തുറവൂര്‍: പള്ളിത്തോട് ചാപ്പക്കടവ് മേഖല കഞ്ചാവ് മയക്കു മരുന്നു സംഘങ്ങളുടെ വിഹാര കേന്ദ്രമാകുന്നു. വിദ്യാര്‍ത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് പ്രധാനമായും മയക്കു മരുന്നു വില്‍പ്പന.
തൊഴില്‍രഹിതരായ യുവാക്കളെ വലയിലാക്കിയാണ് വിപണന ശ്രംഖലകള്‍ പിടിമുറുക്കുന്നത്. ആവശ്യത്തിന് പണവും സഞ്ചരിക്കാന്‍ ബൈക്കും മറ്റും നല്‍കിയാണ് യുവജനങ്ങളെ മയക്കു മരുന്ന് വാഹകരാക്കി റിക്രൂട്ട് ചെയ്യുന്നത്. വിദ്യാലയങ്ങള്‍,ആരാധനാലയങ്ങളുടെ സമീപ പ്രദേശങ്ങള്‍, കടല്‍ത്തീരം തുടങ്ങിയ സ്ഥലങ്ങളിലാണ് ലഹരി മരുന്ന് സംഘങ്ങള്‍ തമ്പടിക്കുന്നത്.ഇവരുടെ സൈ്വര്യ വിഹാരം നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കും വിധമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
രാപകലില്ലാതെ ബൈക്കുകളിലും മറ്റും കറങ്ങി നടക്കുന്ന കഞ്ചാവു സംഘങ്ങളെ ഭയന്ന് വിദ്യാര്‍ത്ഥികളെ സ്‌ക്കൂളിലയയ്‌ക്കാനും സ്ത്രീകളടക്കമുള്ളവര്‍ ആരാധനാലയങ്ങളില്‍ പോകാനും മടിക്കുകയാണ്. വര്‍ഷങ്ങള്‍ മുമ്പ് ചാവടിയില്‍ മയക്കുമരുന്നിനടിമയായ യുവാവ് സ്‌ക്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയേയും വ്യാപാരിയേയും വെട്ടിക്കൊന്ന സംഭവവും നടന്നിരുന്നു. ചാപ്പക്കടവ് കുരിശടിക്കു സമീപത്തെ രണ്ടു വീടുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം തകൃതിയായി നടക്കുന്നതായും ആക്ഷേപമുണ്ട്.
നാട്ടുകാര്‍ പലതവണ പരാതി നല്കിയെങ്കിലും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ വിമുഖത കാട്ടുകയാണത്രേ. പോലീസ്-എക്‌സൈസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് മയക്കുമരുന്നു സംഘങ്ങള്‍ വിഹരിക്കുന്നതത്രേ.
















