സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊന്നകേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും അതിനുപുറമെ 24 വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ധനാഢ്യനായ നിഷാം മദ്യലഹരിയില്‍ ശോഭാസിറ്റിക്കകത്ത് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത് വാഹനാപകടമാക്കി മാറ്റാനോ ഒതുക്കിത്തീര്‍ക്കാനോ ഉള്ള ശ്രമങ്ങളെ അട്ടിമറിച്ചത് മാധ്യമ ഇടപെടലാണ്. ലഹരിയില്‍ വണ്ടി ഓടിച്ച് അകത്തുകയറ്റി ചന്ദ്രബോസിനെ ഇടിച്ച് വാഹനത്തില്‍ കയറ്റിയശേഷവും മര്‍ദ്ദനത്തിന് വിധേയനാക്കിയ ക്രൂരതയുടെ പര്യായമായ മുഹമ്മദ് നിഷാമിന് കിട്ടാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷയാണ് കോടതി വിധിച്ചത്.
ജീവപര്യന്തവും 24 വര്‍ഷം തടവും 80.3 ലക്ഷം പിഴയുമാണ് ശിക്ഷ. വധശിക്ഷ വിധിച്ചിരുന്നെങ്കില്‍ അത് അയാള്‍ക്ക് രക്ഷപ്പെടലാകുമായിരുന്നു. ഇപ്പോള്‍ 14 വര്‍ഷം ജീവപര്യന്തവും 24 വര്‍ഷം തടവും ശിക്ഷലഭിച്ച നിഷാമിന്റെ ശിഷ്ടജീവിതം ജയിലിനുള്ളിലായിരിക്കുമെന്ന് കരുതാം. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച ഈ കേസില്‍നിന്നും വ്യവസായിയും കോടീശ്വരനുമായ നിഷാം പണക്കൊഴുപ്പിന്റെ ബലത്തില്‍ രക്ഷപ്പെട്ടേക്കാം എന്ന പൊതുആശങ്ക നിലനിന്നിരുന്നു. ഒരു വനിതാ പോലീസ് ഓഫീസറെ ജീപ്പിനുള്ളില്‍ പൂട്ടിയിട്ട സംഭവം ഉള്‍പ്പെടെ പല കുറ്റകൃത്യങ്ങളും ചെയ്തിട്ടും നിഷാമിനെതിരെ പോലീസ് ഒരു നടപടിയും എടുത്തില്ല. ചന്ദ്രബോസ് വധക്കേസിലും ചന്ദ്രബോസിന്റെ മരണമൊഴി പോലീസ് മുക്കിയിരുന്നല്ലോ.
ഇപ്പോള്‍ നിഷാമിന് ഇന്ത്യന്‍ ശിക്ഷാനിയമം- ഐപിസി 302 പ്രകാരം കൊലപാതകം (ജീവപര്യന്തം, 70 ലക്ഷം രൂപ പിഴ) ഐപിസി 326 പ്രകാരം ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ (10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും), ഐപിസി 447 പ്രകാരം അതിക്രമിച്ച് കയറി ആക്രമണം (അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും), ഐപിസി 324 പ്രകാരം ആയുധംകൊണ്ടുള്ള ആക്രമണം (മൂന്ന് വര്‍ഷം തടവ്), ഐപിസി 506 (1) പ്രകാരം വധഭീഷണി മുഴക്കല്‍ (മൂന്ന് വര്‍ഷം തടവ്), ഐപിസി 427 പ്രകാരം വസ്തുക്കളുപയോഗിച്ച് ആക്രമണം (രണ്ട് വര്‍ഷം തടവും 20,000 രൂപ പിഴയും), ഐപിസി 323 പ്രകാരം കൈകാലുകള്‍കൊണ്ടുള്ള ആക്രമണം ( ഒരുവര്‍ഷം തടവ്) എന്നിങ്ങനെയാണ് ശിക്ഷ. ശരിയ്‌ക്കും വധശിക്ഷയേക്കാള്‍ കഠിനമായ ശിക്ഷയാണ് ശിഷ്ടായുസ്സ് മുഴുവന്‍ ജയിലില്‍ കഴിയുകയെന്നത്. ഇപ്പോള്‍ ശിക്ഷ പരമാവധിയാക്കാന്‍ സര്‍ക്കാര്‍ അപ്പീലിന് പോകാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. വധശിക്ഷ ലഭിക്കേണ്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റമാണ് നിഷാം ചെയ്തത്. ഇപ്പോള്‍ തന്നെ നിഷാമിനെതിരെ 14 കേസുകള്‍ നിലവിലുണ്ട്.
