ആലപ്പുഴ: കുട്ടനാട് പാക്കേജ് നടത്തിപ്പിലെ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് വിജയ്പാല്‍ സിങ് തോമര്‍ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ കര്ഷകക്കെടുതി നേരില്‍ക്കണ്ട് ബോദ്ധ്യപ്പെട്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1840 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കുട്ടനാട് പാക്കേജിനായി അനുവദിച്ചത്. എന്നാല്‍ കേവലം 330 കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കാന്‍ കഴിഞ്ഞത്. ബാക്കി ഫണ്ടുമുഴുവന് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം ലാപ്സായി.
ചെലവഴിച്ച 330 കോടിയില്ത്തന്നെ വ്യാപക അഴിമതി നടന്നതായി ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം കര്‍ഷകര്‍ക്കും കൃഷിക്കും പ്രാധാന്യം നല്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. കൃഷിമന്ത്രാലയത്തിന്റെ പേര് കൃഷി കര്‍ഷകക്ഷേമ മന്ത്രാലയമെന്നാക്കി മാറ്റി. പേരിനനുസരിച്ചുള്ള പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. നേരത്തെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ 30 ശതമാനവും സംഭരിക്കാന്‍ കഴിയാതെ നശിക്കുകയായിരുന്നു.
ഇതൊഴിവാക്കാനായി 50,000 കോടിയുടെ പദ്ധതിയാണ് രാജ്യത്തൊട്ടാകെ നടപ്പാക്കുന്നത്. കേരളത്തിനും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കും. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടാന്‍ തയ്യാറാകുന്നില്ല.
ഗ്രാമീണ ജലസേചന പദ്ധതിയും രാജ്യത്തൊട്ടാകെ ഊര്‍ജ്ജിതമായി നടപ്പാക്കും. നേരത്തെ പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് നാശനഷ്ടം നല്‍കുന്നതിനുള്ള മാനദണ്ഡം 50 ശതമാനം കൃഷിനാശം വേണമെന്നുള്ളതായിരുന്നു. എന്നാല്‍ ഇത് 33 ശതമാനമാക്കി മോദി സര്‍ക്കാര്‍ കുറച്ചു. നഷ്ടപരിഹാരം ഒന്നര മടങ്ങ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അപകടങ്ങളില്‍ മരിക്കുന്ന കര്‍ഷകരുടെ ആശ്രിതര്‍ക്ക് മുമ്പ് ഒന്നരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കിയിരുന്നത്. ഇത് നാലുലക്ഷമായി വര്‍ദ്ധിപ്പിച്ചു.
മണ്ണിനനുസരിച്ച് കൃഷിചെയ്യാനുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വ്യാപകമാക്കും. രാജ്യത്തെ 14കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം മൂന്നുവര്‍ഷത്തിനകം ലഭ്യമാകും. ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പേരില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വന്‍കിട കുത്തകകള്‍ക്കായി കര്‍ഷകരെ ദ്രോഹിച്ച് ഭൂമി തട്ടിയെടുക്കുന്നതിന് സഹായിച്ചവരാണിവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും കേരളത്തിലെ കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മുഖേന പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, ദേശീയ സെക്രട്ടറിമാരായ പി.സി. മോഹനന്മാസ്റ്റര്, ശങ്കരനാരായണ റെഡ്ഡി, ശംഭു, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്. മുരളീധരന് തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: