ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ പരസ്പരം പഴിചാരി യുഡിഎഫും എല്‍ഡിഎഫും കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടി. ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നഗരസഭ സ്തംഭിപ്പിച്ചു. മേയറെയും ഭരണപക്ഷാംഗങ്ങളെയും നഗരസഭക്കുള്ളില്‍ തടഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ നാടകീയമായ രംഗങ്ങളാണ് സൃഷ്ടിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റീസ് മിഷന്‍ പദ്ധതിയുടെ ചര്‍ച്ചക്കായിട്ടാണ് ഇന്നലെ മേയര്‍ ടോണി ചമ്മിണി നഗരസഭാ കൗണ്‍സില്‍ വിളിച്ചത്. എന്നാല്‍ യോഗ നടപടികള്‍ ആരംഭിച്ച ഉടന്‍ സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് പറയാന്‍ മേയര്‍ ആരംഭിച്ചതോടെ പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. എം അനില്‍കുമാര്‍ എതിര്‍വാദവുമായി രംഗത്തെത്തി.
പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവ് നിരാഹാരം കിടക്കുമ്പോള്‍ അതില്‍ തീരുമാനം ഉണ്ടാക്കിയിട്ടേ മറ്റു ചര്‍ച്ചകള്‍ പാടുള്ളുവെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടു. അനില്‍കുമാറിനു പിന്നാലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിഷയം ഉന്നയിച്ച് രംഗത്തെത്തിയതോടെ
യുഡിഎഫ് കൗണ്‍സിലര്‍ ലിനോ ജേക്കബ്ബ് ഇവരെ തടസപ്പെടുത്തി യോഗ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമം നടത്തി. ഇതോടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലേക്കിറങ്ങി. മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ മേയറുടെ ഡയസിനു നേരെ എത്തിയതോടെ ഭരണപക്ഷവും നടുത്തളത്തിലെത്തി. അംഗങ്ങളോട് ശാന്തരാകാന്‍ മേയര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മേയറുടെ ചേംമ്പറിലും കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തിലുമിറങ്ങി മുദ്രാവാക്യം വിളിച്ച അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ കൗണ്‍സില്‍ നടപടികള്‍ അവസാനിച്ചതായും യോഗം പിരിച്ചു വിട്ടതായും മേയര്‍ പറഞ്ഞു.
എ ന്നാല്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ മേയറെ ഉപരോധിച്ച് പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരുന്നു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ പി.ആര്‍. റെനീഷ്, എം.പി. മഹേഷ്‌കുമാര്‍, വി.എ. ശ്രീജിത്ത്, അഡ്വ. എന്‍.എ. ഷഫീഖ്, കെ.വി. മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മേയറെ ഉപരോധിച്ചത്. എല്‍ഡിഎഫ് ഭരണകാലത്ത് ഇതേ ബോട്ടുകള്‍തന്നെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന കാര്യം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. അന്ന് പരിശോധനയും നടപടിയും എടുക്കാത്തവര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത് രാഷ്‌ട്രീയ മുതലെടുപ്പിനാണ് എന്നും യുഡിഎഫ് നേതൃത്വം പറഞ്ഞു.
യുഡിഎഫ് കൗണ്‍സിലറമാരെയും പുറത്തിറങ്ങാന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അനുവദിച്ചില്ല.
മേയര്‍ അന്വേഷണത്തെ ഭയക്കുകയാണെന്നും, രേഖകളില്‍ തിരിമറി വരുത്തിയതായും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ ഉപരോധം തുടരുമെന്നും പറഞ്ഞ് അവര്‍ മുദ്രാവാക്യം വിളിച്ചു.
ഈ സമയം കൂട്ടമായി എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേയറുടെ കാറിനു മുന്നിലും നഗരസഭാ കവാടത്തിലും ഉപരോധം സൃഷ്ടിച്ചു. സ്ത്രീകള്‍ അടങ്ങുന്ന ജനക്കൂട്ടം നഗരസഭയുടെ പടിക്കെട്ടുകള്‍ ഉള്‍പ്പടെ പുറത്തേക്കുള്ള മാര്‍ഗ്ഗങ്ങളില്‍ മുദ്രാവാക്യം വിളികളുമായി മണിക്കൂറുകളോളം ഉപരോധിച്ചു.
വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് അനുഭാവികള്‍ നഗരസഭാ പരിസരത്തേക്ക് എത്തിയതോടെ സ്ഥിതി രൂക്ഷമായി. ജലപീരങ്കി ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളുമായി പൊലീസും നിലകൊണ്ടതോടെ നഗരസഭാ പരിസരം യുദ്ധ മുഖരിതമായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എറണാകുളം ഡിസിപി എം.പി. ദിനേശ്, മട്ടാഞ്ചേരി എസിപി ജി. വേണു തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കായി എത്തിയെങ്കിലും തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു അംഗങ്ങള്‍. പത്ത് മണിക്കൂര്‍ നീണ്ട ഉപരോധത്തെ തുടര്‍ന്ന് പോലീസ് രാത്രി 9.30 ഓടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അറസറ്റ് ചെയ്ത് നീക്കി മേയറെ മോചിപ്പിച്ചു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെ കൗണ്‍സിലര്‍മാര്‍ തള്ളിക്കയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ മേയറുടെ കാറിന്റെ നാലു വീലും പഞ്ചറാക്കിയതിനാല്‍ രാത്രി വേറെ വാഹനത്തിലാണ് അദ്ദേഹം നഗരസഭക്ക് പുറത്തേക്ക് പോയത്.
















