കോഴിക്കോട്: കെഎംസിടി എഞ്ചിനീയറിംഗ് കോളേജ് ജീവനക്കാര്‍ നടത്തുന്ന സമരം പുതിയ തലങ്ങളിലേക്ക്. ജീവനക്കാരുടെ അര്‍ഹമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന മാനേജ്മെന്റിന്റെ നിലപാടിനെതിരെ കലക്ട്രേറ്ററ് മാര്‍ച്ചും അനിശ്ചിതകാല നിരാഹാരവുമുള്പ്പെടെയുള്ള സമരം സംഘടിപ്പിക്കുമെന്ന് സമരസഹായ സമിതി.
ജീവനക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി മാനേജ്മെന്റ് മനുഷ്യത്വപൂര്‍ണ്ണമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 30 ന് രാവിലെ പത്ത് മണിയ്ക്ക് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെഎംസിടിസിഇ സമരസഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്നത്തില്‍ അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ രണ്ടാഴ്ചയിലേറെയായി നടന്നുവരുന്ന അവകാശ സമരവുമായി മുന്നോട്ട് പോവുകയും, അനിശ്ചിതകാല നിരാഹാരം സംഘടിപ്പിക്കുകയും ചെയ്യും.
അഭ്യസ്തവിദ്യരായ യുവജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍ വലിയതോതില്‍ വിജയിച്ച് ലാഭം കൊയ്ത ട്രസ്റ്റാണ് കെഎംസിടിയെന്ന് സമരസഹായ സമിതി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
ഒമ്പത് കോടി രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടായിട്ടും മൂന്ന് മാസത്തോളം വൈകിച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. പ്രസവാവധിയെടുക്കുന്ന വനിതാ ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് പോലും തടഞ്ഞുവെക്കുന്ന മനുഷ്യത്വരഹിതസമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
സമരസഹായസമിതി ചെയര്മാന് എം.പി. ഹംസമാസ്റ്റര്‍, എന്‍. ചന്ദ്രന്‍മാസ്റ്റര്‍, കെ.ഇ. രാജഗോപാല്‍, കെ.ടി. ഭരതന്, അനൂപ്, പി. ഷമാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: