മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ മൊഴിചൊല്ലുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച തദ്ദേശപോര് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പാകും ഇത്. ബിജെപി ദേശീയ തലത്തില്‍ ഉണ്ടാക്കിയ അതേ മുന്നേറ്റം പ്രാദേശിക തലത്തില്‍ ആവര്‍ത്തിക്കും. കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം ലീഗും ശിഥിലമാകുകയാണ്. പലഭാഗത്തും അവിശുദ്ധകൂട്ടുകെട്ടുകള്‍ ഇവര്‍ ഉണ്ടാക്കി. ഒരുമിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന് ബിജെപി തെളിയിച്ചാല്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകുമോ, മുഖ്യമന്ത്രിയാകാനുള്ള മോഹം കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ലീഗിന്റെ ആലയില്‍ കെട്ടാനാണ് പിണറായി വിജയന് ശ്രമിക്കുന്നത്.
1967ന് ശേഷം ലീഗുമായി രണ്ടാംകെട്ടിന് തയ്യാറാവുകയാണ് മാര്‍കിസ്റ്റ് പാര്‍ട്ടി. വികസനം ചര്‍ച്ച ചെയ്യുന്നതിന് പകരം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനശ്രദ്ധ തിരിച്ച വിടാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. ബീഫ് ഫെസ്റ്റ് നടത്തി ഹിന്ദു മുസ്ലീം ചേരിതിരിവ് ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു.
ഇതെല്ലാം മനസിലാക്കുന്ന ന്യൂനപക്ഷങ്ങളും സാധാരണക്കാരായ പ്രവര്‍ത്തകരും ബിജെപിക്കൊപ്പം നില്ക്കും. ബിജെപി വിട്ടുപോയ നേതാക്കള്‍ തിരിച്ചു വരുന്നതിനെ സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: