ചണ്ഡിഗഡ്: സിഖ് മതത്തിന്റെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അവഹേളിച്ചതിന് രണ്ട് സഹോദരങ്ങളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പിന്നില്‍ വിദേശകരങ്ങളാണെന്ന് സൂചന ലഭിച്ചു. ഗുരുഗ്രന്ഥസാഹിബിന്റെ കീറിയ 112 പേജുകള്‍ ഇവരുടെ വീട്ടില്‍ നിന്നും ഈ മാസം 12ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്. ഫരിദ്‌കോട്ട് ബെഹ്ബാല്‍ ഗ്രാമത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ട്‌പേര്‍ മരിച്ചിരുന്നു.
സംഭവത്തില്‍ സഹോദരങ്ങളായ രൂപീന്ദര്‍ സിങ് (25), ജസ്‌വിന്ദര്‍ (28) എന്നിവരാണ് അറസ്റ്റിലായതെന്ന് എഡിജിപി ഇക്ബാല്‍ പ്രീത് സഹോട്ട പറഞ്ഞു. മതവിശ്വാസത്തെ വൃണപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ കേസെടുത്തു. വിശുദ്ധ ഗ്രന്ഥം കീറിയത് സംബന്ധിച്ച രൂപീന്ദര്‍ സിങ്ങിന്റെ ടെലിഫോണ്‍ സംഭാഷണം പോലീസ് പിടിച്ചെടുത്തിരുന്നു. കീറിയ കാര്യം സഹോദരനുമായി സംസാരിക്കുന്നതും ബാക്കിഭാഗം എവിടെയാണെന്ന് ഫോണിലൂടെ പറയാനാവില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.
മറ്റൊരു ഫോണ്‍ സംഭാഷണത്തില്‍ രൂപിന്ദര്‍ ഒരു ആസ്‌ത്രേലിയക്കാരനുമായി സാമ്പത്തിക ഇടപാടുകള്‍ സംസാരിക്കുന്നതും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ബുര്‍ജ് ജവാഹര്‍ സിങ്‌വാല ഗ്രാമത്തിലെ ഗുരുദ്വാരയില്‍ നിന്നും ഗുരു ഗ്രന്ഥസാഹിബ് മോഷണം പോയത്. ഇപ്പോള്‍ കീറിയ നിലയില്‍ കണ്ടെത്തിയ പേജുകള്‍ ഈ മോഷണം പോയ ഗ്രന്ഥത്തിലേതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഗ്രന്ഥത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.
വിദേശ രാജ്യങ്ങളിലുള്ള വിഘടനവാദികളായ സിഖ് ഗ്രൂപ്പുകള്‍ പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ വിദേശകരങ്ങള്‍ വ്യക്തമാണ്. ഇവര്‍ പഞ്ചാബില്‍ അസ്വസ്ഥകള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സംഭവങ്ങളില്‍ വലിയ ദുഖമുണ്ടെന്നും ശക്തമായ നടപടിയെടുക്കുമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.
ഇതിനിടയില്‍ പിടിയിലായ രൂപേന്ദര്‍ സിങ്ങിനെ നടുവേദനയെത്തുടര്‍ന്ന് അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ദുബായിലും ആസ്‌ത്രേലിയയിലുമാണ്. ഇവരെക്കുറിച്ച് അന്വേഷിച്ച് വരുന്നതായും പോലീസ് പറഞ്ഞു.
















