മുനിമാരെല്ലാം ബ്രഹ്മപദം പ്രാപിച്ചശേഷം ശബരി ശ്രീരാമന്റെ വരവും കാത്തിരുന്നു. ശ്രീരാമന് ചിത്രകൂടത്തില്‍ നിന്നും ഇന്നുവരും നാളെവരും എന്ന് പ്രതീക്ഷയോടെ നിത്യവും ആശ്രമം അടിച്ചുവാരി വെള്ളം തളിച്ച് പുഷ്പങ്ങള്കൊണ്ടലങ്കരിക്കും. സദാ രാമനെ ധ്യാനിക്കുകയും രാമമന്ത്രം ജപിക്കുകയും ചെയ്തുകൊണ്ടിരുന്നു. പാദപൂജക്കുള്ള അര്‍ഘ്യപാദ്യാദികള്‍ തയ്യാറാക്കിവയ്ക്കും. നല്ല മധുരമുള്ള ഫലങ്ങള്‍ ശേഖരിച്ചുവയ്ക്കും. അടുത്ത പ്രഭാതത്തില്‍ എല്ലാമെടുത്തുകളഞ്ഞ് വീണ്ടുമൊരുക്കും. ഇങ്ങനെ പന്ത്രണ്ടുവര്‍ഷത്തെ കാത്തിരുപ്പ്. ഓരോ ഇലയനങ്ങുമ്പോഴും ഓരോ ശബ്ദം കേള്‍ക്കുമ്പോഴും അതാ രാമന് എന്നുപറഞ്ഞ് ചാടിയെണീല്ക്കും. ചുരുക്കത്തില്‍ രാമനെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയുമില്ലാതായി. മനസ്സ് തികച്ചും രാമനില്‍ വിലയം പ്രാപിച്ചു. മുക്തി ലഭിക്കാന്‍ ഇനിയെന്തുവേണം. ശ്രീരാമനെ കണ്ടപ്പോള്‍ ശബരിയുടെ വാക്കുകള്‍ അദ്ധ്യാത്മരാമായണം മൂലത്തില്‍ (സര്‍ഗം 10)
തദ്ദര്ശനം രാമ ഗുരാണാമപി
മേ നഹി
യോഷിന്മൂഢാപ്രമേയാത്മന്
ഹീനജാതിസമുദ്ഭവാ
തവദാസസ്യദാസാനാം
ശതസംഖ്യോത്തരസ്യ വാ
ദാസീത്യേ നാധികാരോ
സ്തി കുതഃ സാക്ഷാത്തവൈവ ഹി
കഥം രാമാദ്യ മേ ദുഷ്ടസ്ത്യം
മനോവാഗഗോചരഃ
സ്തോതും ന ജാനേ ദേവേശ
കിം കരോമി പ്രസീദ മേ
(ഹേ രാമ, അങ്ങയുടെ ദര്‍ശനം എന്റെ ഗുരുനാഥനുപോലും ലഭിച്ചില്ല. പിന്നെ ഹേ അപ്രമേയാത്മന്, ഞാന്‍ നീചജാതിയില്‍ പിറന്ന സാധാരണ സ്ത്രീയാണ്. ഞാന്‍ അങ്ങയുടെ ദാസന്മാരില് ദാസിയാണ് അങ്ങയുടെ ദാസന്റെ ദാസന്റെ ഇങ്ങനെ നൂറാമത്തെ ദാസന്റെ ദാസിയാകാനും എനിക്ക് അര്‍ഹതയില്ല. പിന്നെ അങ്ങയുടെ ദാസിയാണെന്നു പറയാനെന്തവകാശം? ഹേ രാമ, അങ്ങ് മനസ്സിനോ വാക്കുകള്‍ക്കോ വിഷയമല്ല. എങ്ങനെ എനിക്കങ്ങയെ കാണാന്‍ സാധിച്ചു? ഹേ ദേവേശ്വര, എനിക്കങ്ങയെ സ്തുതിക്കാനറിഞ്ഞുകൂടാ. ഞാനെന്തുചെയ്യും? അങ്ങയുടെ കൃപകൊണ്ട് സ്വയം എന്നില്‍ പ്രസാദിക്കണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: