ഭാരതീയ ജനതാപാര്‍ട്ടി അംഗസംഖ്യകൊണ്ട് ലോകത്തിലെ തന്നെ ഒന്നാമത്തെ രാഷ്‌ട്രീയ പാര്‍ട്ടിയാണ്. ഒന്‍പത് കോടി അംഗസംഖ്യ ഉണ്ടായിരുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇതിന് മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന അംഗത്വ വിതരണ പരിപാടിയില്‍ ബിജെപി പത്തുകോടിയിലധികം പേരെ ചേര്‍ത്താണ് ഒന്നാം സ്ഥാനത്തെത്തിയത്. പാര്‍ലമെന്ററി ചരിത്രത്തിലും അംഗത്വ വര്‍ദ്ധനവും അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് അമിത്ഷാ പ്രസിഡന്റായ ശേഷം ബിജെപിക്കുണ്ടായത്.
ബീഹാര്‍ ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപിയുടെ കുതിപ്പാണ് കാണാനായത്. മഹാരാഷ്‌ട്രയില്‍ ഒരിക്കലും ജനസംഘത്തിന്റെയോ ബിജെപിയുടെയോ നേതൃത്വത്തില്‍ ഒരു ഭരണം ഉണ്ടായിട്ടില്ല. അവിടെ തനിച്ച് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സഖ്യകക്ഷിയായ ശിവസേനയുടെ അംഗബലവും കൂടിയായപ്പോള്‍ ഭരണം നേടി. ബിജെപി നേതാവ് മുഖ്യമന്ത്രിയുമായി. ദല്‍ഹിയാണ് രാജ്യത്തിന്റെ തലസ്ഥാനം. എന്നാല്‍ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് മഹാരാഷ്‌ട്ര. അവിടെ ഭരണത്തിലെത്തുക എന്നത് വലിയ കാര്യമാണ്. ജമ്മുകശ്മീരിന്റെ സ്ഥിതിയും അതുതന്നെ.
ആറ് അംഗങ്ങളില്‍ കൂടുതല്‍ നിയമസഭാംഗങ്ങളെ ജയിപ്പിക്കാന്‍ ജമ്മുകശ്മീരില്‍ മുമ്പ് ബിജെപിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാംകക്ഷിയായി ബിജെപി മാറി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജമ്മുകശ്മീരില്‍ പിഡിപിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ സാധിച്ചത് രാഷ്‌ട്രീയ നിരീക്ഷകരെ തന്നെ ഞെട്ടിച്ച സംഭവമാണ്. ഹരിയാനയിലാണ് മറ്റൊരത്ഭുതം നടന്നത്. പത്തില്‍താഴെ അംഗങ്ങളുമായി കാലങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹരിയാനയില്‍ ബിജെപി ഭരണത്തിലെത്തിയത് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ്. ചരിത്രത്തിലാദ്യമായി ഹരിയാനയില്‍ ബിജെപിക്കുണ്ടായ നേട്ടം പാര്‍ട്ടിക്ക് ഒട്ടൊന്നുമല്ല ആഹ്ലാദം നല്‍കിയത്.
ദല്‍ഹിയില്‍ സീറ്റു നേടുന്നതില്‍ പരാജയപ്പെട്ടെങ്കിലും വോട്ടിന്റെ കാര്യത്തില്‍ ബിജെപി പിന്നോട്ടുപോയില്ല. അങ്ങനെ ഓരോന്നെടുത്താലും അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി അടിവച്ച് അടിവച്ച് മുന്നേറുകയായിരുന്നു. ബീഹാറിലെ സ്ഥിതി മറിച്ചാണ്. ബീഹാറില്‍ ബിജെപിക്ക് തനിച്ച് അമ്പതിനോടടുത്ത് സീറ്റുകള്‍ മാത്രമാണ് ലഭിച്ചു പോന്നത്. ജെഡിയു സഖ്യത്തിലാണ് ഭരണത്തിലെത്തിയത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ രണ്ടാം കക്ഷിയായിരുന്നു ബിജെപി. സഖ്യം പിരിഞ്ഞ് തനിച്ച് മത്സരിക്കുകയും ബിജെപി വിരുദ്ധരെല്ലാം ഒന്നായി ചേരുകയും ചെയ്തപ്പോഴുണ്ടായ വിധിയാണ് ബീഹാറിലേത്. അത് പാര്‍ട്ടിക്ക് ഒരു ക്ഷീണമായി പ്രതിയോഗികള്‍ പോലും വിലയിരുത്തുന്നില്ല. പക്ഷെ ബീഹാര്‍ നല്‍കുന്ന സന്ദേശമുണ്ട്. ബിജെപിയെ എതിര്‍ക്കാന്‍ നയമോ പരിപാടിയോ പ്രത്യയശാസ്ത്രമോ നോക്കാതെ പ്രതിയോഗികള്‍ ഒന്നിക്കും. അതിനെ അതിജീവിക്കാന്‍ അന്‍പത് ശതമാനത്തിലധികം വോട്ടര്‍മാരുടെ പിന്‍ബലം ഉറപ്പിക്കേണ്ടതുണ്ട്. അമിത്ഷായുടെ രണ്ടാമൂഴം അതിലായിരിക്കും ശ്രദ്ധിക്കുക.
കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലും അമിത് ഷായുടെ നേതൃത്വപരമായ പങ്ക് വളരെ വലുതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാജ്‌നാഥ് സിങ്ങായിരുന്നു ബിജെപി അദ്ധ്യക്ഷന്‍. കേന്ദ്ര ആഭ്യന്തരമന്ത്രിയായി രാജ്‌നാഥ് സിങ് ചുമതല ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറിയായിരുന്ന അമിത്ഷാ പ്രസിഡന്റായി നിശ്ചയിക്കപ്പെട്ടത്. ജനറല്‍ സെക്രട്ടിയായിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിന്റെ പ്രത്യേക ചുമതലയായിരുന്നു അമിത്ഷായ്‌ക്ക്. മൂന്നുമാസംകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് അമിത്ഷാ വിപ്ലവംതന്നെ സൃഷ്ടിച്ചു.
ബിജെപിക്ക് അനുകൂല തരംഗം ഉത്തര്‍പ്രദേശില്‍ അദ്ദേഹം സൃഷ്ടിച്ചു. എണ്‍പത് അംഗ ലോക്‌സഭാ സീറ്റില്‍ 73 എണ്ണം ബിജെപിക്കായി നേടിത്തരാന്‍ അമിത്ഷായുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ടീമിന് സാധിച്ചു. ലോക്‌സഭയില്‍ വ്യക്തമായി ബിജെപിക്ക് ഭൂരിപക്ഷം നേടിയെടുക്കാന്‍ കഴിഞ്ഞത് ഉത്തര്‍ പ്രദേശിലെ ഈ വിജയമാണെന്ന് പറയേണ്ടതില്ലല്ലോ. അനാവശ്യമായ വര്‍ത്തമാനമില്ല. സംഘടനാ പ്രവര്‍ത്തനമാണ് അമിത്ഷായുടെ കൈയിലെ തുറപ്പുചീട്ട്. സംഘടന ചലനാത്മകമാക്കുക, ബഹുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം ചെയ്യുക, വിജയമല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ല. അതിന്റെ വിജയമാണ് പാര്‍ട്ടിക്ക് സ്വന്തമായത്.
ഒരു നേതാവ് എങ്ങനെയാകണമെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നുമാത്രം. അമിത്ഷായെ പോലെയാകണം. പ്രതിയോഗികളുടെയും അവരെ താങ്ങുന്ന ജിഹ്വകളുടെയും ജല്‍പനങ്ങള്‍ അവഗണിച്ച് മുന്നേറുക. അതാണദ്ദേഹത്തിന്റെ ശൈലി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുതിര്‍ന്ന നേതാക്കളെത്തിയില്ല എന്ന പ്രചാരണക്കാര്‍ക്കുള്ള മറുപടി, വാജ്‌പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരെ വസതിയില്‍ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങുക എന്നതായിരുന്നു. അതാണ് അമിത്ഷാ. ഇങ്ങനെ ഒരു നേതാവിനെ അഭിനന്ദിക്കാന്‍ ജനങ്ങളാകെ ഉണ്ടാകുമെന്നാശിക്കാം.
















