മരട്: കുണ്ടന്നൂരില്‍ നവോത്ഥാന നായകന്‍ കവി തിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ ജെസിബി ഉപയോഗിച്ചു തകര്‍ത്തെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടു നടന്ന 13 ദിവസത്തെ ഉജ്ജ്വലമായ സമരം വിജയത്തിലേക്ക്. ഇതിന്റെ ഫലമായി തകര്‍ത്തെറിഞ്ഞ പ്രതിമയുടെ സ്ഥാനത്ത് കേടുപാടുകള്‍ തീര്‍ത്ത പ്രതിമയും സ്മൃതിമണ്ഡപവും അതിരിക്കുന്ന 11 സെന്റ് ഭൂമിയും ഇന്നു വൈകീട്ട് 5ന് സൗജന്യമായി കുണ്ടന്നൂര്‍ ശ്രീഭഗവല്‍ സഹായ സംഘത്തിന് കൈമാറുന്നു.
ഒരു വര്‍ഷം മുമ്പ് 2014 മെയ് 24ന് പണ്ഡിറ്റ് കറുപ്പന്റെ 129 മത് ജന്മദിനാചരണം കേരളമെമ്പാടും ആഘോഷിക്കുന്ന അതേ ദിവസമാണ് റെവന്യൂ ഉേദ്യാഗസ്ഥര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ പോലീസിന്റെ അകമ്പടിയോടെ ജെസിബി ഉപയോഗിച്ച് പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ തകര്‍ത്തെറിഞ്ഞത്. കുണ്ടന്നൂരിലെ ധീവര സമുദായത്തില്‍പെട്ട ആളുകള്‍ പണ്ഡിറ്റ് കറുപ്പന് പുഷ്പാര്‍ച്ചന നടത്തി പിരിഞ്ഞു പോയ സമയത്തായിരുന്നു റെവന്യൂ ഉദേ്യാഗസ്ഥരുടെ പ്രതിമയോടുള്ള പരാക്രമം. ഇതറിഞ്ഞെത്തിയ ധീവരസഭ 261ാം നമ്പര്‍ ശാഖയുടെ കുണ്ടന്നൂര്‍ ശ്രീഭഗവല്‍ സഹായസംഘത്തിന്റെ അന്നത്തെ പ്രസിഡന്റ് കെ.കെ. സേതുലാല്‍ ജെസിബി യുടെ ചക്രങ്ങള്‍ക്കു മുന്‍പില്‍ കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് നാട്ടുകാരും, ആര്‍എസ്എസ്, ബിജെപി, ബിഎംഎസ്, ഹിന്ദു ഐക്യവേദി, സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും പ്രതിഷേധവുമായി സംഘടിച്ച് ജെസിബി പിടിച്ചു വച്ചു.
തുടര്‍ന്നുള്ള 13 ദിനരാത്രങ്ങള്‍ ശക്തമായ സമരത്തിന്റേതായിരുന്നു. ഇ.എന്‍. നന്ദകുമാര്‍ (ചെയര്‍മാന്‍), കെ.കെ. മേഘനാഥന്‍ (കണ്‍വീനര്‍), മരട് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.കെ. ദേവരാജന്‍ (രക്ഷാധികാരി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രാഷ്‌ട്രീയ സാമൂഹ്യ സാമുദായിക തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് സംയുക്ത സമരസമിതിക്ക് രൂപം നല്‍കി. ഇതിന്റെ നേതൃത്വത്തില്‍ കൂട്ട ഉപവാസം, മരട് നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍, റിലേ നിരാഹാരം തുടങ്ങിയ സമരങ്ങള്‍ വിവിധ ദിവസങ്ങളിലായി നടന്നു. വിവിധ രാഷ്‌ട്രീയ, സാമുദായിക നേതാക്കള്‍ നിരാഹാരമിരുന്നു. ചെമ്മനം ചാക്കോ, എം.കെ. സാനു, വി. മുരളീധരന്‍, എ.എന്‍. രാധാകൃഷ്ണന്‍, കെ.വി. മദനന്‍, പന്ന്യന്‍ രവീന്ദ്രന്‍, എസ്. ശര്‍മ്മ, പി. രാജീവ്, ദിനേശ് മണി, ടി.പി. പീതാംബരന്‍, എം.എസ്. വിനോദ് കുമാര്‍, എം. നന്ദനന്‍, ആന്റണി ആശാംപറമ്പില്‍, എം.ഐ. ഷാനവാസ് തുടങ്ങി നിരവധി പ്രമുഖര്‍ സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ സ്ഥലം എംഎല്‍എ യും മന്ത്രിയുമായ കെ. ബാബു സമരം നടന്ന നാളുകളില്‍ സമരപ്പന്തലില്‍ എത്താഞ്ഞത് നാട്ടുകാരില്‍ പ്രതിഷേധത്തിനും ഇടയാക്കി. തുടര്‍ന്ന് റെവന്യൂ മന്ത്രി അടൂര്‍ പ്രകാശ് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കു വിളിച്ചെങ്കിലും ചര്‍ച്ചയില്‍ തീരുമാനമാകാതെ പിരിഞ്ഞു. സമരം നിര്‍ത്തിവയ്‌ക്കണമെന്ന മന്ത്രിയുടെ ആവശ്യം നിരാകരിച്ചു. സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സമരത്തിന്റെ 13 ാം ദിവസമാണ് പണ്ഡിറ്റ് കറുപ്പന് സ്മാരകം പണിയാന്‍ ഭൂമി അനുവദിച്ചു നല്‍കാന്‍ മന്ത്രിസഭയുടെ ക്യാബിനറ്റ് തീരുമാനം ഉണ്ടായത്. അതിന്റെ പകര്‍പ്പ് സമരപ്പന്തലില്‍ ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്.
കുണ്ടന്നൂര്‍ നോര്‍ത്തിലെ മത്സ്യഉല്‍പാദക സഹകരണ സംഘത്തിന്റെ 11 സെന്റ് ഭൂമിയെ സംബന്ധിച്ച തര്‍ക്കമായിരുന്നു സംഭവവികാസങ്ങള്‍ക്കു പിന്നില്‍. 1970 ല്‍ സംഘം വാങ്ങിയ ഭൂമി വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. പിന്നിട് സംഘത്തിന്റെ അപേക്ഷയില്‍ വായ്‌പതുക ഗഡുക്കളായി തിരിച്ചടക്കാന്‍ നടപടി ആയെങ്കിലും ഇതു സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ ട്രഷറി അധികൃതര്‍ തുക സ്വീകരിച്ചില്ല. പിന്നീട് ഈ ഭൂമി ഒളിംപ്യന്‍ മേഴ്‌സി കുട്ടന് നല്‍കാന്‍ തീരുമാനിച്ചെങ്കിലും ധീവരസഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്യാബിനറ്റ് തിരുത്തി. എങ്കിലും ഭൂമി സംഘത്തിനു വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ നീക്കം ഉണ്ടായില്ല. ഇതേ ചൊല്ലിയുള്ള തര്‍ക്കം കോടതി നടപടികളില്‍ നിലനില്‍ക്കെ ആയിരുന്നു റവന്യൂ അധികൃതര്‍ പ്രതിമ പൊളിച്ചു മാറ്റിയത്. ഇന്നു വൈകിട്ട് 5 മണിക്ക് കുണ്ടന്നൂര്‍ ശ്രീഭഗവല്‍ സഹായ സംഘത്തിന്റെ ദേവിക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി കെ. ബാബു ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മത്സ്യഫെഡ് ചെയര്‍മാനുമായ വി. ദിനകരന് പ്രസ്തുത ഭൂമിയുടെ പട്ടയം കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.കെ. വിശ്വനാഥന്‍ അദ്ധ്യക്ഷതവഹിക്കും. വി. ദിനകരന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ രാഷ്‌ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിക്കും. എന്നാല്‍ സമരം വിജയം കണ്ടപ്പോള്‍ സമരത്തെ അവഗണിച്ച് സമരരംഗത്ത് ഇല്ലാതിരുന്ന ആളുകളെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതും സമരരംഗത്ത് മുന്‍പന്തിയില്‍ ഉണ്ടായിരുന്നവരെ ഒഴിവാക്കിയതും നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
