പോലീസ് എന്നും ധനാഢ്യരായ ക്രിമിനലുകളെ സഹായിക്കുന്നത് അവരില്‍നിന്നും കോഴ കൈപ്പറ്റിയാണ്. പക്ഷെ ഈ കേസ് ഒതുക്കാനോ, ലഘൂകരിക്കാനോ പോലീസിന് സാധിക്കാതിരുന്നത് ഇവിടുത്തെ മാധ്യമങ്ങള്‍ കാണിച്ച ജാഗ്രതമൂലം മാത്രമാണ്. ചന്ദ്രബോസ് വധക്കേസ് എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനിന്നു. ചന്ദ്രബോസിനെ ഇടിക്കുന്നതും കുറ്റവിചാരണയും മരണമൊഴി മുക്കിയതുമെല്ലാം ചാനലുകള്‍ ചര്‍ച്ചയാക്കിയതും പോലീസിനെ കയ്യിലെടുക്കാന്‍ നിഷാമിനെ അപ്രാപ്തനാക്കി. നിഷാമിന് അര്‍ഹമായ ശിക്ഷ ലഭിച്ചതിന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നു. മാധ്യമധര്‍മം യഥാവിധം ഇവിടെ പ്രകടമായി. നിഷാം ബഹുകോടീശ്വരനാണ് എന്നുമാത്രമല്ല, ധനാഢ്യര്‍ക്കുള്ള ഉന്നതങ്ങളിലെ സ്വാധീനവും നിഷാമിനുണ്ടായിരുന്നു. പക്ഷെ ഒരു ജീവനക്കാരനെ അന്യായമായി കാറിടിച്ച് പരിക്കേല്‍പ്പിച്ച് അയാളെ മര്‍ദ്ദിച്ച് രസിക്കുക മുതലായ രാക്ഷസീയമായ പ്രവൃത്തികള്‍ ചെയ്ത നിഷാമിന്റെ കേസ് തുടക്കംമുതല്‍ ഒടുക്കംവരെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ പിന്തുടര്‍ന്നു. കൂറുമാറിയത് വാര്‍ത്തയായപ്പോഴാണല്ലോ മണിക്കൂറുകള്‍ക്കുള്ളില്‍ നമ്രശിരസ്‌കനായി മുഖ്യസാക്ഷി പിറ്റേദിവസം കോടതി മുമ്പാകെ സത്യം തുറന്നുപറഞ്ഞത്.
കോടതിവിധിയില്‍ നിരാശയുണ്ടെന്ന് ഒരുഭാഗം വിലപിക്കുന്നത് നിഷാമിന് ജയിലിലും റിസോര്‍ട്ടിലെ പോലെ സുഖസൗകര്യങ്ങള്‍ പോലീസ് നല്‍കും എന്ന തിരിച്ചറിവിലാണ്. ഇപ്പോള്‍ ഒരുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച നിഷാമിന് യാതൊരു പീഡനവും സഹിക്കേണ്ടിവന്നില്ല എന്ന് അയാളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്നു. എന്നാല്‍ കോടതിവിധി ഒരു താക്കീതാണെന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനു പറയുന്നത്.38 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞ് നിഷാം പുറത്തുവരുമ്പോള്‍ അയാള്‍ വയോവൃദ്ധനായിരിക്കും. 79 ദിവസമാണ് നിഷാമിന്റെ വിചാരണ നീണ്ടുനിന്നത്. ചന്ദ്രബോസ് വധിക്കപ്പെട്ട് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് വിധി. ഈകേസില്‍ കള്ളസാക്ഷി പറഞ്ഞതിനും ശിക്ഷവിധിച്ചിട്ടുണ്ട്. ഇത്ര നീണ്ട തടവുശിക്ഷ നല്‍കുന്നത് സംസ്ഥാനത്ത് ആദ്യമായാണത്രെ. നിരായുധനായ ചന്ദ്രബോസിനെ ആക്രമിച്ച രീതിതന്നെ നിഷാമിന്റെ ക്രൂരതയ്‌ക്കും സാധാരണക്കാരനോടുള്ള ധാര്‍ഷ്ട്യത്തിനും അടിവരയിടുന്നു. ഇത്തരമൊരാള്‍ സമൂഹത്തിന് ഭീഷണി തന്നെയാണ്.
















