പത്താന്‍കോട്: ഭാരത വ്യോമസേനാത്താവളത്തില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകള്‍ കൗമാരക്കാരെന്നു സൂചന. 19നും 21നും ഇടയ്‌ക്കായിരിക്കും ഇവരുടെ പ്രായമെന്നു കണക്കാക്കുന്നു. ഇവര്‍ പഞ്ചാബിലെ സ്വര്‍ണ്ണക്കടക്കാരന്‍ രാജേഷ് വര്‍മ്മയില്‍നിന്ന് തട്ടിയെടുത്ത ഫോണില്‍ നിന്ന് എട്ടുതവണ പാക്കിസ്ഥാനിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അവരുടെ പാക്കിസ്ഥാനിലെ തലവനെയാണ് ഇവര്‍ ജനുവരി ഒന്നിന് രാത്രിയില്‍ വിളിച്ചത്. ഈ സമയത്താണ് പാക്കിസ്ഥാനില്‍ നിന്ന് അവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളും വ്യോമസേനാ താവളത്തിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്. താവളത്തില്‍ എത്തും മുന്‍പ് അവര്‍ ഫോണ്‍ ഉപേക്ഷിക്കുകയും ചെയ്തു.
ഭീകരര്‍ ആറു പേരും പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശികളാണെന്നാണ് സൂചന. ഡിസംബര്‍ 30ന് ഇവര്‍ രണ്ടു സംഘങ്ങളായാണ് ഭാരതത്തില്‍ കടന്നത്. നാലും രണ്ടും പേര്‍ വീതമുള്ള സംഘങ്ങള്‍. ഇവര്‍ വന്ന വഴി കൃത്യമായി കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. ബാമിയാല്‍ ഗ്രാമം വഴി കടന്നുവെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
രാജ്യത്തിനുള്ളില്‍നിന്ന് സഹായംഭീകരര്‍ക്ക് പഞ്ചാബിനുള്ളില്‍ നിന്ന് കാര്യമായി സഹായം കിട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. അല്ലാതെ ഇത്രയും സ്‌ഫോടക വസതുക്കളും ആയുധങ്ങളും അവിടെയെത്തിക്കാന്‍ കഴിയല്ലെന്ന് അവര്‍ കരുതുന്നു. ജെയ്‌ഷെ മുഹമ്മദു പോലുള്ള സംഘടനകള്‍ക്ക് സഌപ്പര്‍ സെല്ലുകള്‍ സഹായം നല്‍കാറുണ്ട്. പ്രത്യേക പരിശീലനം നേടിയവരാണ് ചാവേറുകള്‍.
വളരെക്കുറച്ച് വെള്ളവും ഭക്ഷണവും മാത്രംകൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കാന്‍ അവര്‍ക്ക് കഴിയും. ആറു ഭീകരരുടെ പക്കല്‍ കറന്‍സിയും ഉണ്ടായിരുന്നു.ഇവരുടെ വസ്ത്രം, രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ആഹാരപ്പായ്‌ക്കറ്റുകള്‍ തുടങ്ങിയവ കണ്ടെത്താന്‍ വ്യോമസേനാത്താവളത്തില്‍ വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ വന്ന പാത കണ്ടെത്താന്‍ ഒരോ ധാബയിലും ചായക്കടയിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും അന്വേഷണം നടത്തിവരികയാണ്.
















