മറക്കാനും പൊറുക്കാനും കഴിയാത്ത ദുരന്തമാണ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി സ്വതന്ത്രഭാരതത്തെ ഒരു തടവറതന്നെയാക്കി മാറ്റുകയായിരുന്നല്ലോ. ഒന്നരലക്ഷത്തോളം പൗരന്മാരെ തടവറയിലടച്ചിടുകയും ദശലക്ഷക്കണക്കിനാളുകളെ പീഡിപ്പിക്കുകയും ജീവച്ഛവങ്ങളാക്കി മാറ്റുകയും ചെയ്തതായിരുന്നു അടിയന്തരാവസ്ഥക്കാലം.
സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നുവേണ്ട അടിയന്തരാവസ്ഥയെ അംഗീകരിക്കാത്തവരെയും അനുസരിക്കാത്തവരെയുമെല്ലാം പീഡനത്തിന് വിധേയമാക്കി ആരെ തല്ലിയാലും കൊന്നാലും ഒരു പ്രശ്‌നവും സംഭവിക്കില്ലെന്ന് ഉറപ്പുലഭിച്ച പോലീസുകാര്‍ നാടാകെ അഴിഞ്ഞാടി. അടിയും ഇടിയും ഉരുട്ടലുമെല്ലാം ഉത്സവമാക്കി മാറ്റുകയായിരുന്നു. രണ്ടു വര്‍ഷത്തോളം രാജ്യത്ത് ഇരുട്ട് പരത്തിയ ആ സംഭവപരമ്പരകള്‍ പലരുടെയും മനസ്സില്‍ ഇന്നും വിങ്ങലായി നിലനില്‍ക്കുകയാണ്. ഭരണകൂട ഭീകരതയ്‌ക്ക് ഇരയായ പതിനായിരക്കണക്കിനാളുകള്‍ ആരോഗ്യവും അധ്വാനശക്തിയും നഷ്ടപ്പെട്ട് മാറാരോഗവും പിടിപെട്ട് ശയ്യാവലംബരാണ്. ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത ഇക്കൂട്ടരുടെ ആശ്രിതര്‍ക്കും ഒരു ഗതിയുമില്ല.
ഉണ്ണാനും ഉറങ്ങാനും സൗകര്യമില്ലെങ്കിലും നീണ്ടുനിവര്‍ന്ന് നിന്ന് ശ്വാസം വിടുവാനും ഒന്നുറക്കെ കരയാനുമുള്ള സ്വാതന്ത്ര്യത്തിനായി പൊരുതിയ ജനങ്ങള്‍ സ്വാതന്ത്ര്യസമര പോരാളികള്‍ തന്നെയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയവരെ പോലെ തന്നെ ത്യാഗശീലരാണവര്‍. അവരെ സംരക്ഷിക്കാനും സഹായിക്കാനും ജനാധിപത്യ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റുന്നതില്‍ കേരള സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്.
അടിയന്തരാവസ്ഥക്കാലത്ത് ഭരണം നയിച്ചവരും അക്കാലത്ത് പഞ്ചപുച്ഛമടക്കി നിന്നവരും മാറിമാറി ഭരണം നടത്തിയതുതന്നെയാണ് കേരളത്തില്‍ രണ്ടാം സ്വാതന്ത്ര്യസമരം നടത്തിയവരെ അവഗണിച്ചത്. അടിയന്തരാവസ്ഥയ്‌ക്ക് നാല്‍പതാണ്ടു തികഞ്ഞിരിക്കുകയാണ്. ഈ കാലയളവിനുള്ളില്‍ പീഡനങ്ങളുടെ വടുക്കള്‍ പേറി കഴിയുന്നവര്‍ക്ക് സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യം നേടാനുള്ള അവസരമുണ്ടായിട്ടില്ല. ജനാധിപത്യത്തില്‍ കരയുന്ന കുഞ്ഞിനേ പാലുള്ളൂ. എന്നാല്‍ ഒന്നു കരയാന്‍പോലും കഴിയാതെ അവശരായി തീര്‍ന്നവരുടെ കാര്യം നോക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. അത് നിര്‍വഹിക്കാനാണ് ‘അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ്’ എന്ന സംഘടന പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഈ സംഘടന ഗാന്ധി ജയന്തി ദിനത്തില്‍ ആലുവയില്‍ ചേര്‍ന്ന് ഉന്നയിച്ച ആവശ്യങ്ങള്‍ മിതവും ന്യായവുമാണെന്ന കാര്യത്തില്‍ സംശയമില്ല.
അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പ് രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, മിസ, ഡിഐആര്‍ തടവുകാരെയും ക്രൂരമായ മര്‍ദ്ദനത്തിനിരയായവരെയും സ്വാതന്ത്ര്യസമര സേനാനികളായി പ്രഖ്യാപിക്കുക, കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, അടിയന്തരാവസ്ഥയില്‍ മഹാദുരന്തങ്ങള്‍ ഏറ്റുവാങ്ങി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കുക, അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന പോരാട്ടം കലാലയങ്ങളില്‍ പാഠ്യവിഷയമാക്കുക, അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന പോരാട്ടത്തിന്റെ ആധികാരിക രേഖയുണ്ടാക്കുക, പീഡനത്തിനിരയായി മരിച്ചവരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുക, സുപ്രീംകോടതിയില്‍ അടിയന്തരാവസ്ഥയുടെ കാര്യത്തില്‍ വിയോജനക്കുറിപ്പെഴുതിയ ജസ്റ്റീസ് എച്ച്.ആര്‍.ഖന്നയ്‌ക്ക് സ്മാരകം നിര്‍മ്മിക്കുക, അതിക്രമങ്ങള്‍ക്കിരയായവരുടെ സമഗ്ര ലിസ്റ്റു തയ്യാറാക്കുന്നതിന് കമ്മീഷനെ വയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനം മുന്നോട്ടുവച്ചിട്ടുള്ളത്.
അടിയന്തരാവസ്ഥ പോരാട്ടത്തോളം പ്രസക്തിയോ പ്രാധാന്യമോ ഇല്ലാത്ത നിരവധി സമരനായകന്മാര്‍ക്കും അതില്‍ പങ്കെടുത്തവര്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നുണ്ട്. കേരളത്തിലെ കുപ്രസിദ്ധി നേടിയ മാപ്പിള ലഹളയെ മഹത്വവല്‍ക്കരിച്ച് കര്‍ഷക ലഹളയെന്ന് വ്യാഖ്യാനിച്ച് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍, കാവുംബായി തുടങ്ങി നിരവധി പേരുകളില്‍ നടത്തിയ കമ്മ്യൂണിസ്റ്റ് ലഹളയില്‍ പങ്കെടുത്തവര്‍ക്കും പെന്‍ഷന്‍ നല്‍കുന്ന വിചിത്ര സംഗതികള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഇതില്‍ യോജിച്ചുനീങ്ങുമ്പോള്‍ അടിയന്തരാവസ്ഥാ പോരാളികളെ അവഗണിക്കുന്നതിലും അവര്‍ക്ക് യോജിപ്പേ ഉണ്ടാകൂ.
കേരളത്തിലൊഴിച്ച് നിരവധി സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥാ പീഡിതരെ സഹായിക്കാനും സംരക്ഷിക്കാനും സംവിധാനം വന്നുകഴിഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, ബീഹാര്‍ തുടങ്ങി സംസ്ഥാനങ്ങള്‍ പെന്‍ഷനും ചികിത്സാ സഹായങ്ങളും നല്‍കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ മാത്രം ലഭ്യമാക്കിയ ഈ സഹായം അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം നല്‍കണം. അടിയന്തരാവസ്ഥക്കെതിരെ സത്യഗ്രഹം നയിച്ച വ്യക്തിയാണ് ഇന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. അന്നത്തെ ദുരനുഭവങ്ങള്‍ നേരിട്ടറിയുന്ന പ്രധാനമന്ത്രി എല്ലാ സംസ്ഥാന സര്‍ക്കാരുകളും അടിയന്തരാവസ്ഥാ പീഡിതരെ സഹായിക്കാനും സംരക്ഷിക്കാനും പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെടുമെന്നാശിക്കാം.
















