ഹവാന: ഒടുവില്‍ വിപ്ലവവ്യാമോഹങ്ങളെല്ലാം ഉപേക്ഷിച്ച് ഫിദലിന്റെ കമ്യൂണിസ്റ്റ് ക്യൂബയും കുരിശുമുത്തുന്നു. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ക്യൂബയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഹവാന ജോസ് മാര്‍ടി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്വീകരിച്ചതോടെയാണിത്. ദയയുടെ ധര്‍മ്മദൂതനു സ്വാഗതമെന്ന ബോര്‍ഡുമായാണ് മാര്‍പാപ്പയ്‌ക്കു സ്വീകരണം നല്‍കിയത്.
കത്തോലിക്കാ സഭ ഒരുകാലത്ത് ക്യൂബന്‍ ചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്നും ക്യൂബന്‍ ജനതയ്‌ക്ക് കത്തോലിക്ക സഭയുടെ പിന്തുണയുണ്ടാകുമെന്നും മാര്‍പാപ്പ പറഞ്ഞു.
ക്യൂബന്‍ ജനതയുടെ പ്രശ്‌നങ്ങളും ദുഖങ്ങളും പരിഹരിക്കാന്‍ എന്നും കത്തോലിക്ക സഭ ഒപ്പമുണ്ടാകും. യുഎസ്-ക്യൂബ ബന്ധം പുനഃസ്ഥാപിച്ചത് ലോകത്തിന് മാതൃകയാണെന്നും റൗള്‍ കാസ്‌ട്രോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്ന് ക്യൂബയോടും അമേരിക്കയോടും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
കത്തോലിക്ക സഭയില്‍ ചേരുന്നതു സംബന്ധിച്ച് ആലോചിക്കാന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രചോദനം നല്‍കിയെന്ന് റൗള്‍ കാസ്‌ട്രോ അറിയിച്ചു. ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മാര്‍പാപ്പ സഹായിച്ചതായും അതിന് നന്ദി അറിയിക്കുന്നതായും കാസ്‌ട്രോ കൂട്ടിച്ചേര്‍ത്തു.
ഇതിനുമുമ്പ് മാര്‍പാപ്പ തന്റെ പുസ്്തകത്തില്‍ ക്യൂബയെ വിമര്‍ശിച്ച് എഴുതിയിരുന്നു.ക്യൂബയിലെ പ്രമാണികളെയും അഴിമതികളും മാറ്റി ജനാധിപത്യ ഭരണം കൊണ്ടുവരണമെന്നാണ് പ്രസ്താവിച്ചിരുന്നത്. ഇപ്പോള്‍ ക്യൂബ മാര്‍പാപ്പയുടെ വഴിയേ വന്നിരിക്കുകയാണ്. സന്ദര്‍ശനത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പക്ക് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ക്യൂബ വ്യക്തമാക്കിയിരുന്നു. ക്യൂബയില്‍ നിന്ന് സെപ്റ്റംബര്‍ 22ന് അമേരിക്കയിലേക്ക് പോകുന്ന മാര്‍പാപ്പ യുസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.
മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ക്യൂബ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ. ഇതിനുശേഷമാണ് ഫിഡല്‍ കാസ്‌ട്രോ രാജ്യത്ത് ക്രിസ്തുമസിന് പൊതുഅവധി പ്രഖ്യാപിക്കുകയും നിരീശ്വര രാഷ്‌ട്രം എന്ന പ്രയോഗം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്തതും.
















