കണ്ണൂര്‍: ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും, അന്വേഷണ കുതുകികള്‍ക്കും മുന്നില്‍ വിസ്മയം തീര്‍ക്കുകയാണ് സെയ്ന്റ് ഏഞ്ചലോ ഫോര്‍ട്ട്. ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പതിനായിരക്കണക്കിന് പീരങ്കിയുണ്ടകളാണ് കണ്ണൂര്‍ കോട്ടയില്‍നിന്ന് പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുഴിച്ചെടുത്തത്. നാല് സ്ഥലത്താണ് പീരങ്കയുണ്ടകള്‍ കണ്ടെത്തിയിരുന്നത്. ഇതില്‍ മൂന്ന് സ്ഥലത്തുള്ളത് പൂര്‍ണ്ണമായും നീക്കം ചെയ്തു കഴിഞ്ഞു. നാലാമത്തെ കുഴിയിലുള്ള പീരങ്കിയുണ്ടകള്‍ ഇന്നുമുതല്‍ നീക്കം ചെയ്യും.
അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഏഞ്ചലോ ഫോര്‍ട്ടിന് യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. 1505 ല്‍ പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡയാണ് അറബിക്കടലിന്റെ തീരത്ത് ഏഞ്ചലോ കോട്ട പണിതത്. 1663 ല്‍ കോട്ട പിടിച്ചെടുത്ത ഡച്ചുകാരാണ് ഇതിന് ആധുനികമുഖം നല്‍കിയത്. പിന്നീട് 1772 ല്‍ ഡച്ചുകാര്‍ കോട്ട അറക്കല്‍ രാജവംശത്തിന് നല്‍കി. എന്നാല്‍ 1790 ല്‍ ഈ കോട്ട ബ്രട്ടീഷുകാര്‍ പിടിച്ചെടുക്കുകയും 1947 വരെ കൈവശം വെക്കുകയും ചെയ്തു. ഇപ്പോള്‍ പുരാവസ്തു വകുപ്പാണ് കോട്ട സംരക്ഷിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും നൂറുകണക്കിനാളുകളാണ് ദിനംപ്രതി കോട്ട സന്ദര്‍ശിക്കുന്നത്.
കോട്ടക്കകത്ത് ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിക്കായി കേബിള്‍ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിയെടുക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്. ഇതുവരെ 12,650 പീരങ്കിയുണ്ടകളാണ് നീക്കം ചെയ്തത്. പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുഴുവന്‍ പീരങ്കിയുണ്ടകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കൃത്യമായ പരിശോധന നടത്തിയാല്‍ മാത്രമേ ഇതിന്റെ കാലപ്പഴക്കവും, ചരിത്രപരമായ പ്രാധാന്യവും നിശ്ചയിക്കാന്‍ സാധിക്കുകയുള്ളു. പുനരുപയോഗമില്ലാത്ത പീരങ്കിയുണ്ടകള്‍ കുഴിച്ച് മൂടിയതാവാമെന്ന വിശദീകരണം മാത്രമേ ഇപ്പോള്‍ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുള്ളു. മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമാകാനും സാധ്യതയുണ്ട്. പിടിയുള്ളതും ദ്വാരമുള്ളതുമായ ഉണ്ടകളും കണ്ടെടുത്തവയിലുണ്ട്. കോട്ടയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു കോട്ട എന്ന നിലയില്‍ ചരിത്രത്തിന്റെ പുതിയ അധ്യായങ്ങളിലേക്കുള്ള വാതിലുകളായിരിക്കും പീരങ്കിയുണ്ടകളുടെ കണ്ടെടുക്കലെന്നാണ് നിഗമനം.
















