ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ഉയരുമ്പോള്‍ സംസ്ഥാനത്താകെയുള്ള മാറ്റത്തിന്റെ അലയൊലികള്‍ക്കൊപ്പമാണ് ചുവപ്പിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴയിലെ സ്ത്രീവോട്ടര്‍മാര്‍. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലും ബിജെപിക്ക് അനുകൂലമായ മനസുമാറ്റം വോട്ടര്‍മാര്‍ക്കിടയില്‍ രൂപപ്പെട്ടതാണ് ഇടതിന്റെയും വലതിന്റെയും കേന്ദ്രങ്ങളില്‍ അങ്കലാപ്പിന്റെ ചൂളംവിളി ഉയരുന്നത്.
നാലുപേര്‍ ഒന്നിച്ചുകൂടുന്നിടത്തെല്ലാം ഇപ്പോള്‍ സംസാരം സ്ത്രീകളുടെ ഇടയിലുള്ള ഈ മാറ്റം തന്നെ. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ കമ്യൂണിസ്റ്റ് എന്നു ചിന്തിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ ബിജെപിയെക്കുറിച്ച് ചിന്തിക്കുകയും ഭരണമാറ്റം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് സര്‍വ്വസാധാരണമായിക്കഴിഞ്ഞു. ഇതിന് കാരണമായി ഇവര്‍ പറയുന്നത് കേന്ദ്രത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമപരമായ ഭരണമികവുതന്നെ.
മുമ്പെങ്ങും ഇല്ലാത്ത ജനക്ഷേമപരമായ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ ഈ പദ്ധതികളൊന്നും വേണ്ടവിധത്തില്‍ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിനോ പഞ്ചായത്തുകള്‍ ഭരിക്കുന്ന എല്‍ഡിഎഫ് ഭരണകൂടമോ ശ്രമിച്ചില്ലെന്നാക്ഷേപം സ്ത്രീകള്‍ക്കിടയിലുണ്ട്. പക്ഷപാതപരമായ സമീപനമാണ് ഇരുമുന്നണികളും വികസനകാര്യത്തിലും സ്ത്രീ ശാക്തീകരണത്തിലും കൈക്കൊണ്ടതെന്നും ഇവര്‍ ആരോപിക്കുന്നു.
ഇതില്‍ പ്രധാനമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സാധാരണക്കാര്‍ക്കുവേണ്ടിയുള്ള പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന, ദീനദയാല്‍ ഗ്രാമജ്യോതി, ഇഎസ്‌ഐ പദ്ധതി, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികളെല്ലാം കേരളം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതും സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടവരുത്തി.
കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല സിപിഎമ്മിനോടുള്ള സ്ത്രീ വോട്ടര്‍മാരുടെ നിലപാടുകള്‍. ടിപിഎ അരുംകൊല ചെയ്തതുമുതല്‍ ഒടുവില്‍ ഗുരുദേവ നിന്ദവരെ സ്ത്രീകള്‍ വിശകലനം ചെയ്യുന്നുണ്ട്. കൊലപാതക രാഷ്‌ട്രീയം നടത്തി സ്ത്രീകളെ വിധവകളാക്കുന്ന സിപിഎം പ്രവൃത്തികളില്‍ കൂടുതല്‍ എതിര്‍പ്പുകള്‍ ഉയരുന്നതും സ്ത്രീകള്‍ക്കിടയിലാണ്. സിപിഎമ്മിന് സ്വാധീനമുള്ള കുടുംബശ്രീ യൂണിറ്റിലെ പ്രവര്‍ത്തകര്‍പോലും പാര്‍ട്ടിയെ ചോദ്യം ചെയ്യുകയും തള്ളിപ്പറയുകയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വോട്ടുപിടിക്കാന്‍പോലും പാര്‍ട്ടി അംഗങ്ങളായ സ്ത്രീകള്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നതും ശ്രദ്ധേയമാണ്.
സ്ത്രീവോട്ടര്‍മാരുടെ ഈ മനംമാറ്റം ഇരുമുന്നണികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല.
















