സ്വന്തം ലേഖകന്‍
കണ്ണൂര്‍: സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ ഓടി കൊണ്ടിരിക്കുകയായിരുന്ന ജീപ്പ് പാഞ്ഞുകയറി സഹപാഠികളായ പത്ത് കുരുന്നുകള്‍ മരണപ്പെട്ട സംഭവത്തിന് ഇന്ന് ഏഴ് വയസ്സ്. 2008 ഡിസംബര്‍ 4ന് വൈകുന്നേരം 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ആറു വര്‍ഷം പിന്നിടുമ്പോഴും മരിച്ച പിഞ്ചോമനകളുടെ മാതാപിതാക്കള്‍ നീതിക്കുവേണ്ടിയുളള കാത്തിരിപ്പു തുടരുകയാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അപകടവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിചാരണക്ക് പോലും എടുത്തില്ല. ഇരിക്കൂര്‍ പെരുമണ്ണ് നാരായണ വിലാസം സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അതിവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ജീപ്പിടിച്ച് മരിച്ചത്.
പെരുമണ്ണിലെ കുമ്പത്തി ഹൗസില്‍ രമേശ് ബാബു-റീജ ദമ്പതികളുടെ മക്കളായ അഖിന, അനുശ്രീ, കൃഷ്ണാലയത്തില്‍ കുട്ടന്‍-സുഗന്ധി ദമ്പതികളുടെ മകള്‍ നന്ദന, ഇബ്രാഹിം-സറീന ദമ്പതികളുടെ മകള്‍ റിംഷാന, രാമപുരം വീട്ടില്‍ രാമകൃഷ്ണന്‍-രജനി ദമ്പതികളുടെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ വിജയന്‍-ശാലിനി ദമ്പതികളുടെ മകന്‍ വൈഷ്ണവ്, മോഹനന്‍-സരസ്വതി ദമ്പതികളുടെ മകള്‍ സോന, കുമ്പത്തി ഹൗസില്‍ നാരായണന്‍-ഇന്ദിര ദമ്പതികളുടെ മകള്‍ കാവ്യ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്‍-ഷീബ ദമ്പതികളുടെ മകള്‍ സാന്ദ്ര എന്നിവരായിരുന്നു അപകടത്തിനിരയായത്. അപകടത്തില്‍ 11 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ പല വിദ്യാര്‍ത്ഥികളും ഇന്നും അപകടത്തിലേറ്റ പരിക്കിന്റെ ദുരിതം പേറി ജീവിക്കുന്നുണ്ട്.
കുരുന്നുകളുടെ ഓര്‍മ്മക്കായി വിദ്യാര്‍ത്ഥികളുടെ മൃതദേഹം സംസ്‌കരിച്ച ഇരിക്കൂര്‍ പെരുമണ്ണില്‍ സ്മൃതി മണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട്. 10 പിഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒമ്പതു പേരെയും സംസ്‌കരിച്ച ചെങ്ങള വീട്ടില്‍ കൃഷ്ണവാര്യര്‍ എന്ന നാട്ടുകാരന്‍ തികച്ചും സൗജന്യമായി നല്‍കിയ സ്ഥലത്ത് 20 ലക്ഷം രൂപ ചെലവിലാണ് സ്മാരകം പണിതിട്ടുളളത്. 5 ലക്ഷം രൂപ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയതല്ലാതെ മറ്റൊരു നീതിയും പിഞ്ചോമനകള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
പെരുമണ്ണ് ദുരന്ത ദുരിതാശ്വാസ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും രക്ഷാകര്‍ത്താക്കളുടെയും നേതൃത്വത്തിലായിരുന്നു സ്മാരക നിര്‍മ്മാണം. സംസ്ഥാനത്ത് നടന്ന അപൂര്‍വ്വം അപകടങ്ങളില്‍ ഒന്നായിരുന്നിട്ടു പോലും കേസിന്റെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നടന്നിരിക്കുന്നത് എന്നതിന് തെളിവാണ് ഈ അപകടത്തിനു ശേഷം നടന്ന പല അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളും വിചാരണയാരംഭിച്ചതും വിധി പറഞ്ഞതുമായ സംഭവങ്ങള്‍. 2010 നവംബര്‍ 12 ന് കേസന്വേഷിക്കുന്ന പോലീസ് സംഘം കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സാധാരണ ഒരു പെറ്റികേസിന്റെ ലാഘവത്തോടെ സമര്‍പ്പിച്ച കേസ് ഇതുവരെ കോടതി വിചാരണയ്‌ക്കെടുക്കാത്തതില്‍ നാട്ടുകാരും മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും കടുത്ത നിരാശയിലാണ്.അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ പോലും നടപടിയെടുക്കാഞ്ഞതും സംഭവം നടന്നയുടന്‍ അറസ്റ്റിലായ ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പോലീസിന്റെ കുറ്റകരമായ അനാസ്ഥ കാരണം ജയില്‍ മോചിതനായതും ഏറേ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.പിഞ്ചോമനകള്‍ നഷ്ടപ്പെട്ട തങ്ങള്‍ക്ക് നീതി പീഠത്തില്‍ നിന്നും ഭരണ കൂടത്തില്‍ നിന്നും ഇനിയെന്ന് നീതികിട്ടുമെന്നാണ് അപകടത്തില്‍പ്പെട്ട നാട്ടുകാരും കുടുംബക്കാരും പരസ്പരം ചോദിക്കുന്നത്.പടിയൂര്‍ പഞ്ചായത്ത് ഇതുവരെ പിഞ്ചോമനകളുടെ സ്മാരകത്തിന് പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്മാരകത്തിന് സൗജന്യമായി വൈദ്യുതി കണക്ഷനുള്‍പ്പെടെ നല്‍കുമെന്ന് മന്ത്രിയും എംഎല്‍എയുമൊക്കെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴും പ്രഖ്യാപനം കടലാസിലൊതുങ്ങുകയാണ്. വൈദ്യുതിയില്ലാത്തതിനാല്‍ സന്ധ്യ മയങ്ങിയാല്‍ സ്മാരകം സ്ഥിതിചെയ്യുന്ന പ്രദേശം കൂരിരുട്ടിലാണ്. ഇതു കാരണം രാത്രികാലങ്ങളില്‍ സ്മാരകത്തിന് യാതൊരു സുരക്ഷയുമില്ലാത്ത സ്ഥിതിയാണ്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും അപകടക്കേസെന്ന നിലയില്‍ ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ലഭ്യമാക്കാന്‍ തുടര്‍നടപടികളെടുക്കാത്ത അധികൃതരുടെ നടപടിക്കെതിരേയും സ്മാരകത്തോടുളള അവഗണനയ്‌ക്കെതിരേയും നാട്ടുകാരുടെ ഇടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ദുരന്തത്തിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഇരിക്കൂര്‍ പെരുമണ്ണിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും സ്‌ക്കൂളില്‍ അനുസ്മരണ പരിപാടിയും നടക്കും.നാട്ടുകാരും വിവിധ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും.
















