കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വച്ച് നവജാത ശിശുക്കളെ രക്ഷിതാക്കള്‍ക്ക് മാറി നല്‍കിയ സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറാക്കിയെന്ന് പറയുന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. മനപ്പൂര്‍വ്വം അന്വേഷണം വൈകിപ്പിക്കാനും കുറ്റക്കാരെ രക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
ഗുരുതരമായ കുറ്റമാണ് ഏഴ് ജീവനക്കാര്‍ ചെയ്തത് എന്ന് കണ്ട് ഇവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആദ്യം പറഞ്ഞിരുന്ന അധികാരികള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഒന്നും നടക്കാത്തതുപോലെ ജീവനക്കാര്‍ ഇപ്പോഴും ഇവിടെ തുടരുകയാണ്. റിപ്പോര്‍ട്ടില്‍ നടപടിയില്ലാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് മുന്നില്‍ കൈമലര്‍ത്തുകയാണ് മെഡിക്കല്‍ സൂപ്രണ്ട്. നടപടികള്‍ ഉണ്ടാകേണ്ടത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നാണ് എന്നാണ് മെഡിക്കല്‍ സൂപ്രണ്ടിന്റെ വാദം. എന്നാല്‍ മെഡിക്കല്‍ സൂപ്രണ്ടാണ് നടപടി എടുക്കേണ്ടതെന്നും റിപ്പോര്‍ട്ട് താന്‍ കൈമാറിക്കഴിഞ്ഞെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഗൗരവതരമായ കുറ്റമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് കണ്ട് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും പ്രിന്‍സിപ്പല്‍ ഡോ.അശ്വിനികുമാര്‍ കാരണം കാണിക്കാന്‍ നോട്ടിസ് നല്‍കി. ഇതിനുപിന്നാലെ അന്വേഷണവും നടന്നു. ഇന്റഗ്രേഷന്‍ ആയി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ ഓഫീസ് തിരക്കിലായതോടെ കുറ്റക്കാരായ ജീവനക്കാര്‍ മനപ്പൂര്‍വ്വം ഈ ഇടവേള മുതലെടുത്ത് കാരണം കാണിക്കലില്‍ നിന്ന് ഒഴിവായി. അതേ സമയം പ്രിന്‍സിപ്പലിന്റെ കസേര തെറിപ്പിക്കാന്‍ വേണ്ടി ആശുപത്രിയിലെ ഭരണത്തില്‍ അനൗദ്യോഗികമായി കൈവെക്കുന്ന ഒരു ഡോക്ടറുടെ ഭീഷണിയാണ് അന്വേഷണം വൈകിപ്പിക്കുന്നത് എന്ന് ആരോപണമുണ്ട്. പ്രിന്‍സിപ്പല്‍ ഒഴികെ മറ്റെല്ലാവര്‍ക്ക് നേരെയും ഈ ഡോക്ടറുടെ നേതൃത്വത്തില്‍ ഭീഷണിയുണ്ടെന്നാണ് അണിയറ സംസാരം. മനപ്പൂര്‍വ്വം ഈ വിഷയത്തില്‍ അന്വേഷണം വൈകിപ്പിച്ച് പ്രിന്‍സിപ്പലിനെതിരെ എതിര്‍ശബ്ദങ്ങള്‍ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം എന്നാണ് സംശയം. കേപ്പിന് കീഴില്‍ രാഷ്‌ട്രീയം കളിച്ച് ആതുരസേവനം നടത്തുന്ന ജീവനക്കാരുടെ ലാഘവബുദ്ധിയാണ് നവജാത ശിശുക്കളെ മാറിപ്പോകുന്നതില്‍ കലാശിച്ചത്. ഗൗരവമുള്ള ഈ തെറ്റ് ഒതുക്കി തീര്‍ക്കാന്‍ ആണ് ഒരുവിഭാഗം ശ്രമിച്ചത്. എന്നാല്‍ പ്രിന്‍സിപ്പല്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതാണ് ഇവരെ ചൊടിപ്പിച്ചത്.
വിശ്വസ്തരെ രക്ഷിക്കാന്‍ പ്രദേശവാസിയായ മന്ത്രി തലത്തില്‍ വരെ പിടിമുറുക്കിയ ഒരു ഡോക്ടര്‍ ആണ് ഇപ്പോഴത്തെ അന്വേഷണത്തിനും ഇടയില്‍ നില്‍ക്കുന്നത്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. സൂപ്രണ്ട് അടക്കമുള്ള ഉന്നതജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ ശക്തിയുള്ള ലോബിയായി ഇത് വളര്‍ന്നു കഴിഞ്ഞു. പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും ഈ ലോബിക്ക് ഓശാന പാടുകയാണ്.
സ്വകാര്യ ആശുപത്രികളുമായി ബന്ധമുള്ള ഇവര്‍ മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്ന് ജീവനക്കാര്‍ക്കുള്ളിലും സംസാരമുണ്ട്.
















