ന്യൂദല്‍ഹി: ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും 14 ഭാരതീയര്‍
മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ ഉദ്ധരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ആരൊക്കെയാണ് മരിച്ചതെന്ന് വ്യക്തമാകുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ദുരന്ത സ്ഥലത്ത് പ്രാദേശിക രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഇന്ത്യന്‍ വോളന്റിയര്‍മാര്‍ എത്തിയതായും മന്ത്രി പറഞ്ഞു.
സംഭവത്തെക്കുറിച്ച് സൗദി കിരീടാവകാശിയും സൗദി ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ മൊഹമ്മദ് ബിന്‍ നയിഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മിനയിലെ കാര്യങ്ങള്‍ക്ക് ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി മൊഹമ്മദ് ബിന്‍ നയിഫ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തീര്‍ഥാടനവമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ പുനപ്പരിശോധിക്കാന്‍ സൗദി രാജാവ് ഉത്തരവിട്ടിരുന്നു.
മിനയില്‍ തീര്‍ഥാടകര്‍ താമസിച്ചിരുന്ന തമ്പിന് സമീപമുളള തെരുവിലുണ്ടായ തിക്കിലും തിരക്കിലും 717 പേര്‍ മരിച്ചതായാണ് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ട്രേറ്റ് വ്യക്തമാക്കുന്നത്. 863 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിക്കും തിരക്കും ഉണ്ടാകാനുളള യഥാര്‍ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഹജ്ജ് കര്‍മത്തിലെ പ്രധാന ചടങ്ങായ കല്ലേറിന് യാത്ര തിരിച്ച തീര്‍ഥാടകരാണ് ദുരന്തത്തിന് ഇരയായത്. അധികൃതര്‍ നിര്‍ദ്ദേശിച്ച സമയക്രമം പാലിക്കാതെ തീര്‍ഥാടകര്‍ നീങ്ങിയതാണ് അപകടകാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലെദ് അല്‍ ഫാലി ചൂണ്ടിക്കാട്ടി.
കൊടും ചൂടില്‍ പലരും തളര്‍ന്ന് വീഴുകയായിരുന്നെന്നും ഇതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൂടും തളര്‍ച്ചയും ദുരന്തത്തിലേക്ക് വഴിവെച്ച കാരണങ്ങളാകാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. മിനയില്‍ 1,60,000 കൂടാരങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിച്ചിരുന്നത്.
ഒന്നരലക്ഷത്തോളം ഇന്ത്യാക്കാർ അടക്കം 20 ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ്ജ് അനുഷ്ഠാനത്തിനായി സൗദിയിൽ എത്തിയിട്ടുള്ളത്. ഹജ്ജ് തീർത്ഥാടനത്തിടെ 25 വർഷത്തിനകത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തമാണ് ഇത്. 1990 ൽ പുണ്യസ്ഥലത്തേക്കുളള തുരങ്കത്തിൽ പെട്ട് 1426 പേർ മരണമടഞ്ഞിരുന്നു.
രണ്ടാഴ്ച മുമ്പാണ് മെക്കയിൽ ക്രെയിൻ തകർന്ന് 111 പേർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സൗദിക്കെതിരേ രൂക്ഷ വിമർശനം ഉയരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാകാനാകില്ലെന്ന് ഇറാൻ ഇന്നലെ പ്രതികരിച്ചിരുന്നു.
















