കൊട്ടാരക്കര: പുലമണില്‍ സര്‍ക്കാര്‍ അളന്ന് തിരിച്ച കൈയ്യേറ്റഭൂമിയില്‍ കടയുടമ കെട്ടിയ സംരക്ഷണഭിത്തി സമരക്കാര്‍ പൊളിച്ച് നീക്കി. ഇന്ന് താലൂക്കാഫിസ് മാര്‍ച്ചും ഉപരോധവും. കൈയ്യേറ്റ സ്ഥലം അളന്ന് തിരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടയുടമക്ക് നോട്ടിസ് നല്‍കാത്ത റവന്യൂ വകൂപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സമരസമിതി ഇന്ന് താലൂക്കാഫിസിലേക്ക് മാര്‍ച്ച് നടത്തി ഓഫിസ് ഉപരോധിക്കും.
നോട്ടീസ് നല്‍കുന്നവരെ ഉപരോധം തുടരാനാണ് തീരുമാനം. നിയമപരമായ തീരുമാനമുണ്ടായില്ലെങ്കില്‍ ഹര്‍ത്താലുള്‍പ്പടെയുള്ള പ്രതിഷേധപരിപാടികളുമായി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇന്നലെ രാവിലെ മുതലാണ് വിവാദസ്ഥലത്തെ കടയുടമ റവന്യൂ വകൂപ്പ് അളന്ന് തിരിച്ച് കല്ലിട്ട 122/1 എന്ന സ്ഥലത്ത് ഇരുമ്പുഷീറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. സംഭവം അറിഞ്ഞ് വൈകിട്ട് നാലുമണിയോടെ സ്ഥലത്തെത്തിയ സമരസമിതി പ്രവര്‍ത്തകര്‍ ഷീറ്റുകള്‍ നീക്കം ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്‌ഐ കെട്ടിടത്തിനും ഉടമക്കും മാത്രമേ സംരക്ഷണം നല്‍കാന്‍ കോടതി വിധിയുള്ളൂവെന്നും കൈയ്യേറ്റഭൂമിയിലെ നിര്‍മ്മാണം അനുവദനീയമല്ലെന്നും ബാക്കി ഭാഗങ്ങള്‍ പൊളിച്ച് നീക്കാനും ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഉടമ ബാക്കിയുള്ള ഭാഗങ്ങള്‍ പൊളിച്ച് നീക്കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. ഈ മാസം എട്ടിനാണ് പുലമണിലെ വിവാദമായ തര്‍ക്കവസ്തു റവന്യൂ വകുപ്പ് അളന്ന് കല്ലിട്ടത്. കല്ലീടില്‍ തടസപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പഴയ കൊല്ലം-ചെങ്കോട്ട റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന തര്‍ക്കഭൂമിയായ 122/1 ആണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അളന്ന് തിട്ടപെടുത്തിയത്. സര്‍വ്വേ വിഭാഗം നടത്തിയ അളവില്‍ ഷിബു ഏജന്‍സീസ് ഏതാണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണെന്ന് കണ്ടെത്തിയിരുന്നു.
ലോട്ടസ്മുക്കില്‍ എംസി റോഡില്‍ നിന്നും പഴയ റോഡിലേക്ക് പ്രവേശിക്കുന്നതിന് അടുത്താണ് റോഡ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന തര്‍ക്ക സ്ഥലം.
















