ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍വി ഭീഷണിയില്‍. 491 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയ പാക്കിസ്ഥാനെതിരെ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 130 എന്ന നിലയില്‍ പതറുന്നു. യൂനിസ് ഖാന്റെ (118) 31ാം സെഞ്ചുറിയാണ് രണ്ടാമിന്നിങ്സില്‍ പാക്കിസ്ഥാനെ മികച്ച സ്കോറിലേക്കും വന്‍ ലീഡിലേക്കും നയിച്ചത്.
ഒരു ദിവസവും ഏഴു വിക്കറ്റും കൈയിലിരിക്കെ തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് 360 റണ്‍സ് വേണം. സ്കോര്‍: പാക്കിസ്ഥാന് – 378, 354/6 ഡിക്ല., ഇംഗ്ലണ്ട് – 242, 130/3.
മൂന്നു വിക്കറ്റിന് 222 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ പാക്കിസ്ഥാനായി യൂനിസും ആസാദ് ഷഫീഖുമാണ് (79) പോരാട്ടം തുടര്‍ന്നത്. ക്രീസിലുണ്ടായിരുന്ന നായകന് മിസ്ബ ഉള് ഹഖ് (87) തലേന്നത്തെ സ്കോറില്‍ മടങ്ങി. ആസാദും പുറത്തായതോടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു പാക് നായകന്. രണ്ടാമിന്നിങ്സില്‍ ജയിംസ് ആന്‍ഡേഴ്സണും, മാര്‍ക്ക് വുഡും രണ്ട് വീതം വിക്കറ്റെടുത്തു.
വന്‍ സ്കോറിലേക്ക് മുന്നേറാന്‍ മികച്ച കൂട്ടുകെട്ട് അനിവാര്യമായിരുന്ന ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ നായകന് അലി സ്റ്റര്‍ കുക്കിനെയും (10), മോയിന്‍ അലിയെയും (ഒന്ന്) വേഗത്തില്‍ നഷ്ടം. ഇയാന്‍ ബെല്ലും (46), ജോ റൂട്ടും (59 നോട്ടൗട്ട്) മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് അവര്‍ക്ക് ശ്വാസം നേരെ വീണത്. എന്നാല്‍, കളിയവസാനിക്കാന്‍ ഓവറുകള്‍ ശേഷിക്കെ ബെല്‍ മടങ്ങിയത് തിരിച്ചടിയായി. ജയിംസ് ബെയര്‍സ്റ്റൗ (ആറ്) റൂട്ടിനൊപ്പം ക്രീസില്‍. യാസിര്‍ ഷാ, ഇമ്രാന് ഖാന്, സുള്‍ഫിഖര്‍ ബാബര്‍ എന്നിവര്‍ വിക്കറ്റുകള്‍ പങ്കിട്ടു. ഒരു ദിവസവും 90 ഓവറും അവശേഷിക്കെ പാക് ബൗളിങ്ങിനെതിരെ പിടിച്ചു നില്ക്കുക ഏറെ ദുഷ്കരം ഇംഗ്ലണ്ടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: