എരുമേലി: അയ്യപ്പന്റെ വളര്‍ത്തുനാടായ പന്തളത്തു നിന്നും 9മാസങ്ങള്‍ മുന്‍പ് ആരംഭിച്ച ഈ മഹാതീര്‍ഥയാത്ര ശബരിമലദര്‍ശനത്തിനായി ഇന്നലെയാണ് എരുമേലിയില്‍ എത്തിചേര്‍ന്നത്. എരുമേലിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ സന്നിധാനത്തേയ്‌ക്ക് പുറപ്പെടും. ഫെബ്രുവരി 22 നാണ് പന്തളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ബാംഗഌര്‍ സ്വദേശി എന്‍. പി. മണി (65) സ്വാമിയും ഭാര്യ സരസ്വതി (60) യും അയ്യപ്പവിഗ്രഹമേന്തിയ മുചക്ര വാഹനവുമായി നഗ്നപാദരായി കാല്‍നടയായി യാത്രപുറപ്പെട്ടത്. പന്തളത്തു നിന്നും തിരുവനന്തപുരത്ത് തിരിച്ച യാത്ര മധുര, സേലം വഴി കര്‍ണാടകത്തിലെത്തി. തുടര്‍ന്ന് ബാംഗഌര്‍, ആന്ധ്രപ്രദേശിലെ ശ്രീശൈലം, തെലുങ്കാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രസിദ്ധമായ ഹനുമാന്‍, ശ്രീരാമ ക്ഷേത്രങ്ങളില്‍ തൊഴുത് ഉത്തര്‍പ്രദേശിലെത്തി. വാരണാസി, കാശി വിശ്വനാഥ ക്ഷേത്രം, രാമേശ്വരം എന്നീ പുണ്യസ്ഥലങ്ങളില്‍ സഞ്ചരിച്ച് തിരികെ ശബരിമലയിലേയ്‌ക്ക് യാത്രതിരിക്കുകയായിരുന്നു.
പുണ്യഗംഗാനദിയില്‍ സ്‌നാനം ചെയ്ത അയ്യപ്പവിഗ്രഹം പമ്പാനദിയില്‍ സ്‌നാനം ചെയ്ത് ശബരിമലയില്‍ വരെയെത്തിക്കണമെന്നാണ് മണിസ്വാമിയുടെ ആഗ്രഹം. ചെങ്ങന്നൂര്‍ മാന്നാറില്‍ ജനിച്ച മണിസ്വാമി 47 വര്‍ഷമായി ബാംഗഌരില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹവും സഹധര്‍മ്മിണിയും ശേഷമുള്ള ജീവിതം അയ്യപ്പധര്‍മ്മ പ്രചരണത്തിനായി മാറ്റിവച്ചിരിക്കുകയാണ്. 432 തവണ മലചവിട്ടിയ മണി സ്വാമിയുടെ അയ്യപ്പവിശ്വാസതീവ്രത വ്യക്തമാണ്. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡിനു സമീപം സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്ത് ആദിപരാശക്തി ക്ഷേത്രവും ഇദ്ദേഹം സ്ഥാപിച്ചു. മക്കള്‍ മൂന്നു പേരും ജോലിക്കാരാണ്.
മൂന്നു ടയറുകള്‍ ഘടിപ്പിച്ച വാഹനത്തില്‍ പതിനെട്ടാംപടിയും സ്വര്‍ണനിറത്തിലുള്ള കൊടിമരവും പിന്നിലായി ചില്ലുകൂട്ടില്‍ അയ്യപ്പവിഗ്രവും നിര്‍മ്മിച്ചിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റുമുള്ള സാമഗ്രികള്‍ താഴെ സ്ഥാപിച്ചിട്ടുള്ള ചെറിയ ക്യാബിനില്‍ സൂക്ഷിക്കും. ആവശ്യമെങ്കില്‍ കിടന്നുറങ്ങാനുള്ള സൗകര്യത്തിലാണ് ക്യാബിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇറക്കമുള്ള പ്രദേശങ്ങളിലെത്തുമ്പോള്‍ വാഹനം കൈകൊണ്ട് നിയന്ത്രിക്കുന്നതിനായി ഹാന്റിലും ബ്രേക്കുമൊക്കെ ഘടിപ്പിച്ചിട്ടുമുണ്ട്.
















