കോഴിക്കോട്: വാഴയൂരിലും രാമനാട്ടുകരയിലും നടന്നത് സിപിഎമ്മിന്റെ ആസൂത്രിത അക്രമം. ആര്‍എസ്എസിന്റെ ജില്ലാ നേതാക്കളെ അടക്കം വകവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് അക്രമി സംഘം ആശുപത്രി പരിസരത്ത് വെച്ച് മാരകായുധങ്ങളുമായി നേതാക്കളെ മര്‍ദ്ദിച്ചത്. വാഴയൂരിലുണ്ടായ സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. പി. ജനില്‍കുമാര്‍, രാമനാട്ടുകര നഗര്‍ സംഘചാലക് അപ്പുക്കുട്ടന്‍ എന്നിവരെയാണ് സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അക്രമി സംഘം വളഞ്ഞുവെച്ച് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിച്ച ശേഷം തിരിച്ചുപോകാനായി ബൈക്കില്‍ കയറിയ ജനിലിനെ ഇരുമ്പുവടികളുമായി മര്‍ദ്ദിക്കുകയായിരുന്നു. ബൈക്കിനടിയില്‍ വീണുപോയ ജനിലിനെ കൈക്കും തലയ്‌ക്കും അടിച്ചു പരിക്കേല്‍പ്പിച്ചു. ജനിലിനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ മധ്യവയസ്‌കനായ അപ്പുക്കുട്ടനെയും അക്രമികള്‍ മാരകമായി പരിക്കേല്‍പ്പിച്ചു. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ഉള്ളിലെത്തിയശേഷവും ഇവരെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡിവൈഎഫ്‌ഐ നേതാവ് ഗിരീഷ്, സിപിഎം വാഴയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രമോദ്, രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമി സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ചത്. രാമനാട്ടുകര, ഫറോക്ക്, വാഴയൂര്‍ തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കൊലവിളിയുമായി സിപിഎം അക്രമി സംഘം ഈ മേഖലയില്‍ വിഹരിച്ചിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവാത്തതാണ് പുതിയ അക്രമങ്ങള്‍ക്ക് വഴി വെച്ചത്. വാഴയൂര്‍ പഞ്ചായത്തില്‍ ബിജെപി ഒരു സീറ്റ് നേടുകയും നാല് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തത് സിപിഎം നേതൃത്വത്തെ അസഹിഷ്ണുക്കളാക്കി.
അക്രമത്തില്‍ പ്രതിഷേധിച്ച് രാമനാട്ടുകര, ബേപ്പൂര്‍ മണ്ഡലം, വാഴയൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ദേശീയപാതയിലൂടെ ദീര്‍ഘദൂര ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.
















