പാനൂര്‍: നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പി.ജയരാജന്‍ കരുക്കള്‍ നീക്കിത്തുടങ്ങി. കൂത്തുപറമ്പ് മണ്ഡലത്തില്‍ സ്വന്തം സീറ്റുറപ്പിച്ചും മട്ടന്നൂരില്‍ ഒകെ.വാസുവിനെ മത്സരിപ്പിക്കാനുമാണ് നീക്കം. പിണറായി വിജയന്‍ ധര്‍മ്മടത്തും മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തില്‍ പി.ജയരാജന്റെ നേതൃപാടവം ഹിതകരമായി എന്ന പാര്‍ട്ടി വിലയിരുത്തലുണ്ടായതാണ് നിയമസഭ സീറ്റുമോഹവുമായി പി.ജയരാജന്‍ രംഗത്തു വരാന്‍ കാരണമായത്. കൂത്തുപറമ്പില്‍ എല്‍ഡിഎഫ് നിലവില്‍ ലീഡ് നേടിയതും സിപിഎമ്മിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ പേരിലറിയപ്പെടുന്ന നിയോജക മണ്ഡലം തിരിച്ചുപിടിക്കാന്‍ പി.ജയരാജന് സാധിക്കുമെന്ന് ഒരുവിഭാഗം അവകാശപ്പെടുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനെ മുമ്പേ പാര്‍ട്ടി നിശ്ചയിച്ചതും നേതൃത്വത്തെ സമ്മര്‍ദ്ധത്തിലാഴ്‌ത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും എം.സുരേന്ദ്രനെ അവസാനവട്ടം തഴഞ്ഞ് ഐഎന്‍എല്‍ സംസ്ഥാന നേതാവ് എസ്.എ.പുതിയവളപ്പിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. മട്ടന്നൂരില്‍ ഒ.കെ.വാസുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പി.ജയരാജന്റെ തീരുമാനം. ഇ.പി.ജയരാജന്‍ എംഎല്‍എക്ക് സീറ്റ് നിഷേധിച്ചാണ് ഈ തീരുമാനം. ഇപിയെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടി ഘടകത്തില്‍ ശക്തമാണ്. സാമ്പത്തിക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇ.പി.ജയരാജനെ മാറ്റുന്നതെന്നാണ് സൂചന. ശൈലജ ടീച്ചര്‍ ഇവിടെ കുപ്പായം തുന്നിയൊരുങ്ങി നിന്നതും തര്‍ക്കത്തിന് കാരണമാകും. പി.ജയരാജന്റെ താല്‍പ്പര്യം പുതുസഖാവിനോടാണെന്നതിനാല്‍ സാധ്യത ഒ.കെ.വാസുവിനാണ്. ഒ.കെ.വാസുവും ഒകെ പറഞ്ഞുവെന്നാണ് വിവരം. തലശേരിയില്‍ എ.എന്‍.ഷംസീറും, ധര്‍മ്മടത്ത് പിണറായി വിജയനും മത്സരിക്കുമെന്ന് ധാരണയായിട്ടുണ്ട്. വിജയസാധ്യതയുള്ള മണ്ഡലങ്ങളായ ഇവിടങ്ങളില്‍ നേരത്തെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പൂര്‍ത്തികരിച്ച് പ്രവര്‍ത്തനം നടത്താനാണ് സിപിഎം ധാരണ. ഇരിക്കൂര്‍ ഘടകകക്ഷിക്ക് മാറ്റിവെക്കാനാണ് സാധ്യത.
ജില്ലയില്‍ പരമാവധി സീറ്റുകള്‍ നേടി ആധിപത്യമുറപ്പിക്കാനാണ് സിപിഎം ശ്രമം. വിഭാഗീയത കൊടുമുടിതാണ്ടി നില്‍ക്കുന്ന യുഡിഎഫിനെ പ്രതിരോധത്തിലാഴ്‌ത്തി നേട്ടം തുടരാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുളളത്. കൂത്തുപറമ്പ് മണ്ഡലത്തില്‍ ജനകീയപരിവേഷവുമായി കെപി.മോഹനന്‍ തന്നെയാവും യുഡിഎഫ് സ്ഥാനാര്‍ത്ഥി. മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ചിന്തിക്കണമെങ്കില്‍ നിലവിലെ തിരഞ്ഞെടുപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. യുഡിഎഫ് നേതൃത്വത്തിന്റെ വിഴുപ്പലക്കല്‍ തുടരുകയുമാണ്. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയ ബിജെപി കഴിഞ്ഞ ദിവസം കണ്ണൂരില്‍ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശക്തമായ മുന്നേറ്റം ആവര്‍ത്തിക്കാനായി പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനാണ് പാര്‍ട്ടി തീരുമാനം. ജില്ലയില്‍ നിര്‍ണ്ണായക ശക്തിയായ മാറിയ ബിജെപിയുടെ വളര്‍ച്ച ഇരുമുന്നണികള്‍ക്കും ഭീഷണി തന്നെയാണ്. സിപിഎമ്മിന്റെ വിജയത്തിന് യുഡിഎഫ് നല്‍കിയ സംഭാവനകള്‍ ഗ്രൂപ്പ് വഴക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ അഹന്തയോടെ കിംഗ് മേക്കറായി പി.ജയരാജനെ സിപിഎം ഉയര്‍ത്തിക്കാട്ടിയത് സ്ഥാനാര്‍ത്ഥി മോഹമാണെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. സീറ്റു നിഷേധിക്കപ്പെട്ടാല്‍ ഇ.പി.ജയരാജനും കൂട്ടരും വെറുതെയിരിക്കില്ല എന്നും പണി തുടങ്ങുമെന്നും ഉറപ്പാണ്. ഒകെ.വാസുവിന് സീറ്റു നല്‍കിയാല്‍ പ്രതിഷേധമുയരുമെന്നതും വിതര്‍ക്കിതമാണ്. ഇതിനെയൊക്കെ നേരിടാന്‍ തന്റെ കയ്യില്‍ ആയുധമുണ്ടെന്ന് പി.ജയരാജന്‍ കണക്കുകൂട്ടി വെക്കുമ്പോള്‍ ജില്ലയില്‍ തന്റെ അപ്രമാദിത്വം തുടരുമെന്നതും ഉറപ്പാണ്. എന്തായാലും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ സിപിഎമ്മിനെ വൈകാതെ പിന്തുടരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബിജെപിയും യുഡിഎഫും.
















