ന്യൂദല്‍ഹി: പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണ സാധനങ്ങളുടെ സ്ബ്‌സിഡി എടുത്തുകളഞ്ഞ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവ്. എല്ലാ ഭക്ഷണത്തിനും 50-70 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലാഭവും നഷ്ടവുമില്ലാത്ത നിലയിലായിരിക്കും ഇനി മുതല്‍ പാര്‍ലമെന്റിലെ കാന്റീനുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. കാന്റീന്‍ സബ്‌സിഡിയായി നല്‍കിയിരുന്ന 16 കോടി രൂപ ഇതുവഴി കേന്ദ്രസര്‍ക്കാരിന് ലാഭിക്കാനും സാധിച്ചു.
പുതുക്കിയ വില പ്രകാരം 18 രൂപയുണ്ടായിരുന്ന വെജിറ്റേറിയന്‍ താലിക്ക് ഇനി മുതല്‍ 30 രൂപ നല്‍കണം. നോണ്‍ വെജിറ്റേറിയന്‍ താലിക്ക് 33 രൂപയില്‍ നിന്നും 60 രൂപ ആയി ഉയര്‍ന്നു. ത്രീകോഴ്‌സ് മീല്‍സിന് 61 രൂപയില്‍ നിന്നും 90 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ചിക്കന്‍ കറി 29 രൂപയില്‍ നിന്നും 40 ആക്കി. പുതുക്കിയ നിരക്ക് ഇന്നലെ മുതല്‍ നിലവില്‍ വന്നു.
2010ന് ശേഷം ഇതാദ്യമായാണ് പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണവില ഉയര്‍ത്തുന്നത്. എംപിമാര്‍ക്ക് നിസാര തുകയ്‌ക്ക് ഭക്ഷണം നല്‍കുന്നതിനെതിരെ മാധ്യമങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കാന്റീനില്‍ സബ്‌സിഡിക്ക് ഭക്ഷണം നല്‍കി വന്നത് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ സബ്‌സിഡി നിര്‍ത്തിയതിനെതിരെയാണ് ഇപ്പോള്‍ മാധ്യമങ്ങളുടെ പ്രതിഷേധം.
ഒന്നര ലക്ഷം രൂപ ശമ്പളം വാങ്ങുന്ന എംപിമാര്‍ക്ക് കുറഞ്ഞ തുകയ്‌ക്ക് ഭക്ഷണം നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു മാധ്യമങ്ങളുടെ പ്രചാരണം. എന്നാല്‍ സബ്‌സിഡിയില്‍ ഭക്ഷണം നല്‍കിയിരുന്നത് 6,000 ത്തോളം വരുന്ന പാര്‍ലമെന്റിലെ ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സന്ദര്‍ശകര്‍ക്കുമായിരുന്നു എന്ന കാര്യം മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം മൂടിവെച്ചു. ഇപ്പോള്‍ ഭക്ഷണ വില ഉയര്‍ത്തിയപ്പോള്‍ അതിനെതിരെയാണ് മാധ്യമങ്ങളുടെ പ്രതിഷേധം. എന്തായാലും ലാഭവും നഷ്ടവുമില്ലാത്ത രീതിയിലാകും ഇനി മുതല്‍ പാര്‍ലമെന്റ് കാന്റീന്‍ നടത്തിപ്പെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്റെ ഓഫീസ് അറിയിച്ചു.
















