തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യയും പതിനൊന്നാം സാക്ഷിയുമായ അമലിന്റെ വിസ്താരം പൂര്‍ത്തിയായി. അടച്ചിട്ട മുറിയില്‍ നടന്ന വിസ്താരത്തില്‍ നേരത്തെ മജിസ്ട്രേട്ടിന് നല്കിയ മൊഴിക്ക് വിരുദ്ധമായാണ് വിചാരണ കോടതിയില്‍ ഇവരുടെ മൊഴി.
ശോഭാസിറ്റിയിലെ ടോപ്പസ് ഫഌറ്റിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ചന്ദ്രബോസിനെ നിസാം മര്‍ദ്ദിച്ചുവെന്ന് ആദ്യം നല്‍കിയിരുന്ന മൊഴിയില്‍ നിന്നും വ്യത്യസ്തമായി വെള്ളിയാഴ്ച കോടതിയില്‍ നടന്ന വിസ്താരത്തില്‍ ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് അമല്‍ അറിയിച്ചു.
കേസിലെ 96ാം സാക്ഷിയും സംഭവം നടക്കുമ്പോള്‍ തൃശൂരില്‍ ആര്.ടി.ഒയുമായിരുന്ന ഷാജി ജോസഫിന്റെ വിസ്താരവും ഇന്നലെ പൂര്‍ത്തിയായി. ഷാജി ജോസഫിന്റെ വിസ്താരം തുറന്ന കോടതിയിലായിരുന്നു.
മൊഴി മാറ്റിയാല്‍ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് അറിയാമോ എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ അറിയാമെന്നു പറഞ്ഞ അമല്‍ കോടതി ഹാളില്‍ വിതുമ്പി. കൃത്യം നടന്ന ദിവസം അമലിനെ നിസാം വിളിച്ചതും അമല്‍ ജാഗ്വാര്‍ കാറുമായി എത്തിയതും തുടര്‍ന്ന് ഹമ്മര്‍ കാറില്‍ കയറിയതും കാര്‍ പാര്‍ക്കിങ് ഏരിയായില്‍ എത്തിയതും സുഹൃത്തായ റിയയ്ക്ക് ഫോണ്‍ ചെയ്തതും തുടര്‍ന്ന് ഡോ. രാഗേഷ്, തോമസ്, പ്രിന്‍സ് എന്നീ സാക്ഷികള്‍ എത്തിയതും അമല്‍ വിചാരണക്കോടതിയില്‍ സമ്മതിച്ചു.
മജിസ്ട്രേട്ടിന് നല്കിയ രഹസ്യമൊഴി മാറ്റിയാണ് വിചാരണക്കോടതിയില്‍ മൊഴി നല്‍കിയതെങ്കിലും ചിലത് അനുകൂലമായി മാറുമെന്നാണ് പ്രോസിക്യൂഷന് വിശദീകരണം. പാര്‍ക്കിങ് ഏരിയായില്വച്ച് നിസാം ചന്ദ്രബോസിനെ ചവിട്ടുന്നതു കണ്ടിട്ടില്ലെന്നും പട്ടിയെന്നു വിളിച്ചിട്ടില്ലെന്നുമാണ് വെള്ളിയാഴ്ചയിലെ വിസ്താരത്തില്‍ അമല്‍ മൊഴി നല്‍കിയത്.
ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ നിസാം ധരിച്ചിരുന്ന ടീ ഷര്‍ട്ട്, പാന്റ്, ഷൂ എന്നിവ അമല്‍ തിരിച്ചറിഞ്ഞു. ഫഌറ്റിലെ താമസക്കാരും സാക്ഷിയുമായ പ്രിന്‍സിന്റെ മൊഴിക്കു വിരുദ്ധമാണിത്. നിസാമാണോ മുന്‍വശത്തെ ഗേറ്റ് അടച്ചതെന്നു അറിയില്ലെന്നും ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നുവെന്നും ഇന്നലെ അമല്‍ മൊഴി നല്‍കിയിട്ടുണ്ട്.
ദൃക്സാക്ഷികളിലൊരാളായ അമല്‍ കൂറുമാറിയത് കേസിനെ ബാധിക്കില്ലെന്ന് തന്നെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു ആവര്‍ത്തിച്ചത്. എന്നാല്‍ കൂറുമാറുമെന്ന് അറിയാമെന്നിരിക്കെ, പ്രതിഭാഗത്തിന് അനുകൂലമായേക്കാവുന്ന സാക്ഷിയെ പ്രോസിക്യൂഷന് തന്നെ പട്ടികയില്‍ പെടുത്താന്‍ അനുവദിച്ച നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മൊഴി മാറ്റിയതിന് അമലിനെതിരേ നടപടിയെടുക്കുന്നതു സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഉദയഭാനു പറഞ്ഞു.
സാങ്കതേിക തകരാര്‍ കൊണ്ടല്ല നിസാമിന്റെ ഹമ്മര്‍ കാറിനു ക്ഷതമുണ്ടായതെന്നും കടുത്തതും കൂര്‍ത്തതുമായ പ്രതലത്തില്‍ ഇടിച്ചതിനാലാണ് മുന്‍വശത്തെ ഒരു ടയര്‍ പഞ്ചറായതെന്നും ഇപ്പോള്‍ ആറ്റിങ്ങല്‍ ആര്.ടി.ഒയും കേസിലെ 96ാം സാക്ഷിയുമായ ഷാജി ജോസഫ് വിസ്താരത്തില്‍ കോടതിയില്‍ അറിയിച്ചു.
ചന്ദ്രബോസ് കൊല്ലപ്പെട്ട ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച് വണ്ടി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഷാജി ജോസഫാണ്. ഡ്രൈവറുടെ സീറ്റിലും മറ്റും കറുത്ത തവിട്ടുനിറത്തിലുള്ള പാടുകള്‍ കണ്ടതായും സാക്ഷി കോടതിയില്‍ പറഞ്ഞു. ഹമ്മര്‍ കാര്‍ ടയറിന്റെ പ്രത്യേകഘടന കാരണം പഞ്ചറായാലും മണിക്കൂറില്‍ 20 മൈല്‍ സ്പീഡില്‍ 30 മൈല്‍ വരെ ഓടിക്കാം. 6000 സി.സിയാണ് ശക്തി. ഇതിനേക്കാള്‍ താഴെയാണ് കെ.എസ്.ആര്.ടി.സി. ബസിന്റെ ശക്തിയെന്നും അദ്ദേഹം വിവരിച്ചു.
ഹമ്മര്‍ കാറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഇന്റര്‍നെറ്റില്‍ നിന്നു പകര്‍ത്തിയ വീഡിയോ കഌപ്പിങ് സി.ഡി. പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച 90 മുതല്‍ 93 വരെയുള്ള സാക്ഷികളായ പുഴക്കല്‍ വില്ലേജ് ഓഫീസര്‍ എം.പി. സബിത, കുറ്റൂര്‍ വില്ലജേ് ഓഫീസര്‍ എം.എഫ്. ഗീവര്‍, അടാട്ട് പഞ്ചായത്ത് സെക്രട്ടറി വി. ഭാസുരാംഗന്, കോലഴി പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ എന്നിവരെ വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: