കടുത്തുരുത്തി: കള്ളനോട്ടുകളുമായി അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. പെരുവ കുന്നപ്പള്ളി പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളടിക്കാനെത്തിയ പശ്ചിമബംഗാള്‍ സ്വദേശി മുഹമ്മദ് സക്കീറോള് ഇസ്ലാം എന്നയാളാണ് പിടിയിലായത്. മോട്ടോര്‍ ബൈക്കില്‍ പെട്രോളടിച്ചതിന് ശേഷം ഇയാള്‍ നല്കിയ അഞ്ഞൂറിന്റെ നോട്ട് കള്ളനോട്ടാണെന്ന് മനസിലാക്കിയ പമ്പുടമ തന്ത്രപരമായി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളൂര്‍ എസ്ഐ വിജയന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇയാളുടെ ശരീരത്തിലും വാഹനത്തിലും നടത്തിയ പരിശോധനയില്‍ 32 അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ കൂടി പിടിച്ചെടുത്തു. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വൈക്കം മജസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പശ്ചിമബംഗാള്‍ മുഷറഫാബാദ് സ്വദേശിയായ മുഹമ്മദ് സക്കീറോള് ഇസ്ലാം മേസ്തിരിപ്പണിക്കാണ് പെരുവയിലെത്തിയത്. ഇയാള്‍ അന്തര്‍സംസ്ഥാന കള്ളനോട്ടു സംഘത്തില്‍പ്പെട്ടയാളാണോയെന്ന് അന്വേഷിച്ചു വരുന്നതായി കടുത്തുരുത്തി സിഐ കെ.എം.ബിനുകുമാര്‍ ജന്മഭൂമിയോടു പറഞ്ഞു. കണ്ടെടുത്ത കള്ളനോട്ടുകള്‍ പാക്കിസ്ഥാന് നിര്‍മ്മിതമാണോയെന്ന് സംശയിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു നാഷണലൈസ്ഡ് ബാങ്കിന്റെ പെരുവ ശാഖയില്‍ നിന്നും ഇടപാടുകാര്‍ക്ക് അഞ്ഞൂറിന്റെ കള്ളനോട്ട് ലഭിച്ചത് വാര്‍ത്തയായിരുന്നു. ഇതിനേ തുടര്‍ന്ന് കച്ചവടക്കാരും പോലീസും ഏറെ ജാഗ്രതയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: