കാട്ടുകുറിഞ്ഞി പൂവുചൂടി സ്വപ്നം കണ്ടു മയങ്ങും പെണ്ണ്” … ഇന്നും മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന പാട്ട്. മറക്കാനാവില്ല ഈ പാട്ടിന്റെ എഴുത്തുകാരനെ. ആദ്യത്തെ ഗാനം കൊണ്ടുതന്നെ സിനിമാ സംഗീതലോകത്ത് ദേവദാസ് എന്ന പേര് 36 വര്‍ഷങ്ങള്‍ക്കപ്പുറം മുദ്രണം ചെയ്യപ്പെട്ടു.
മലയാള സിനിമയ്ക്കായി 140 ഓളം പാട്ടുകള്‍ ദേവദാസ് എഴുതി. റിലീസാകാനിരിക്കുന്ന നാല് ചിത്രങ്ങള്‍ക്കായി ഇപ്പോള്‍ അദ്ദേഹം പാട്ടെഴുതിക്കഴിഞ്ഞു. ഇതിലൊരു ചിത്രത്തില്‍ ദേവദാസിന്റേതായി അഞ്ച് പാട്ടുകളുണ്ട്.
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ചിങ്ങോലി എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് മലയാള സിനിമാ ലോകത്തെത്തിയ ദേവദാസിനെ സംഗീത ആസ്വാദകര്‍ ആദ്യഗാനം കൊണ്ടുതന്നെ നെഞ്ചേറ്റുകയായിരുന്നു.
കാട്ടുകുറിഞ്ഞിപ്പൂവു ചൂടി (രാധ എന്ന പെണ്‍കുട്ടി), മാന്മിഴിയാള്മനം കവര്‍ന്നു (നാഗമഠത്തു തമ്പുരാട്ടി), കന്നിപ്പൂമാനം… (കേള്‍ക്കാത്ത ശബ്ദം) സപ്തസ്വരരാഗധാരയില്… (നിഴല്‍ യുദ്ധം) തുടങ്ങിയ നിരവധി ഹിറ്റ് പാട്ടുകള്‍ ദേവദാസിന്റെ തൂലികയില്‍ നിന്ന് ഒഴുകിയെത്തി. പ്രേമഗീതങ്ങളിലെ മൂന്നുഗാനങ്ങള്‍ മലയാളത്തില്‍ ഇന്നും നിറസാന്നിദ്ധ്യമാവുന്നു. സ്വപ്നം വെരുമൊരു സ്വപ്നം….. നീ നിറയൂ ജീവനില്‍… മുത്തും മുടിപ്പൊന്നും… എന്നീ ഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്നു.
മലയാളത്തിനു നിരവധി ഹിറ്റ് ഗാനങ്ങള്‍ സംഭാവന ചെയ്ത ദേവദാസിനെത്തേടി അവാര്‍ഡുകള്‍ ഏതൊക്കെ എത്തി എന്നീ ചോദ്യത്തിനു മുന്നില്‍ ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. ലോകത്താകമാനമുള്ള മലയാളികളുടെ ചുണ്ടുകളില്‍ എന്റെ പാട്ടുകള്‍ വിരിയുന്നുവെന്ന് തിരിച്ചറിയുന്ന നിര്‍വൃതിയല്ലേ അവാര്ഡിനപ്പുറമുള്ള ഏറ്റവും വലിയ ആനന്ദം.
ചിങ്ങോലി പൂംവിള വീട്ടില്‍ രാഘവന്-തങ്കമ്മ ദമ്പതിമാരുടെ ഏഴുമക്കളില്‍ ആറാമതായി പിറന്ന ദേവദാസിന് കലയോടുള്ള ആഭിമുഖ്യം തിരിച്ചറിഞ്ഞ അമ്മ മകന്റെ ശ്രദ്ധയെ പുരാണ ഇതിഹാസങ്ങളുടെ വായനയിലേക്കും തിരിച്ചു. കിട്ടുന്നതെല്ലാം വായിക്കാനുള്ള താല്പര്യം എഴുത്തിലേക്കും കടന്നു. കവിതകള്‍ എഴുതുവാന്‍ തുടങ്ങി.
കവിതകളുമായി കൊല്ലത്തുള്ള കൃഷ്ണസ്വാമി റെഡ്ഡ്യാരുടെ കുങ്കുമം വാരിക ഓഫീസിലെത്തിയ ദേവദാസിനെ സ്വാമി സ്വീകരിച്ചു. കവിതകള്‍ കുങ്കുമത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മറ്റുള്ള വാരികകളിലും കവിതകള്‍ വെളിച്ചം കണ്ടു.
കവിതകളില്‍ തുടങ്ങിയ ദേവദാസിന്റെ സാഹിത്യസപര്യ സിനിമാപാട്ട് എഴുത്തിനുള്ള വെമ്പലിലായിരുന്നു. തന്റെ ഇംഗിതം സ്വാമിയെ അറിയിച്ചപ്പോള്‍ ആശ്വാസകരമായ മറുപടിയാണ് സ്വാമിയില്‍ നിന്നും ലഭിച്ചത്. ഒന്നല്ല, പത്ത് പാട്ട് എഴുതാനുള്ള സ്വാമിയുടെ പ്രേരണ ദേവദാസിനെ സിനിമാപാട്ടിന്റെ ലോകത്തേക്കു നയിച്ചു.
നിങ്ങള്‍ക്കൊക്കെ വേണ്ടിയാണ് രാധ എന്ന പെണ്‍കുട്ടി എന്ന സിനിമ നിര്‍മിക്കുന്നതെന്നു പറഞ്ഞാണ് കൃഷ്ണസ്വാമി റെഡ്ഡ്യാര്‍ ദേവദാസിന് പാട്ടെഴുതാന്‍ അവസരമൊരുക്കിയത്.”കാട്ടുകുറിഞ്ഞി” എന്ന പാട്ടിന് ശ്യാം ആണ് ഈണം നല്‍കിയത്. 1979ലായിരുന്നു ഇത് ദേവദാസിന്റെ 22-ാമത്തെ വയസ്സില്‍ ആദ്യഗാനം പുറത്തുവന്നു.
കഴിഞ്ഞവര്‍ഷം ഒരു സുഹൃത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഗള്‍ഫ് സന്ദര്‍ശനത്തിനായി പോയ സംഭവം ദേവദാസിനു മറക്കാന്‍ കഴിയില്ല. കാറില്‍ നഗരം ചുറ്റാനിറങ്ങിയപ്പോഴാണ് എഫ്എം റേഡിയോയില്‍ നിന്ന് ആര്ദ്രഗാനങ്ങളുടെ പട്ടികയില്‍ ആദ്യഗാനമായി ദേവദാസിന്റെ പാട്ട് ഒഴുകിയെത്തിയത്. ഇതിന്റെ രചയിതാവ് ഇതാ, തന്റെ അടുത്തിരിക്കുന്നുവെന്ന് സുഹൃത്ത് സ്റ്റേഷന് ഡയറക്ടറെ വിളിച്ചറിയിച്ചപ്പോള്‍ ദേവദാസിനെ ഉടനെതന്നെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന് അടുത്ത ദിവസം അവിടെ സ്വീകരണം ഒരുക്കുകയായിരുന്നു. മലയാണ്മയുടെ സംഗീത പുത്രന് മരുഭൂമിയിലെത്തിയ വിവരം അവിടമാകെ അറിഞ്ഞു. പിന്നീടങ്ങോട്ട് സ്വീകണത്തിന്റെ പ്രളയമായിരുന്നു. ദേവദാസ് ഓര്‍ക്കുന്നു.
പ്രഗത്ഭരായ നിരവധി സംഗീതഞ്ജരോടൊപ്പം ദേവദാസ് പ്രവര്‍ത്തിച്ചു. ശ്യാം, ദേവരാജന്‍, എം.കെ. അര്ജ്ജുനന്, ജോണ്സണ്, രവീന്ദ്രന്, ജെറി അമല്‍ദേവ്, എ.ടി. ഉമ്മര്‍, കെ.ജെ. ജോയ്, രഘുകുമാര്‍, മോഹന്‍സിത്താര തുടങ്ങിയവരോടൊപ്പമെല്ലാം അദ്ദേഹം പാട്ടെഴുത്തുമായി കൂടിയിട്ടുണ്ട്.
ഒരു ചെറിയ ഇടവേളയില്‍ മദ്രാസില്‍ നിന്നെത്തി സ്വന്തം നാട്ടില്‍ ചേക്കേറിയെങ്കിലും ഈശ്വരന്റെ സംഭാവനയായി കിട്ടിയ വൈഭവത്തില്‍ നിന്നു മാറി നില്ക്കാന് ദേവദാസിനായില്ല. വിളിക്കുന്നവര്‍ക്കെല്ലാം പാട്ടെഴുതി നല്കി.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ”ക്ലിയോപാട്ര” ”അയാള്‍” എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി പാട്ടുകള്‍ എഴുതി. അവസരങ്ങള്‍ നമ്മെത്തേടിയെത്തില്ലെന്നു പറയുമ്പോഴും ആവശ്യക്കാരിന്നും ദേവദാസിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്.
ആര്.ബി. ചൗധരിയുടെ ആദിപാപം എന്ന സിനിമ, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിച്ചപ്പോള്‍ മലയാളത്തിലേക്ക് പാട്ടെഴുതാന്‍ ദേവദാസാണ് ക്ഷണിക്കപ്പെട്ടത്. ആദിപാപത്തിലെ ജെറി അമല്‍ദേവ് സംഗീതം നല്കിയ മാനവര്‍ വിണ്ണില്‍ പിറന്നപ്പോഴേ….. എന്ന ഗാനത്തില്‍ തത്വബോധത്തിന്റെ സ്പര്‍ശനം ദേവദാസ് ചാലിച്ച് ചേര്‍ത്തു.
പാട്ടെഴുതുന്നതിനിടയില് ഒരു സിനിമാ നിര്‍മിക്കണമെന്ന ദേവദാസിന്റെ മോഹവും 1990ല്‍ പൂവണിഞ്ഞു. ഒന്നും ഒന്നും പതിനൊന്ന് എന്ന ചിത്രം രവിഗുപ്തനാണ് സംവിധാനം ചെയ്തത്.
ദേവദാസിന്റെ ഗാനങ്ങള്‍ കൂടുതലും യേശുദാസാണ് പാടിയിട്ടുള്ളത്. കാട്ടുകുറുഞ്ഞിപ്പൂവുചൂടി ജയചന്ദ്രനാണ് പാടിയത്. എസ്. ജാനകി, പി. സുശീല, വാണിജയറാം, അനുരാധ ശ്രീറാം എന്നിവരെല്ലാം ദേവദാസിന്റെ പാട്ടുകള്‍ മലയാളികളുടെ മനസ്സിലേക്കു പടര്‍ത്തി.
സംഗീത സംവിധായകനായ രവീന്ദ്രനുമായി ദേവദാസിനു ആത്മബന്ധമാണ് ഉണ്ടായിരുന്നത്. മദ്രാസില്‍ ദേവദാസ് സ്ഥിരതാമസമാക്കിയിപ്പോള് അദ്ദേഹത്തിന്റെ വാടക വീട്ടിലാണ് രവീന്ദ്രന് തമാസിച്ചിരുന്നത്. ട്യൂണ്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഹാര്‍മോണിയം അടക്കം സംഗീത ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നതും അവിടെയാണ്.
പത്മരാജന്റെ വേര്‍പാട് ദേവദാസിന് ഏറ്റവും വലിയ നഷ്ടമാണ്. ഒരേ നാട്ടുകാരായിരുന്നു ഇരുവരും. എന്നാല്‍ ആദ്യകാലത്ത് ഇരുവരും തമ്മില്‍ പരിചയപ്പെടലുകള്‍ നടന്നില്ല. പത്മരാജന്റെ അസിസ്റ്റന്റായിരുന്ന സുരേഷ് ഉണ്ണിത്താനോടൊപ്പമാണ് പത്മരാജന്റെ പൂജപ്പുരയിലെ വീട്ടില്‍ ആദ്യമായി പോകുന്നത്. കാട്ടുകുറുഞ്ഞിപ്പൂവിന്റെ രചയിതാവ് തന്റെ അയല്ക്കാരനാണെന്നറിഞ്ഞപ്പോള് പത്മരാജന് ഏറ്റവും വലിയ സന്തോഷമുണ്ടായി. ഒന്നിച്ചൊരുപടം ചെയ്യണമെന്ന് പത്മരാജന് പറഞ്ഞിരുന്നെങ്കിലും വിധി അതിന് അനുവദിച്ചില്ല.
സിനിമാലോകത്തെ ജാടകളൊന്നും ദേവദാസിനെ തെല്ലും സ്പര്‍ശിച്ചിട്ടില്ല. ഇന്നും അങ്ങനെതന്നെ. അതൊന്നും അദ്ദേഹത്തിനു മുമ്പില്‍ ചര്‍ച്ചാവിഷയമായി വരുന്നുമില്ല.
കെഎസ്ആര്‍ടിസി, നീതിന്യായ വകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഉദ്യോഗത്തിനായി നിയമന ഉത്തരവ് വന്നുവെങ്കിലും അതിനൊന്നും പോയില്ല. തന്റെ തട്ടകം കലാരംഗമാണെന്നു തിരിച്ചറിഞ്ഞ ദേവദാസ് പാട്ടെഴുത്ത് തുടരുകയാണ്. ഭാര്യ സുജാത ഹരിപ്പാട് വീയപുരം ഗവണ്മെന്റ് ഹൈസ്കൂളിലെ അദ്ധ്യാപികയാണ്. സിഎ വിദ്യാര്‍ത്ഥിയായ സാരംഗ് ദേവ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ശ്വേതദേവ് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: