അഹമ്മദാബാദ്: ഗുജറാത്തിലെ 15 നഗരസഭകളിലും ബിജെപിക്ക് ഭരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 9,900 ൽ അധികം സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 6,472 എണ്ണം ബിജെപി നേടി. ഫലം വന്നതും മുന്നിൽനിൽക്കുന്നതുമായ സീറ്റുകളുടെ കണക്കാണിത്.
ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിർണായക വിജയത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കോൺഗ്രസ് 1,412 സീറ്റുകൾ നേടി, സ്വതന്ത്രരും ആം ആദ്മി പാർട്ടി (എഎപി), എഐഎംഐഎം ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളും 597 സീറ്റുകൾ നേടി.
രണ്ടു കോർപ്പറേഷനുകളിൽ 100%
15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി വിജയിച്ചു. മോർബി, പോർബന്ദർ മുനിസിപ്പൽ കോർപ്പറേഷനുകളിൽ മുഴുവൻ സീറ്റുകളും ബിജെപിക്കാണ്. രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും 52 സീറ്റുകളും നേടി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ജാംനഗർ, ഭാവ്നഗർ, ഗാന്ധിധാം, സുരേന്ദ്രനഗർ, മെഹ്സാന, ആനന്ദ്, നദിയാദ്, നവ്സാരി, വാപി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളും ബിജെപിക്കാണ്. അഹമ്മദാബാദിൽ ആകെയുള്ള 192 സീറ്റുകളിൽ 160 സീറ്റുകൾ ബിജെപി നേടി, കോൺഗ്രസ്സിന് 32 സീറ്റുകളുണ്ട്. കഴിഞ്ഞ 2021 മാർച്ചിലെ തെരഞ്ഞെടുപ്പുകളിൽ, ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നഗരത്തിലെ ഏഴ് സീറ്റുകൾ നേടിയിരുന്നു, എന്നാൽ ഇത്തവണ അവർക്ക് വട്ടപ്പൂജ്യമാണ്. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ 120 സീറ്റുകളിൽ 115 സീറ്റുകൾ ബിജെപി നേടി, കോൺഗ്രസ് ഒരു സീറ്റ് മാത്രമാണ് നേടിയത്. കഴിഞ്ഞ തവണ 27 സീറ്റുകൾ നേടിയിരുന്ന ആം ആദ്മി പാർട്ടിക്ക് നാല് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.
മോദി പറയുന്നു
ഗുജറാത്തിലെ ജനങ്ങളും ബിജെപി ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു.
ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നുവെന്ന് അദ്ദേഹം വിലയിരുത്തി. സംസ്ഥാനത്തുടനീളം നടന്ന മഹാനഗരപാലിക, നാഗർപാലിക, താലൂക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ നേടിയ ജനവിധിക്ക് ഗുജറാത്തിലെ ജനങ്ങൾക്ക് നന്ദി. സംസ്ഥാന സർക്കാരിന്റെ മികച്ച പ്രവർത്തനം കണ്ട് ജനങ്ങൾ സദ്ഭരണ രാഷ്‌ട്രീയത്തിന് വോട്ട് ചെയ്തു. വർഷങ്ങളായി ബിജെപിയുടെ കഠിനാധ്വാനത്തെ അവർ അനുഗ്രഹിച്ചിരിക്കുന്നു. വരും കാലങ്ങളിൽ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നും ഗുജറാത്തിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ഗുജറാത്തിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു, പ്രധാനമന്ത്രി പറഞ്ഞു.











