ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളില്‍ നാല് മഹാറാലികള്‍ സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനം. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും മഹാറാലികളിലൂടെ ചൂണ്ടിക്കാണിക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം അറിയിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി, മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് റാലികളില്‍ പങ്കെടുക്കുന്നത്.
ജനുവരി 18ന് ദിനാജ്പൂരിലാണ് ആദ്യറാലി. മാള്‍ഡയില്‍ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി പങ്കെടുക്കുന്ന റാലിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും റാലിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരം മാള്‍ഡയുടെ സമീപ നഗരമായ ദിനാജ്പൂരിലേക്ക് റാലി മാറ്റുകയായിരുന്നു. ജനുവരി 21ന് ബരാസതില്‍ രാജ്‌നാഥ്‌സിങ് പങ്കെടുക്കുന്ന റാലിയും 22ന് ബര്‍ദ്വാനില്‍ സ്മൃതി ഇറാനിയുടെ റാലിയും നടക്കും. 25ന് ഹൗറയിലാണ് അമിത് ഷായുടെ റാലി.
ഇദറ ഇ ഷരിയ പോലുള്ള സംഘടനകള്‍ക്ക് പോലും മാള്‍ഡയില്‍ റാലി നടത്താന്‍ അനുമതി നല്‍കിയ പശ്ചിമ ബംഗാല്‍ സര്‍ക്കാര്‍ കേന്ദ്രംഭരിക്കുന്ന ദേശീയ പാര്‍ട്ടിയായ ബിജെപിക്ക് അനുമതി നല്‍കാതിരുന്നതിനെതിരെ ദേശീയ നേതാവ് സിദ്ധാര്‍ത്ഥനാഥ് സിങ് രംഗത്തെത്തി. റാലികള്‍ക്ക് അനുവദിച്ചത് ചെറിയ മൈതാനങ്ങളാണെന്നും കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന റാലികള്‍ തടയുന്ന മമത സര്‍ക്കാരിന്റെ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ആരോപിച്ചു.
മാള്‍ഡയില്‍ നടന്ന കലാപം ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനായി നിരവധി പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നരലക്ഷത്തോളം പേര്‍ സര്‍ക്കാരിനും ഹിന്ദുവിഭാഗങ്ങള്‍ക്കുമെതിരെ ഏകപക്ഷീയ ആക്രമണം നടത്തിയ സംഭവം അപലപനീയമാണെന്നും വോട്ട്ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമാക്കി മമത ബാനര്‍ജി കലാപകാരികളെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. മാള്‍ഡ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ദല്‍ഹിയിലെ ബംഗാള്‍ ഭവന്റെ മുന്നിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ദേശീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
















