സി.ഡി ഗോപകുമാര്‍
അടിമാലി: മാങ്കുളത്തിന് സമീപമുള്ള ആദിവാസി കുടികളില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. 6-ാം മൈലിന് സമീപമുള്ള കുറത്തിക്കുടി, ചിക്കണംകുടി മേഖലകളില്‍ സിഎസ്‌ഐ, പെന്തക്കോസ്ത് വിഭാഗങ്ങളാണ് മതപരിവര്‍ത്തനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ചിക്കണംകുടിയില്‍ സിഎസ്‌ഐക്കാര്‍ പള്ളി നിര്‍മ്മിച്ചു. ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി കൈമാറാന്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തിയായിരുന്നു പള്ളിയുടെ നിര്‍മ്മാണം നടന്നത്. ട്രൈബല്‍ വകുപ്പും ജില്ല ഭരണകൂടവും ഈ നിയമ ലംഘനത്തിന് മുന്നില്‍ കണ്ണടച്ചു. പള്ളിയുടെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനൊരുങ്ങിയപ്പോള്‍ ശക്തമായ പ്രതിഷേധവുമയായി ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുഖ്യമന്ത്രിക്കും ഗോത്രവര്‍ഗ കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി. മറ്റ് പോംവഴികളില്ലാതെ പള്ളി നിര്‍മ്മാണം നിര്‍ത്തി വയ്‌ക്കാന്‍ കളക്ടര്‍ ഉത്തരവിടുകയുണ്ടായി. ദേവികുളം ആര്‍ഡിഒയും മൂന്നാര്‍ സിഐ ഉള്‍പ്പെടെയുള്ള സംഘം കുടിയിലെത്തി തല്‍സ്ഥിതി നേരിട്ട് മനസിലാക്കുകയും ചെയ്തിരിന്നു. ഇതിനിടെ കഴിഞ്ഞമാസം വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച് ഹിന്ദുക്കളായ സ്ത്രീകളെ മതംമാറിയെന്ന് വരുത്തി വിവാദമായ പള്ളിക്ക് സമീപം മൃതദേഹം അടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം മന: പൂര്‍വ്വം പള്ളി അധികൃതര്‍ ട്യൂഷന്‍ സെന്റര്‍ എന്ന പേരില്‍ പള്ളിയില്‍ ആരാധന പുനരാരംഭിക്കുകയും ചെയ്തിരിക്കുകയാണ്. കളക്ടറുടെ ഉത്തരവ് മറികടന്നാണ് ഇവരുടെ നടപടി. മേഖലയില്‍ ഇരു സഭകളും മത്സരബുദ്ധിയോടെയാണ് ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത്. ഇതുവരെ 19 ഓളം കുടുംബങ്ങളെ മതം മാറ്റിക്കഴിഞ്ഞു. സിങ്കുകുടി, പാറേക്കുടി, കല്ലേക്കുടി, മേഖലകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പമ്പുംകയത്ത് വന ഭൂമിയിലുള്ള പാറക്കെട്ടില്‍ കുരിശ് സ്ഥാപിച്ച് കയ്യടക്കിയിട്ടുണ്ട്. ഇതും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വനവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥ ലോബി വെട്ടിച്ചെടുക്കുകയാണ്. വനവാസികള്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യങ്ങളും നേടിക്കൊടുക്കാന്‍ സംഘടിത സംഘം ശ്രമിക്കുന്നില്ല. ജീവിക്കാന്‍ നിര്‍വ്വാഹമില്ലാതെ കഴിയുന്ന വനവാസികളെ പ്രലോഭനങ്ങളിലൂടെ മതവരിവര്‍ത്തനത്തിന് വിധേയമാക്കുന്നതോടെ സംവരണം എന്ന ആനുകൂല്യം എന്നെന്നേയ്‌ക്കുമായി ഇവര്‍ക്ക് ഇല്ലാതാകുന്നു. വനവാസികളുടെ ഭൂമിയും മതപരിവര്‍ത്തനത്തിന്റെ മറവിലാണ് പെന്തക്കോസ്തുകാരും സിഎസ്‌ഐക്കാരും കൈക്കലാക്കാനും പിന്നീട് പള്ളി പണിയാനും ഉപയോഗിക്കുന്നത്.കയ്യേറ്റങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലും അധികൃതര്‍ക്ക് കഴിയാതെ പോകുന്നു.
















