മുംബൈ: പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. പോരാട്ടവീര്യമെല്ലാം പടിക്കൽ കൊണ്ടുടച്ച് അവസാന ഏകദിനം 214 റണ്ണിന് ദക്ഷിണാഫ്രിക്കയ്‌ക്ക് അടിയറവച്ച് ഏകദിന പരമ്പര ഇന്ത്യ കൈവിട്ടു (3-2). ക്വിന്റൺ ഡി കോക്ക് (87 പന്തിൽ 109, 17 ഫോർ, ഒരു സിക്‌സർ), ഹാഫെ ഡ്യു പ്ലെസിസ് (115 പന്തിൽ 133, ഒമ്പത് ഫോർ, ആറ് സിക്‌സർ), എ.ബി. ഡിവില്ലേഴ്‌സ് (61 പന്തിൽ 119, മൂന്ന് ഫോർ, 11 സിക്‌സർ) എന്നിവരുടെ ശതകങ്ങളുടെ കരുത്തിൽ 438 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ പോരാട്ടം 36 ഓവറിൽ 224ൽ അവസാനിച്ചു. അജിങ്ക്യ രഹാനെയുടെ വിസ്‌ഫോടനമാണ് ഇന്ത്യയെ ഇത്രയെങ്കിലുമെത്തിച്ചത്. 58 പന്തിൽ ഒമ്പത് ഫോറും മൂന്നു സിക്‌സറുമടക്കം 87 റൺസെടുത്തു രഹാനെ.
ടോസ് നഷ്ടപ്പെട്ടപ്പോൾ തന്നെ കാര്യങ്ങൾ തീരുമാനമായി. പരമ്പരയിലുടനീളം ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചുവെന്ന ചരിത്രം മുംബൈയിലും മാറ്റമുണ്ടായില്ല. ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചു സന്ദർശക ബാറ്റ്‌സ്മാന്മാർ. 23 റൺസെടുത്ത ഓപ്പണർ ഹാഷിം അംല വീണ്ടും നിരാശപ്പെടുത്തി. എന്നാൽ, ഏകദിനത്തിൽ വേഗത്തിൽ 6,000 റൺ തികയ്‌ക്കുന്ന താരമെന്ന ബഹുമതി മത്സരത്തിൽ അംല സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരെ ഒമ്പത് ഇന്നിങ്‌സിൽ അഞ്ചാം സെഞ്ചുറിയാണ് ഡി കോക്ക് കുറിച്ചത്. പരമ്പരയിൽ മൂന്നാംവട്ടം മൂന്നക്കം തികച്ച ഡിവില്ലേഴ്‌സിന് കരിയറിലെ 23ാം സെഞ്ചുറി. ഏകദിനത്തിൽ മൂന്നു ബാറ്റ്‌സ്മാന്മാർ സെഞ്ചുറി നേടുന്നത് ഇത് രണ്ടാം തവണ. നേരത്തെയും ദക്ഷിണാഫ്രിക്ക തന്നെയാണ് ഈ നേട്ടം കൈവരിച്ചത്.
പേശിവലിവിനെത്തുടർന്ന് ഡ്യു പ്ലെസിസ് ഇന്നിങ്‌സ് പൂർത്തിയാക്കാതെ മടങ്ങി.
ഏകദിന ക്രിക്കറ്റിലെ മൂന്നാമത്തെ വലിയ സ്‌കോറാണ് വാംഖ്‌ഡെയിൽ ദക്ഷിണാഫ്രിക്ക കുറിച്ചത്. ശ്രീലങ്കയുടേതാണ് (443) ഉയർന്ന സ്‌കോർ. 439 റണ്ണുമായി ദക്ഷിണാഫ്രിക്ക തന്നെയാണ് രണ്ടാമത്. അവർ 438ലെത്തുന്നത് രണ്ടാം തവണ. 2006ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക 438 റൺസ് സ്‌കോർ ചെയ്തിട്ടുണ്ട്. ആറു തവണ ദക്ഷിണാഫ്രിക്ക 400 പിന്നിട്ടു. ഇന്ത്യയിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
ഈ റൺമഴയിൽ ഇന്ത്യൻ ബൗളർമാർ നാണക്കേടിന്റെ പടുകുഴിയിലായി. പത്തോവറിൽ 106 റൺസ് വഴങ്ങിയ ഭുവനേശ്വർ ‘സെഞ്ചുറി’ക്കാരനായി. മോഹിത് – ഏഴോവറിൽ 84, ഹർഭജൻ – പത്തോവറിൽ 70 അക്ഷർ പട്ടേൽ – എട്ടോവറിൽ 65, അമിത് മിശ്ര – പത്തോവറിൽ 78 എന്നിങ്ങനെ മറ്റുള്ളവരുടെ പ്രകടനം. ഭുവനേശ്വറും, ഹർഭജനും, മോഹിതും ഓരോ വിക്കറ്റ് പങ്കിട്ടപ്പോൾ, പാർ ടൈം ബൗളറായെത്തിയ സുരേഷ് റെയ്‌നയ്‌ക്ക് ഒരു വിക്കറ്റ്.
റൺ പിന്തുടരുമ്പോൾ രോഹിതും (16), വിരാടും (ഏഴ്) വേഗത്തിൽ മടങ്ങിയെങ്കിലും ശിഖർ ധവാനൊപ്പം (60) അജിങ്ക്യ രഹാനെ ഒന്നിച്ചതോടെ നേരിയ പ്രതീക്ഷ. എന്നാൽ, ശിഖറിനെ കാഗിസോ റബഡ മടക്കിയതോടെ കാര്യങ്ങൾ സന്ദർശകരുടെ വഴിക്ക്. റെയ്‌നയ്‌ക്കും (12) കാര്യമായ പ്രതിരോധത്തിനായില്ല. ധോണിയുടെ (27) പോരാട്ടം ഇമ്രാൻ താഹിറിനു മുന്നിൽ അവസാനിച്ചു. നാലു വിക്കറ്റുമായി കാഗിസോ റബഡ മുന്നിൽനിന്നു നയിച്ചു. ഡെയ്ൽ സ്റ്റെയ്‌ന് മൂന്ന്, ഇമ്രാൻ താഹിറിന് രണ്ട്, കെയ്ൽ അബോട്ടിന് ഒരു വിക്കറ്റ്.
















