പാലാ: വയോധികയായ കന്യാസ്ത്രീയെ മഠത്തിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാലാ ചെറുപുഷ്പം ആശുപത്രിക്ക് സമീപം ലിസ്യു സിഎംസി കോണ്‍വെന്റിലെ മുതിര്‍ന്ന അംഗം സിസ്റ്റര്‍ അമല (69) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴിന് മഠത്തിലെ രണ്ട് കന്യാസ്ത്രീകളാണ് സിസ്റ്റര്‍ അമലയെ മഠത്തിന്റെ മൂന്നാം നിലയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഠം ചാപ്പലില്‍ രാവിലത്തെ ദിവ്യബലിയില്‍ സിസ്റ്റര്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിലെ കട്ടിലില്‍ രക്തം വാര്‍ന്ന് സിസ്റ്റര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമനകര വാലുമ്മേല്‍ പരേതരായ ആഗസ്തി, ഏലി ദമ്പതികളുടെ മകളാണ്. മൂത്തസഹോദരി സിസ്റ്റര്‍ ഹില്‍ഡ മേരി പന്നിമറ്റം അസ്സീസി കോണ്‍വെന്റിലെ അംഗവും, ഇളയ സഹോദരി സിസ്റ്റര്‍ ലൂസിന് മേരി പാലാ കര്‍മ്മലീത്ത പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമാണ്. രാമപുരം കീലത്ത് ജോസിന്റെ ഭാര്യ പരേതയായ സിസിലി ഏറ്റവും ഇളയ സഹോദരിയുമാണ്.
മഠത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍മല്‍ ആശുപത്രിയില്‍ നഴ്സായിരുന്നു സിസ്റ്റര്‍ അമല. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു എന്ന് സിസ്റ്ററിന്റെ സഹോദരിയും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ സിസ്റ്റര്‍ ലൂസിന് മേരി പറഞ്ഞു. പനിയായിട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിസ്റ്റര്‍ ബുധനാഴ്ചയാണ് മഠത്തിലെത്തിയത്. അസുഖമുള്ളതിനാല്‍ സിസ്റ്ററിന്റെ മുറിയുടെ വാതില്‍ പൂട്ടാറില്ല, ചാരിയിടുകയേ ചെയ്യാറുള്ളു.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തലയ്ക്ക് ഏതോ കട്ടിയുള്ള ഉപകരണമോ ആയുധമോ കൊണ്ട് അടിയേറ്റിട്ടുണ്ടെന്നും തലയ്ക്ക് പിന്നില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. നെറ്റിയിലും മുറിവുണ്ട്. മുറിയിലെ കട്ടിലിന് സമീപം ഭിത്തിയില്‍ രക്തം തെറിച്ച പാടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഠത്തിന്റെ പെയിന്റിങ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ബംഗാളികളും നാട്ടുകാരുമായ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടായിരുന്നു. ഇവരെ ഇന്നലെ മഠത്തില്‍ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തു. മഠത്തിലെ മദര്‍ അലക്സി, അന്തേവാസികള്‍ മറ്റ് കന്യാസ്ത്രീകള്‍ എന്നിവരുടെ പ്രഥമിക മൊഴി രേഖപ്പെടുത്തി.
എറണാകുളം റേഞ്ച് ഐജി എം.ആര് അജിത്കുമാര്‍, കോട്ടയം എസ്പി സതീഷ് ബിനോ, പാലാ ഡിവൈഎസ്പി: ഡി.എസ് സുനീഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധര്‍, ഡോഗ്സ്ക്വാഡ് എന്നിവരും പരിശോധന നടത്തി. മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ഇന്ന് വൈകിട്ട് കാര്‍മല്‍ ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 10 ന് കിഴതടിയൂര്‍ സെന്റ് ജൂഡ് പള്ളിയില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: