്‍ഷം പിന്നിട്ട ഭാരത റിപ്പബ്ലിക് വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയെന്നത് കേവലമൊരു അധികാരക്കൈമാറ്റമല്ല. ഒരു പുതിയ യുഗത്തിന്റെ ആരംഭവുമായിരുന്നു.
ദേശാന്തരീയ രംഗത്ത് രാജ്യത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ ചുരുങ്ങിയ ദിവസങ്ങളേ മോദിയ്‌ക്ക് വേണ്ടിവന്നുള്ളൂ. യോഗ എന്ന ഭാരതീയ ശാസ്ത്രത്തെ ലോകരാഷ്‌ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും ഭീകരതയ്‌ക്കെതിരെ വിവിധചേരികളിലുള്ള രാഷ്‌ട്രങ്ങളെ ഒരേവേദിയിലെത്തിക്കാനും കഴിഞ്ഞു എന്നതാണ് നരേന്ദ്ര മോദിയുടെ ഒരു വര്‍ഷത്തെ നേട്ടങ്ങളിലൊന്ന്. ഭാരതത്തിന്റെ സമഗ്രവികസനത്തിനുള്ള സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ രാജ്യത്തേക്ക് ഒഴുകിത്തുടങ്ങുന്നതേയുള്ളൂ.
ഇത്തരം നേട്ടങ്ങള്‍ ധാരാളം എടുത്തുപറയാന്‍ ഉണ്ടെങ്കിലും ആഭ്യന്തരരംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളില്‍ പലതും പ്രഖ്യാപനത്തിനപ്പുറം വളരെയൊന്നും മുന്നോട്ടുപോയിട്ടില്ല. ഉദാഹരണം ശുചിത്വഭാരതം, സ്വച്ഛഭാരതം എന്നിവയാണ്. പ്രായോഗിക തലത്തില്‍ രണ്ട് കടമ്പകള്‍ കടന്നാല്‍ മാത്രമേ ഇവ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ഒരു കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി സഹകരിക്കാത്ത ചില സംസ്ഥാനങ്ങളും ഒരുവിഭാഗം ഉദ്യോഗസ്ഥരും, രണ്ടാമത്തേത് നിലവിലുള്ള ഭരണസംവിധാനത്തിന്റെ അപര്യാപ്തതകളുമാണ്. ഇതിനുളള പരിഹാരം അധികാര വികേന്ദ്രീകരണവും ഭരണപരിഷ്‌കാരവുമാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എഴുപത്തിമൂന്നും എഴുപത്തിനാലും ഭരണഘടനാ ഭേദഗതികളിലൂടെ നടപ്പാക്കിയ പഞ്ചായത്തീരാജ് അധികാര വികേന്ദ്രീകരണത്തിനല്ല കേന്ദ്രീകരണത്തിനാണ് വഴിയൊരുക്കിയത്. കേരളത്തിലെ അനുഭവംവച്ചുനോക്കിയാല്‍ ഇവിടെ ഭരണച്ചെലവും ഫയലുകളുടെ എണ്ണവും വര്‍ദ്ധിച്ചു.
ഒരു മന്ത്രിയുടെ സ്ഥാനത്ത് രണ്ടുപേരായി. സെക്രട്ടറിയേറ്റിലും വകുപ്പുകളിലും ഉന്നത ഉദ്യോഗസ്ഥതലത്തില്‍ ഒന്നും കുറഞ്ഞില്ലെന്നുമാത്രമല്ല, വര്‍ദ്ധിക്കുകയും ചെയ്തു. മാലിന്യസംസ്‌കരണംപോലും ആരുടെ ചുമതലയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിന്റെ ഫലമായി കേരളത്തിലെ നഗരങ്ങളിലും പഞ്ചായത്തുകളിലും മാലിന്യസംസ്‌കരണം നടക്കുന്നില്ല. എന്നാല്‍, അതിന്റെ പേരില്‍ കോടിക്കണക്കിനു രൂപ ധൂര്‍ത്തടിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ പഞ്ചായത്തീരാജ് നിയമം പൊളിച്ചെഴുതുകയും ശുചീകരണപ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ ആക്കുകയും വേണം.
നമുക്ക് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കൃഷിമന്ത്രിമാരും ഡിപ്പാര്‍ട്ടുമെന്റുകളുമുണ്ട്. എന്നാല്‍, പഞ്ചായത്തുകള്‍ക്ക് കൃഷിസംബന്ധമായ ചുമതലയോ വ്യവസ്ഥകളോ ഇല്ല. ഇതിന്റെ ഫലമായി പല പഞ്ചായത്തുകളിലും കൃഷിയോഗ്യമായ ഭൂമികള്‍ തരിശായി കിടക്കുന്നതുകാണാം. കൃഷിഭൂമികള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുവേണ്ടി മാറ്റുന്നതും സാധാരണമാണ്. ഇതിനൊക്കെ നിയമങ്ങള്‍ ഉണ്ടെങ്കിലും അതു നടപ്പാക്കുന്നതില്‍ പഞ്ചായത്തിനു ചുമതല ഇല്ലാത്തതുകൊണ്ട് നിയമം കടലാസില്‍ മാത്രം അവശേഷിക്കുന്നതായി കാണാം. കൃഷി പഞ്ചായത്തിന്റെ ചുമതലയിലാക്കുക എന്നുള്ളതാണ് ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഭൂവിനിയോഗം നാട്ടിന് ഗുണകരമാക്കാനും സഹായകമായ മാര്‍ഗ്ഗം. ജൈവവൈവിദ്ധ്യം നിലനിര്‍ത്താനും ചെറുകിട ജലസ്രോതസ്സുകള്‍ പരമാവധി വിനിയോഗിക്കാനും പഞ്ചായത്തുകള്‍ക്ക് കഴിയും.
കേരളത്തിലും മറ്റുചില സംസ്ഥാനങ്ങളിലും കൃഷിഭൂമിയുടെ കൈവശാവകാശത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, യുക്ത്യധിഷ്ഠിതമായ ഒരു ഭൂപരിധിനിയമം കേരളത്തില്‍പോലും നടപ്പാക്കിയിട്ടില്ല. തോട്ടങ്ങള്‍ എന്ന പേരില്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശംവച്ചിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റു പലസംസ്ഥാനങ്ങളില്‍ ഇതിലും കഷ്ടമാണ്. നീതിപൂര്‍വ്വമായ ഭൂവിതരണം നടക്കണമെങ്കില്‍ ദേശീയതലത്തില്‍തന്നെ നിയമനിര്‍മ്മാണം നടത്തേണ്ടിവരും.
നമ്മുടെ ഭരണഘടനയില്‍ സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യലിസം എന്നതുകൊണ്ട് സ്ഥിതിസമത്വം എന്നാണ് ഉദ്ദേശിക്കുന്നത്.
ഇന്ന് ഭാരതം ലോകത്തിലെ മറ്റ് പല രാഷ്‌ട്രങ്ങളേക്കാളും അസമത്വമുള്ള രാജ്യമായി മാറിയിട്ടുണ്ട്. അതിനു പ്രധാനകാരണം വേതനത്തിലും വരുമാനത്തിലുമുള്ള അന്തരമാണ്. ഇവിടെ ഏറ്റവും ചുരുങ്ങിയതും കൂടിയതുമായ വരുമാനത്തിലെ അന്തരം നൂറുകണക്കിന് വരും. തൊഴിലില്ലായ്‌മാവേതനം 120 രൂപയാണ്. വിധവാപെന്‍ഷനും വാര്‍ദ്ധക്യപെന്‍ഷനും 500 രൂപ വീതമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ വേതനം പതിനായിരത്തില്‍ താഴെയാണ്. അതേസമയം കൂടിയവേതനം ലക്ഷക്കണക്കിനാണ്. ചില സ്വകാര്യ കമ്പനികള്‍ ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ക്ക് ഒരു കോടിയില്‍പ്പരം വേതനം നല്‍കുന്നതായി പറയപ്പെടുന്നു.
ഈ ഭീമമായ അന്തരം സ്വയം പണിയെടുത്ത് ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ മൊത്തം സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാലും വരുമാനത്തിലെ അന്തരം കുറച്ചുകൊണ്ടു വന്നില്ലെങ്കില്‍ പ്രയോജനമൊന്നും ഇല്ല. സ്വീഡന്‍ എന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യം സ്വീകരിച്ചിട്ടുള്ള ജനക്ഷേമ പരിപാടികള്‍ നമുക്ക് മാതൃകയാക്കാവുന്നതാണ്. വേതനത്തിന്റെ അനുപാതം 1:4 അതായത് ഏറ്റവും കുറഞ്ഞത് പതിനായിരമെങ്കില്‍ ഏറ്റവും കൂടിയത് നാല്‍പ്പതിനായിരമാണ്. അതുപോലെ അറുപത് വയസ്സു കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍, പാര്‍പ്പിടം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ സര്‍ക്കാര്‍ നല്‍കുന്നു. തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള യുവാവിന് തൊഴില്‍ കിട്ടുന്നതുവരെ ജീവിതത്തിന് മതിയായ സഹായധനവും നല്‍കുന്നു. ഈ പരിപാടികളും പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാവുന്നതേയുള്ളൂ.
കേന്ദ്ര ഗവണ്‍മെന്റിന്റെ പല പദ്ധതികളുടെ നടത്തിപ്പിലും ധനദുര്‍വിനിയോഗവും അഴിമതിയും നടക്കുന്നു. ഈ രാജ്യത്ത് പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇതില്‍ രണ്ട് വോട്ടര്‍ പട്ടിക വേണമെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ആവശ്യം എന്തെന്ന് വ്യക്തമല്ല. 18 വയസ്സ് പൂര്‍ത്തിയായ ഏതൊരു പൗരനും വോട്ടവകാശമുണ്ടെങ്കില്‍ ബൂത്തടിസ്ഥാനത്തില്‍ തയാറാക്കുന്ന ഒരു പട്ടിക എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിക്കാവുന്നതാണ്.
ഇതിന് കേന്ദ്ര നിയമം വേണ്ടിവരും. ഇത് നടപ്പിലാക്കിയാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങളുടെ ആയിരക്കണക്കിന് കോടി രൂപയുടെ അധികചെലവ് ഒഴിവാക്കാം. അതുപോലെ സെന്‍സസ്, ആധാര്‍, എന്യൂമറേഷന്‍ സാമ്പത്തിക സര്‍വ്വേ, സാമുദായിക സര്‍വ്വേ, തുടങ്ങിയ പരിപാടികള്‍ ഒരു സംഘത്തിന് ഒന്നിച്ചു നടത്താവുന്നതാണ്. അങ്ങനെ ചെയ്താല്‍ അനേകായിരം കോടിരൂപ മിച്ചം വരുത്താം.ഭാരതത്തില്‍ രണ്ട് പൗരത്വമില്ല. എല്ലാ പൗരന്മാര്‍ക്കും തുല്യഅവകാശമാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. പിന്നെ എന്തിനാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പ്രത്യേകം സൗജന്യങ്ങള്‍?
സാമൂഹിക നീതി നടപ്പാക്കിക്കഴിയുംവരെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം ഏര്‍പ്പെടുത്തേണ്ടി വരും. എന്നാല്‍, രാജ്യത്ത് അടിയന്തരമായി നടപ്പാക്കേണ്ടത് സാമൂഹികനീതിയാണ്. ഇന്നത്തെ സംവരണനിയമം സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്തുന്നു. സമയബന്ധിതമായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം.
രാഷ്‌ട്രശരീരത്തെ കാര്‍ന്നുതിന്നുന്ന മാരക രോഗമാണ് അഴിമതി. ഇന്ന് രാജ്യത്ത് നിലവിലുള്ള എല്ലാ അഴിമതി നിരോധന നിയമങ്ങളും നടപടിക്രമങ്ങളും അഴിമതി തുടച്ചുനീക്കാന്‍ പര്യാപ്തമല്ല. അഴിമതി തുടച്ചുനീക്കാന്‍ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസ് സംശുദ്ധമാക്കുക എന്നതാണ് ഒന്ന്. അതിനുവേണ്ടി ദേശീയതലത്തില്‍ ഒരു സേവനാവകാശ നിയമം നിര്‍മ്മിച്ച് നടപ്പാക്കാന്‍ കഴിയണം. അഴിമതിക്കിടയാക്കിയിരുന്ന ലൈസന്‍സ് പെര്‍മിറ്റ് രാജ് ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞുവെന്നത് ശുഭോദര്‍ക്കമാണ്. ഇനി അടിയന്തരമായി വേണ്ടത് ഏത് തലത്തിലുള്ള അഴിമതിയും സമയബന്ധിതമായി തുടച്ചുനീക്കാന്‍ കഴിയുന്ന നിയമവും നടപടികളും സ്വീകരിക്കുക എന്നതാണ്.
















