കൊച്ചി: കൊച്ചി കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഭരണസമിതിയുടെ ആദ്യയോഗം ഒരാഴ്ചയ്ക്കം വിളിച്ചുചേര്‍ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. ഭരണസമിതി യോഗം ചേര്‍ന്നാല്‍ മാത്രമേ സൊസൈറ്റിയുടെ ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗം ചേരാത്തത് തികച്ചും ലജ്ജാകരമായ അവസ്ഥയാണ്. കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന കമ്മീഷന് നിര്‍ദ്ദേശം ചീഫ് സെക്രട്ടറി അനുസരിക്കാത്തതിനെയും ജസ്റ്റിസ് ജെ.ബി. കോശി വിമര്‍ശിച്ചു. ഫെബ്രുവരി 22ന് വിശദീകരണം സമര്‍പ്പിച്ചില്ലെങ്കില്‍ നേരില്‍ ഹാജരാകാന്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. കാന്‍സറിന് പ്രാഥമിക ചികിത്സ നല്കാന് പോലും സൗകര്യമില്ലാത്ത എറണാകുളം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ സെന്ററിന്റെ ഒ.പി. വിഭാഗം തുടങ്ങിയതു കൊണ്ട് ആര്‍ക്കും പ്രയോജനവുമില്ല. പ്രാഥമിക ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചു.
ജില്ലാ സഹകരണ ബാങ്ക് കുറഞ്ഞ നിരക്കില്‍ നല്‍കാമെന്നു പറഞ്ഞ 450 കോടി അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. തിരുവനന്തപുരം ആര്‍സിസിയുടെ മാതൃകയില്‍ യോഗ്യരായ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കണം. കാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ ഓഫീസറും ആരോഗ്യവകുപ്പ് സെക്രട്ടറിയും കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു. പേവാര്‍ഡ് ബ്ലോക്കിലെ കെട്ടിടം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സെക്രട്ടറി അറിയിച്ചത്. സ്പെഷ്യല്‍ ഓഫീസറുമായി (ടെക്നിക്കല്‍) കൂടിയാലോചിച്ച് ഒപി വിഭാഗം തുടങ്ങാന്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. ബീവറേജ് കോര്പ്പറേഷന് സെസ് വഴി പിരിച്ചെടുത്ത 10 കോടി കൈമാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് സെക്രട്ടറിയും ആരോഗ്യസെക്രട്ടറിയും ഫെബ്രുവരി 22ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം നല്‍കണം. കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യന്, അഡ്വ. റ്റി.ബി. മിനി, വി.ആര്. കൃഷ്ണയ്യര്‍ ഫൗണ്ടേഷനുവേണ്ടി പ്രൊഫ. എം.കെ. സാനു, മുന്‍ എംപി പി. രാജീവ്, ജസ്റ്റിസ് പി. ഷംസുദ്ദീന്, കെ.ആര്. വിശ്വംഭരന്. പി. രാമചന്ദ്രന്, സി.ജി. രാജഗോപാല്‍, ഡോ. എന്‍.കെ. സനില്‍കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: