കോപിച്ചു വിറച്ചു നില്ക്കുന്ന ലക്ഷ്മണനോട് രാമന് പുഞ്ചിരിയോടെ ചോദിച്ചു.
”ഭരതന് സൈന്യസമേതം കൊല്ലാന്‍ വന്നിരിക്കുകയാണെങ്കില്‍ വില്ലുകൊണ്ടോ വാളുകൊണ്ടോ പരിചകൊണ്ടോ എന്തു പ്രയോജനം? പിതാവിന്റെ പ്രതിജ്ഞ അനുസരിച്ച് വന്നിരിക്കുന്ന ഭരതനെ വധിച്ചിട്ട് കിട്ടുന്ന അപവാദത്തോടുകൂടിയ രാജ്യംകൊണ്ട് ഞാനെന്തു നേടാനാണ്? ബന്ധുക്കളുടെയോ മിത്രങ്ങളുടെയോ നാശം കൊണ്ടുകിട്ടുന്ന യാതൊന്നും വിഷം ചേര്‍ത്ത ഭക്ഷണംപോലെ ഞാന്‍ സ്വീകരിക്കുകയില്ല. ലക്ഷ്മണ! ധര്‍മ്മവും അര്‍ത്ഥവും കാമവും ഭൂമിയും ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയാണ് ആഗ്രഹിക്കുന്നത്. സഹോദരന്മാര് തമ്മില്‍ ഐക്യത്തോടെ ഒരിടത്തുതന്നെ പാര്‍ക്കാനും അവരുടെ സുഖത്തിനും വേണ്ടിയാണ് രാജ്യം ആഗ്രഹിക്കുന്നതെന്നു സത്യം ചെയ്യാം.
ഈ ഭൂമി മുഴുവന്‍ കൈവശമാക്കാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല. എന്നാല്‍ അധര്‍മ്മംകൊണ്ടു കിട്ടുന്ന ഇന്ദ്രപദവിപോലും ഞാനാഗ്രഹിക്കുന്നില്ല. പിന്നെ എന്തിനായിരുക്കും ഭരതന് വരുന്നത്. അയോദ്ധ്യയില്‍ മടങ്ങിയെത്തിയപ്പോള്‍ എന്നെ രാജ്യത്തുനിന്നും പുറത്താക്കിയെന്നുകേട്ട് സ്നേഹം കൊണ്ടുവിങ്ങിയ ഹൃദയത്തോടെ നമ്മെ കാണാന്‍ വരികയായിരിക്കണം. ശ്രീമാനായ ഭരതന് അമ്മയോടു ദേഷ്യപ്പെട്ട് പിതാവിനെ പറഞ്ഞു സമ്മതിച്ചിട്ട് എനിക്കു രാജ്യ തരാന്‍ വരുകയാവാം.
ഭരതന് ഇതിനുമുമ്പ് നിന്നോട് എന്തെങ്കിലും അഹിതം പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഭരതനെ നീ ഭയപ്പെടാന്‍ കാരണമെന്ത്? രാജ്യത്തിനുവേണ്ടി ജീവനെപ്പോലെ സ്നേഹിക്കുന്ന സഹോദരനെ നീ വധിക്കുമോ? നിനക്കു രാജ്യം വേണമെങ്കില്‍ ഭരതനോട് ഞാന്‍ പറയാം. തീര്‍ച്ചയായും അവനത് അനുസരിക്കും.
ധര്‍മ്മിഷ്ഠനായ ജ്യേഷ്ഠന്റെ വാക്കുകള്‍ കേട്ട് ലക്ഷ്മണന് ആകെ ചൂളിപ്പോയി. പിന്നെ ശബ്ദമില്ലാതായി. എടുത്തുചാട്ടത്തിന് നല്ലൊരു ശിക്ഷകിട്ടി. ലക്ഷ്മണനു വിഷമം തോന്നിയെന്നു മനസ്സിലായപ്പോള്‍ രാമന് പറഞ്ഞു ”നമ്മെ നാട്ടിലേക്കു മടക്കിക്കൊണ്ടുപോകാന്‍ അച്ഛന്‍തന്നെ വരികയായിരിക്കാം. പിതാവിന്റെ രഥമാണ് ആ കാണുന്നത്. ” ഇതുകേട്ട് മരത്തില്‍ നിന്നിറങ്ങിയ ലക്ഷ്മണന് പിതാവു തന്നെയായിരിക്കും വരുന്നതെന്നു സമ്മതിച്ചു. ജ്യേഷ്ഠന്റെ അടുത്തുചെന്ന് തൊഴുതുകൊണ്ട് നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: