ആര്. ശങ്കറില്‍ ജനസംഘബന്ധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി മോദി മാപ്പുപറയണമെന്നാണല്ലോ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞത്.
ആര്‍. ശങ്കറും ജനസംഘവുമായുണ്ടായിരുന്ന ബന്ധം എണ്ണിയെണ്ണി പറഞ്ഞാണ് മോദി സംസാരിച്ചത്. നേരിട്ടും ടിവിയിലൂടെയും എല്ലാവരും കണ്ടതാണത്.
പ്രധാനമന്ത്രി സൂചിപ്പിച്ച ജനസംഘം-ആര്‍. ശങ്കര്‍ ബന്ധത്തിലെ ഒരെണ്ണമെങ്കിലും നടന്നിട്ടില്ലെന്ന് വി.എം.സുധീരന്‍ തെളിയിച്ചിട്ടില്ല. ആര്‍. ശങ്കര്‍ എന്ന കോണ്‍ഗ്രസ് നേതാവ് സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല മോഡല്‍ കോണ്‍ഗ്രസുകാരനായിരുന്നില്ല. സമൂഹത്തിലെ എല്ലാവരേയും ഒരേപോലെ കണ്ടിരുന്ന നേതാവായിരുന്നു. അദ്ദേഹം ഹിന്ദുമഹാമണ്ഡല സ്ഥാപകനായിരുന്നു.
ജനസംഘവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു. ഇന്നായിരുന്നെങ്കില്‍ സോണിയ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ കീറത്തുണിപോലെ വലിച്ചെറിഞ്ഞ് അദ്ദേഹം ബിജെപിക്കൊപ്പം ചേരുമായിരുന്നു. കാരണം അദ്ദേഹം വി.എം. സുധീരനെപ്പോലെ നട്ടെല്ലില്ലാത്ത കോണ്‍ഗ്രസുകാരനായിരുന്നില്ല എന്നതുതന്നെ.
ആര്‍. ശങ്കര്‍ ചെയ്തതുമാത്രമാണ് മോദിജി പറഞ്ഞത്. അതെങ്ങനെ ആര്‍. ശങ്കറിന് അപകീര്‍ത്തികരമാവും? കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാന്‍ വി.എം. സുധീരന്‍ തയ്യാറാവണം. ഇങ്ങനെ കുറേയേറെ നേതാക്കളെയും അനുഭവങ്ങളും കാണും. പഠിച്ചിട്ടെങ്കിലും സുധീരനും നന്നാവാനാകും.
രാമചന്ദ്രന്‍ പാണ്ടിക്കാട്, മഞ്ചേരി
സിപിഎമ്മിന് ഒരു ഓക്‌സിജന്‍ കുഴല്‍
ഊര്‍ദ്ധശ്വാസം വലിക്കുന്ന ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് യച്ചൂരിയുടെ വക ഒരു ഓക്‌സിജന്‍ കുഴല്‍-കോണ്‍ഗ്രസ് സഖ്യം. പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേതാക്കള്‍ മറന്നുപോയതുമൂലം അധികാരം തലയ്‌ക്കുപിടിച്ച് അവര്‍ കാട്ടിയ വിക്രിയകളോട് തരംകിട്ടിയപ്പോള്‍ ജനം പ്രതികരിച്ചു. പാര്‍ട്ടിയെ ഒതുക്കി മൂലയിലാക്കി. കേരളത്തിലെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്ക് അധികാരക്കൊതിയാണ് രോഗമെന്നു തിരിച്ചറിഞ്ഞ കേന്ദ്രനേതൃത്വം പടുകുഴിയിലേക്കു പതിച്ചിരിക്കുന്നു. ഇനി അധികാരമില്ലാതെ അണികളെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് നന്നായി അറിയാവുന്ന നേതാക്കള്‍ എങ്ങനെയും അധികാരം പിടിക്കല്‍ മാത്രമാണ് ആത്യന്തിക ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. കഷ്ടംതന്നെ. പിണറായി-ഉമ്മന്‍ചാണ്ടി കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു.
പി.പി.ഹരിലാല്‍, ഹരിപ്പാട്
















