തോട്അരുണ്‍ സതീശന്
ചാത്തന്നൂര്‍: ചാത്തന്നൂര്‍ പഞ്ചായത്തിന്റെ കിഴക്കെ അറ്റമായ കാരംകോട് തലച്ചിറയില്‍ നിന്നും ഒഴുകി പോളച്ചിറ ഏലായില്‍ എത്തിച്ചേരുന്ന ചാത്തന്നൂര്‍ തോട് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. ഒരു നാടിന്റെ മുഴുവന്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളും പേറി ഒരു തോടിന് എത്രകാലം ഇങ്ങനെ ഒഴുകാനാകുമെന്നാണ് പരിസ്ഥിതിസ്നേഹികളുടെ ചോദ്യം.
ഇന്ന് ചാത്തന്നൂര്‍ പഞ്ചായത്തിലെ പല വ്യവസായസ്ഥാപനങ്ങളിലെയും മാര്‍ക്കറ്റിലെയും മലിനജലവും കക്കൂസ് മാലിന്യങ്ങളും ഒഴുക്കിവിടാനുള്ള അഴുക്കുചാലായി ചാത്തന്നൂര്‍ തോടിനെ മാറ്റിയിരിക്കുന്നു. ചാത്തന്നൂര്‍ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന് നിറവിത്യാസവും ദുര്‍ഗന്ധവും ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്. നിരന്തരമായ പ്രക്ഷോഭങ്ങളും നിവേദനങ്ങളും കൊണ്ട് ഫലമില്ലാതെ വന്നതോടെ നാട്ടുകാര്‍ നിസഹായ അവസ്ഥയിലാണ്. വറ്റിവരണ്ട്, അറവുശാലകളിലെയും വീടുകളിലെയും ടൗണിലെ കടകളുടെയെല്ലാം മാലിന്യവും പേറി ഒഴുകുന്ന തോട് കാണുമ്പോള്‍ ആരും കരഞ്ഞുപോകും. ചാത്തന്നൂര്‍ തോടിന്റെ വിരിമാറ് ഇരുകരകളിലുമായി സ്വകാര്യവ്യക്തികള്‍ കവര്‍ന്നെടുത്തതോടെ പതനം പൂര്‍ത്തിയായ തോട് പുതുതലമുറക്ക് ഇതുവഴി തോട് ഒഴുകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടാനുള്ള സ്ഥലം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. പത്ത് കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള തോടിനു മുപ്പത് ലിങ്സിലധികം വീതിയുണ്ടായിരുന്നു ഇന്ന് കേവലം പത്തടി പോലും ഇല്ലാത്ത സ്ഥിതിയിലാണ്.
തോടിന്റെ ഭാഗമായിരുന്ന കൈയേറ്റ ഭൂമിയില്‍ തലയുയര്‍ത്തി നില്ക്കുന്ന കെട്ടിടങ്ങളും വറ്റിവരണ്ട് കിടക്കുന്ന ശേഷിക്കുന്ന തോടിന്റെ ഭാഗവും ചൂണ്ടിക്കാട്ടി ഇവിടെയൊരു തോടുണ്ടായിരുന്നുവെന്ന് പുതിയ തലമുറയെ പരിചയപ്പെടുത്തേണ്ട സ്ഥിതിയാണിപ്പോള്‍.
തോടിന്റെ ഉത്ഭവസ്ഥാനമായ കാരംകോട് തലചിറയുടെ നാല് വശത്തെയും ഭൂമി കൈയേറി താമസം തുടങ്ങിയതോടെ ചാത്തന്നൂര്‍ തോടിന്റെ ശവപെട്ടിയില് ആദ്യത്തെ ആണിയടിച്ചു. ഈ കൈയേറ്റം ഒഴിപ്പിക്കാനോ കുടിലുകള്‍ പൊളിച്ചുമാറ്റാനോ തലചിറ മണ്ണിട്ട് നികത്താനോ ആരും തയാറായില്ല. രാഷ്ട്രീയസ്വാധീനവും വോട്ടുബാങ്ക് രാഷ്ട്രീയവും കൈയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. തലച്ചിറ നികന്നതോടെ തോട്ടിലെ നീരൊഴുക്ക് നിലച്ചു. ഇതേ തുടര്‍ന്ന് തോടിന്റെ തീരത്തുള്ള കാരംകോട്, ഏറം, മീനാട് ഏലാകളിലെ നെല്‍കൃഷി അസാധ്യമായി.
തരിശായ നിലം ഭൂമാഫിയ തുഛമായ വിലയ്ക്ക് വാങ്ങി മണ്ണിട്ട് നികത്തി. ഏറത്ത് ചേരിയിലെ വയല്‍ ഇപ്പോള്‍ ഓര്‍മ്മയാണ്. മണ്ണിട്ട് നികത്തിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ കെട്ടിടങ്ങള്‍ ഉയരുകയാണ്. ഇപ്പോഴും തോടിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് നികത്തല്‍ സജീവമാണ്.’ഭൂമാഫിയയക്ക് സഹായകമായി തോടിനു സമാന്തരമായി റോഡ് നിര്‍മ്മിച്ചതോടെ വയലുകള്‍ മണ്ണിട്ട് നികത്താന്‍ ഏറെ സഹായകമായി. ശ്രീഭൂതനാഥ ക്ഷേത്രംമുതല്‍ മീനാട് വരെയുള്ള ഏലാകള്‍ നേരത്തെ ചാത്തന്നൂരിന്റെ നെല്ലറയായിരുന്നു. പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന പ്രത്യയശാസ്ത്രം പഞ്ചായത്ത് ഭരണാധികാരികള്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ അത് ഭൂമാഫിയ പ്രയോജനപെടുത്തി.
തണ്ണീര്‍തടങ്ങളും നീരൊഴുക്കുകളും ഭൂമാഫിയ മണ്ണിട്ട് നികത്തിയതോടെ തോടിലെ നീരൊഴുക്ക് നഷ്ടപെട്ടു. ഇതാകട്ടെ ചാത്തന്നൂരും പരിസരങ്ങളിലുമുള്ള കിണറുകള്‍ ഉള്‍പ്പെടെ ജലസ്രോതസുകള്‍ വറ്റിവരളുന്നതിനും കാരണമായി. ഇതോടെ കൃഷിയും നശിച്ചു. ക്ഷീരകര്‍ഷകരും വെള്ളമില്ലാതെ ദുരിതത്തിലായി. ഇതുമൂലം തോട്ടില്‍ പോളകളും കാടുകളും വളര്‍ന്നു. തോടിന്റെ വരമ്പുകള്‍ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. അല്‍പ്പം വെള്ളമുള്ള സ്ഥലത്ത് ചാത്തന്നൂര്‍ ടൗണിലെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് നാശമായി. ഇപ്പോള്‍ വെള്ളമുള്ള ഭാഗത്ത് പോലും ഇറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. ചാത്തന്നൂര്‍ തോട് സംരക്ഷിക്കണമെന്നും മാലിന്യവിമുക്തമാക്കണമെന്നും ചെറുതും വലുതുമായ കൈയേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കണമെന്നും നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: