ആറന്മുള: കേരളത്തിലെ മൂന്നു പ്രമുഖ ക്ഷേത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ 280 കോടിരൂപയുടെ സഹായം. ഇതു സംബന്ധിച്ച പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സംഘം സന്ദര്‍ശനം തുടങ്ങി. ഇന്നലെ സംഘം ആറന്മുള ക്ഷേത്രം സന്ദര്‍ശിച്ചു.
പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം, ശബരിമല എന്നിവയ്ക്കാണ് സഹായം. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സഹായം നല്‍കുക.
പന്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ പ്രദേശത്തിനു പുറം ഭാഗങ്ങള്‍ മോടിപിടിപ്പിക്കുകയാണ് ഒരു പദ്ധതി. ഇവിടെ ക്ഷേത്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതോടൊപ്പം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച തീര്‍ത്ഥാടകപ്രവാഹം ഉണ്ടാകുന്ന സ്ഥലം എന്ന നിലയിലാണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
ശബരിമല ക്ഷേത്രത്തിനെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന വിവിധ ഹിന്ദു സംഘടനകളുടെ ദീര്‍ഘനാളത്തെ ആവശ്യമുണ്ട്. ഇതു കണക്കിലെടുത്ത് ക്ഷേത്രത്തിന് അനുബന്ധ പ്രദേശങ്ങളുടെ വികസനമാണ് ആസൂത്രണത്തിലുള്ളത്.
ഇതു പ്രകാരം പമ്പയ്ക്ക് കുറുകെ ഒരു പാലം കൂടി പണിയാന്‍ പദ്ധതിയുണ്ട്. പമ്പാ തീരത്ത് തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഉണ്ടാക്കുക, നിലയ്ക്കലില്‍ പാര്‍ക്കിങ്, തീര്‍ത്ഥാടക വിശ്രമകേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുക, നദീ തീരം സംരക്ഷിക്കുക തുടങ്ങിയവ പദ്ധതിയിലുണ്ട്.
ആറന്മുള ക്ഷേത്രത്തിന്റെ വികസനത്തിന് സര്‍ക്കാരിനു പ്രത്യേക പദ്ധതിയുണ്ട്.
ക്ഷേത്രപ്രദേശത്തെ പമ്പാ തീരം കല്ലുകെട്ടി സംരക്ഷിക്കുക, ആറന്മുള വള്ളം കളിയുടെ സുഗമ പ്രവര്‍ത്തനത്തിന് സംവിധാനം ഒരുക്കുക, വള്ളസ്സദ്യയ്ക്കും അന്നദാനത്തിനും സ്ഥിരം മണ്ഡപം ഒരുക്കുക, ക്ഷേത്ര പ്രദേശം കൂടുതല്‍ സുന്ദരമാക്കുക തുടങ്ങിയവയാണ് പദ്ധതികള്‍.
കേന്ദ്ര ടൂറിസം വകുപ്പില്‍നിന്നുള്ള പത്തംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. സംസ്ഥാന ടൂറിസം വകുപ്പുദ്യോഗസ്ഥരും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: