കരുനാഗപ്പള്ളി: പാരലല്‍ കോളേജ് അദ്ധ്യാപികയ്‌ക്ക് നേരെ എല്‍ഡിഎഫ് അക്രമണം നടത്തിയ കേസില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് കാണിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി. എല്‍ഡിഎഫ് അക്രമത്തില്‍ പരുക്കേറ്റ ബിജെപി സ്ഥാനാര്‍ത്ഥിയും അദ്ധ്യാപികയുമായ കല്ലേലില്‍ഭാഗം പണിക്കശ്ശേരി വീട്ടില്‍ രാജിരാജാണ് രേഖാമൂലം പോലീസ് മേധാവിക്കും ആഭ്യന്തരസെക്രട്ടറിക്കും പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വൈകുന്നേരം പാരലല്‍ കോളേജിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജിയെ കല്ലുകടവ് പാലത്തിന് സമീപത്ത് വച്ച് തടഞ്ഞുനിര്‍ത്തി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകരായ ശെല്‍വന്‍, സദ്ദാം, അര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതിലെ വിരോധമാണ് അക്രമണത്തിന് കാരണം. തടഞ്ഞ് നിര്‍ത്തിയ അക്രമികള്‍ രാജിയെ അസഭ്യഭാഷയില്‍ സംസാരിക്കുകയും കഴുത്തിന് കുത്തിപിടിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഈ സമയം രാജി ബഹളം വയ്‌ക്കുകയും നാട്ടുകാര്‍ ഓടിവരുകയും പ്രതികള്‍ അവിടെ നിന്ന് പിന്മാറുകയുമായിരുന്നു. പിന്നാലെ എത്തിയ ഇവര്‍ വീണ്ടും ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് രാജിയുടെ വയറ്റത്ത് ഇടിക്കുകയും ചുരിദാര്‍ വലിച്ച് കീറുകയുമായിരുന്നുവെന്നാണ് കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തിന് ശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസെത്തി മൊഴിയും എഫ്‌ഐആറും രേഖപ്പെടുത്തിയെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടിലേക്കാണ് പോലീസ് പോകുന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെയും കേസ് അട്ടിമറിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യമുണ്ട്.
















