കണ്ണൂരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ടുവെച്ച പരിഹാസ്യമായ ഉപാധി കത്തി മടക്കിയാല്‍ സമാധാനചര്‍ച്ചയാകാമെന്നാണ്. രാഷ്‌ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ കേരളത്തിലെ പലയിടങ്ങളിലും ആയുധം ഉപയോഗിക്കുന്നത് ആരാണെന്നും കണ്ണൂരില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് ഏതുപാര്‍ട്ടിയാണെന്നും സ്വബോധമുള്ള മലയാളികള്‍ക്കൊക്കെ അറിയാം. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സിപിഎമ്മുമായി ചര്‍ച്ചക്ക് തയ്യാറായിരുന്നുവെന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രതികരണത്തിനുള്ള മറുപടിയായിരുന്നു കോടിയേരിയുടേത്.
കേരളത്തില്‍ അക്രമരാഷ്‌ട്രീയത്തിന്റെ കത്തിയെടുത്തത് സിപിഎമ്മാണ്. ആര്‍എസ്എസ് ഉള്‍പ്പെടെ അതിനിരയായത് സിപിഎമ്മിന്റെ എതിരാളികളുമാണ്. രാഷ്‌ട്രീയ എതിരാളികളെ ആശയപരമായി നേരിടാനുള്ള കരുത്ത് ഇല്ലാത്തതിനാലാണ് സിപിഎം അക്രമരാഷ്‌ട്രീയത്തിന്റെ പാത തെരഞ്ഞെടുത്തത്. സമാധാനത്തിനായി ആര്‍എസ്എസും സിപിഎമ്മും ചര്‍ച്ചക്ക് തയ്യാറായാല്‍ ജനം രണ്ടുകാലുംകൊണ്ട് ചവിട്ടി പുറത്താക്കുമെന്നാണ് അധികാരം പ്രളയംവരെ സ്വപ്‌നം കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ ഭാഗമായി ചാവക്കാട്ടും തൃശൂരിലും നടന്ന കൊലപാതകങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ മറുപടി ഉരുളക്കുപ്പേരിയാണ്.
ബിജെപിയുടെ സംസ്ഥാനത്തുള്ള വളര്‍ച്ച ഇടതു-വലതു മുന്നണികളെ ഭയപ്പെടുത്തുന്നു എന്നാണ് കോടിയേരിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രതികരണങ്ങളില്‍നിന്നും വ്യക്തമാകുന്നത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെയും ഏക അജണ്ട ബിജെപി വിരോധമാണ്. വിരോധവും വിദ്വേഷവും നിറഞ്ഞ രാഷ്‌ട്രീയത്തിന് പകരം സര്‍ഗാത്മകവും ആശയസമൃദ്ധവുമായ രാഷ്‌ട്രീയത്തിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നതെന്നാണ് ഇവര്‍ക്കു മറുപടിയായി കുമ്മനം രാജശേഖരന്‍ പറഞ്ഞിരിക്കുന്നത്. ഭരണതുടര്‍ച്ച ആഗ്രഹിക്കുന്ന ഉമ്മന്‍ചാണ്ടിക്കും അധികാരരാഷ്‌ട്രീയത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് സിപിഎമ്മിന്റെ പരിഹാസ്യമായ ആരോപണം. എന്നാല്‍ ഇടതു-വലതു മുന്നണികള്‍ ഏകസ്വരത്തില്‍ പരസ്പരം പ്രചരിപ്പിക്കുന്ന നുണ എതിര്‍പാര്‍ട്ടിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നാണ്.
പരാജയഭീതിയാണ് ഇതിന് കാരണമെന്ന് വ്യക്തം. കോണ്‍ഗ്രസും യുഡിഎഫും ശിഥിലമാകുന്നതിന്റെ ലക്ഷണമാണ് ഇപ്പോള്‍ ജെഎസ്എസില്‍ ഉരുണ്ടുകൂടിയിട്ടുള്ള പ്രശ്‌നങ്ങള്‍. മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന കേസില്‍ കോടതിയില്‍ ജാമ്യമെടുക്കാന്‍ പോയ വെള്ളാപ്പള്ളി നടേശനെ ജെഎസ്എസ് നേതാവ് രാജന്‍ബാബു അനുഗമിച്ചതാണ് വലിയ പ്രശ്‌നമായി കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്. രാജന്‍ബാബു എസ്എന്‍ഡിപിയുടെ നിയമോപദേഷ്ടാവാണ്. അതിനാല്‍ വെള്ളാപ്പള്ളയെ അനുഗമിച്ചതില്‍ യാതൊരു തെറ്റുമില്ല. വെള്ളാപ്പള്ളിക്കൊപ്പം രാജന്‍ബാബുവും ബിജെപിയോടടുക്കുന്നു എന്ന ഭീതിയാണ് കോണ്‍ഗ്രസിന്. കുറേ കോണ്‍ഗ്രസുകാര്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയില്‍ അംഗത്വം നേടിയതും കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്തുന്നു.
കണ്ണൂരിലെ അക്രമരാഷ്‌ട്രീയത്തിലും കോണ്‍ഗ്രസിന് ഒരു പങ്കുണ്ട്. അക്രമങ്ങള്‍ അവസാനിപ്പിക്കാനല്ല, അതിന് കളമൊരുക്കി മുതലെടുക്കാനാണ് പല കോണ്‍ഗ്രസ് നേതാക്കളും മുന്‍കാലങ്ങളില്‍ ശ്രമിച്ചിട്ടുള്ളത്. അക്രമത്തിന്റെ വക്താക്കളായ സിപിഎമ്മുമായി അവസരവാദപരമായ സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് നേതൃത്വത്ത്രിന് യാതൊരു മടിയുമില്ല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷണത്തിന് വിടാതിരുന്നതിനുപിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്. സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കണമെന്ന കുറുക്കന്റെ ബുദ്ധിയാണ് കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിക്കുമുള്ളതെന്ന് വ്യക്തമായിരിക്കുന്നു. ഏത് മുഖ്യമന്ത്രിയും ആഗ്രഹിക്കുക തന്റെ സംസ്ഥാനത്തും രാജ്യത്തും സമാധാനം നിലനില്‍ക്കണമെന്നാണ്.
ഇതിന് അപവാദമാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നറിയുന്നതില്‍ നമുക്ക് ലജ്ജിച്ച് തലതാഴ്‌ത്താം. സമാധാനം പുനഃസ്ഥാപിക്കാനാണ് ആത്മാര്‍ത്ഥതയുള്ള ഒരു മുഖ്യമന്ത്രി ആഗ്രഹിക്കുക. അതിനുപകരം പദവി മറന്ന് സംസാരിക്കുന്ന ഉമ്മന്‍ചാണ്ടി ഭരണഘടനാലംഘനം തന്നെയാണ് നടത്തുന്നത്. ബിജെപി സംസ്ഥാനത്ത് വന്‍ രാഷ്‌ട്രീശക്തിയായി വളരുന്നതാണ് ഉമ്മന്‍ചാണ്ടിയെ അസ്വസ്ഥനാക്കുന്നത്. സമാധാനത്തിന്റെ ദൂതുമായി വരുന്നവരെ സ്വാഗതം ചെയ്യുന്നതിനു പകരം അക്രമത്തിന് വഴിയൊരുക്കുന്ന വിധത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഹീനമാണ്. ചവിട്ടിപ്പുറത്താക്കേണ്ടത് ഇത്തരമൊരു ഭരണാധികാരിയെയാണ്.
















