മുഹമ്മ:മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ മൗനാനുവാദത്തോടെ വേമ്പനാട്ട് കായലില്‍ യന്ത്രമുപയോഗിച്ച് അനധികൃത കക്കാഖനനം വ്യാപകം. വെച്ചൂര്കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹകരണസംഘമാണ് ഇവരില്‍ നിന്നും കക്കാശേഖരിക്കുന്നത്. സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചാണ് രാത്രിയുടെ മറവില്‍ ലോറിയില്‍ കയറ്റി അയല്‍ സംസ്ഥാനത്തേയ്ക്ക് കക്കാകൊണ്ടുപോകുന്നത്.
ആലപ്പുഴ-കോട്ടയം ജില്ലകളിലെ തണ്ണീര്‍മുക്കം,മുഹമ്മ,വെച്ചൂര്‍,കുമരകം പഞ്ചായത്ത് പരിധിയിലാണ് ആയിരക്കണക്കിന് കക്കാവാരല്‍ തൊഴിലാളികളെ ദുരിതത്തിലാക്കി അനധികൃത ഖനനം നടക്കുന്നത്. കറുത്തകക്കയുടെ വംശനാശത്തിന് വഴിവെക്കുന്ന അനധികൃതഖനനം തടയണമെന്നാവശ്യപ്പെട്ട് പലതവണ തൊഴിലാളികള്‍ രംഗത്തുവന്നെങ്കിലും അധികൃതരുടെ ഭാഗത്ത്നിന്നും ശക്തമായ നടപടിയുണ്ടാകുന്നില്ല.
കായലിന്റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടംവരുത്തുന്ന തരത്തില്‍ യന്ത്രവല്‍കൃത ഖനനം മൈനിംഗ് ആന്റ് ജിയോളജി നിരോധിച്ചിട്ടുണ്ടെങ്കിലും നിയമം പാലിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഏകദേശം 22 അടിതാഴ്ചയില്‍ നിന്നും മണലൂറ്റി യന്ത്രമുപയോഗിച്ച് ഖനനം ചെയ്യുമ്പോള്‍ ചെളിയുടെ പുളിരസം വെള്ളത്തില്‍ കലര്‍ന്ന് മല്‍സ്യ-കക്ക സമ്പത്ത് നശിക്കുന്ന അവസ്ഥയാണുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അനധികൃത ഖനനക്കാരും പരമ്പരാഗത ക്കാതൊഴിലാളികളുമായി സംഘര്‍ഷമുണ്ടായപ്പോള്‍ പ്രശ്നത്തില്‍ കളക്ടര്‍ ഇടപെടുകയും യന്ത്രവല്‍കൃത ഖനനം നിയമം മൂലം നിരോധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 24ന് ആലപ്പുഴ കളക്ട്രേറ്റില്‍ കൂടിയ യോഗത്തില്‍ കായലിലെ പ്രശ്നം നിയമസഭാസമിതിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് സ്വകാര്യ വ്യക്തികള്‍ യന്ത്രവല്‍കൃത ഖനനം പുനരാരംഭിച്ചിരിക്കുകയാണ്. നിരോധന ഉത്തരവ് മറികടന്ന് നടത്തുന്ന അനധികൃത കക്കാഖനനം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കക്കാവ്യവസായ സഹകരണ സംഘം ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: