കേരളം പുതിയൊരു മുന്നേറ്റത്തിന് സജ്ജമാകേണ്ട സമയമായി. അസഹിഷ്ണുതയുടെയും അതുകാരണമുള്ള അക്രമങ്ങളുടെയും കൊലപാതക രാഷ്‌ട്രീയത്തിന്റെയും കറുത്ത ചരിത്രം മായ്ച്ചുകളയാനുള്ള ജനകീയ മുന്നേറ്റം. ഭാരതത്തില്‍ അഭൂതപൂര്‍വ്വമായുണ്ടായ ദേശീയ നവോത്ഥാനത്തിന്റെ ഫലമായി പരിവര്‍ത്തനത്തിന്റെ നാളുകള്‍ വന്നണഞ്ഞിരിക്കുന്നു. ആ സാഹചര്യത്തെ ഉള്‍ക്കൊള്ളാനും അതുമായി പൊരുത്തപ്പെടാനും അതിനൊപ്പം സഞ്ചരിക്കാനും കേരളം പാകപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോഴും കൊലവിളിയും നരമേധവും രക്തച്ചൊരിച്ചിലുമായി നാടിന്റെ സ്വസ്ഥത കെടുത്താനും അശാന്തി പടര്‍ത്താനും തുനിഞ്ഞിറങ്ങുകയാണ് കേരളത്തിലെ ‘മേജര്‍’ പാര്‍ട്ടി. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കഴിയാതെ സമൂഹത്തെ ഇരുണ്ട കാലഘട്ടത്തില്‍ തന്നെ തളച്ചിടാനാണ് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ശ്രമിക്കുന്നത്.
ദശാബ്ദങ്ങളായി സിപിഎം നേതൃത്വം ആസൂത്രിതമായി നടപ്പാക്കുന്ന വിദ്വേഷ രാഷ്‌ട്രീയവും പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്ന ശൈലിയും സമൂഹത്തില്‍ ഒരുപാടു മുറിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചിലരെ അവര്‍ കൊല്ലുകയും ചിലരെ കൊലപാതകികളാക്കുകയും ചെയ്യുന്നു. നിവൃത്തികേടുകൊണ്ടും നിലനില്‍പ്പിനുവേണ്ടിയും പ്രതിരോധം സൃഷ്ടിക്കാന്‍ മറ്റുള്ളവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളാണ് ഇതുവഴി നിത്യദുഃഖത്തിലും തീരാദുരിതത്തിലും കഴിയുന്നത്.
ഈ മണ്ണില്‍ ജനിച്ചുവീഴുന്ന ഓരോ മനുഷ്യനും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ട്. അതാണ് മനുഷ്യാവകാശം. കൊടുംഭീകരനായ യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനെതിരെ എത്ര ഉച്ചത്തിലാണ് സിപിഎം നേതാക്കള്‍ സംസാരിച്ചത്? മനുഷ്യാവകാശത്തിന്റെ പേരിലും വധശിക്ഷ, പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് വാദിച്ചുകൊണ്ടുമായിരുന്നല്ലോ മേമനുവേണ്ടി വിലാപഗീതങ്ങള്‍ രചിച്ചത്. ഈ മനുഷ്യസ്‌നേഹമെന്തുകൊണ്ട് സ്വന്തം നാട്ടുകാരോടും സഹജരോടും തോന്നാത്തത്?
രക്തസാക്ഷിത്വം വരിച്ചും ത്യാഗം സഹിച്ചും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ട്ടിക്ക് ജനസ്വാധീനം നേടാനായത്. എന്നാല്‍ സുഖലോലുപരും അസഹിഷ്ണുക്കളുമായ ഇന്നത്തെ നേതാക്കള്‍ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ ഈ സ്വാധീനം ധിക്കാരപൂര്‍വ്വം ദുരുപയോഗം ചെയ്യുന്നു. എതിര്‍ശബ്ദം പുറപ്പെടുവിക്കുന്ന പാര്‍ട്ടി അണികള്‍ക്കുപോലും ജീവഭയംകൂടാതെ കഴിഞ്ഞുകൂടാനാകുന്നില്ല. ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ സ്മരണയുണര്‍ത്തുന്ന ഒരു സിനിമക്ക് പോലും അകാലമൃത്യു വിധിച്ചിരിക്കുകയാണ്.
സംഘടനാസ്വാതന്ത്ര്യം തങ്ങള്‍ക്കും തങ്ങളുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും മാത്രം എന്നതാണ് ജനമറിയുന്ന സിപിഎം നിലപാട്. ഇഷ്ടമുള്ള ദര്‍ശനത്തിലും സംഘടനയിലും വിശ്വസിച്ച് ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നിരന്തരം ഭീഷണി നേരിടേണ്ടിവരുന്നു. സൈ്വര്യം നഷ്ടപ്പെടുന്നു. സിപിഎം ആധിപത്യപ്രദേശങ്ങളില്‍ രണ്ടാംതരക്കാരായി മറ്റുള്ളവര്‍ അടങ്ങിയൊതുങ്ങിക്കഴിയേണ്ട സ്ഥിതിയാണ്. വിവാഹച്ചടങ്ങും, എന്തിന് മരണാനന്തരച്ചടങ്ങുപോലും പാര്‍ട്ടിനേതാക്കളുടെ ഇംഗിതമനുസരിച്ചേ ആകാവൂ എന്നാണ് കല്‍പ്പന. ഈ സാഹചര്യം നാടിന് ശാന്തിയേകുന്നതാണോ? വരും തലമുറയെങ്കിലും ഭയാശങ്കകള്‍ കൂടാതെ വളര്‍ന്നുവരേണ്ടതുണ്ട്. അതിന് നാട്ടില്‍ സമാധാനമുണ്ടായേ തീരൂ. അതിന് ആദ്യ ചുവടുവയ്‌ക്കേണ്ടത് സിപിഎംതന്നെയാണ്. കാരണം, ഇവിടുത്തെ ഏറ്റവും വലിയ ജനകീയപ്രസ്ഥാനം തങ്ങളുടേതാണെന്ന് എപ്പോഴും സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നു.
വലിയതോതില്‍ പാര്‍ട്ടി അണികള്‍ നിഷ്‌ക്രിയരാവുയോ കൊഴിഞ്ഞുേപാവുകയോ ചെയ്യുന്നത് സിപിഎം അറിയുന്നു. കൊഴിഞ്ഞുപോകുന്നവരില്‍ ഏറെയും ഹിന്ദുത്വാശയങ്ങള്‍ സ്വീകരിക്കുന്നു. ഹിന്ദുത്വ പ്രസ്ഥാനങ്ങളില്‍ അണിചേരുന്നു. സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ അവരുടെ സ്വത്വം മനസിലാക്കി ദേശീയപ്രസ്ഥാനത്തോട് കൈകോര്‍ക്കുന്നു. സാംസ്‌കാരിക നായകന്മാരും സാഹിത്യപ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെ പ്രതീക്ഷയോടെ ഈ പ്രതിഭാസത്തെ ഉള്‍ക്കൊണ്ട് അതിനൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നുണ്ട്. ഇതൊക്കെ സിപിഎം നേതാക്കളുടെ സമനില തെറ്റിക്കുകയാണ്. എസ്എന്‍ഡിപിയോടുള്ള രോഷപ്രകടനം അതിന്റെ ഭാഗമാണ്. എസ്എന്‍ഡിപി സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് കൂട്ടുചേരുന്നതിനെ സിപിഎം എതിര്‍ത്തുകൊണ്ടേയിരിക്കും എന്നാണ് പിണറായി വിജയന്‍ നാടുനീളെ പ്രസംഗിച്ചുനടക്കുന്നത്. ആര് ആരോട് കൂട്ടുചേരണമെന്ന് നിശ്ചയിക്കാനുള്ള അവകാശം സിപിഎമ്മിനാണോ? അതെ എന്ന് കരുതിയാകുമല്ലോ അവരങ്ങനെ പെരുമാറുന്നത്. എന്തും ഏതും തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയേ നടക്കാവൂ എന്നു കരുതുന്നത് ഫാസിസ്റ്റ് രീതിയാണ്.
ഈ രീതിയില്‍ കേരളത്തില്‍, വിശേഷിച്ച് കണ്ണൂരില്‍ സിപിഎം പയറ്റുന്ന രാഷ്‌ട്രീയം ചൈനയില്‍ അരങ്ങേറിയ ‘സാംസ്‌കാരിക വിപ്ലവ’ത്തെ ഓര്‍മപ്പെടുത്തുന്നതാണ്.
ഏതാണ്ട് മൂന്നു ദശലക്ഷം പേരെ കൊലയ്‌ക്കുകൊടുത്ത നരവേട്ടയാണ് മാവോയിസ്റ്റ് ചൈനയില്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ പേരില്‍ അരങ്ങേറിയത്. സ്ഥിരമായി അംഗവൈകല്യം പേറേണ്ടിവന്നവര്‍ പതിനഞ്ച് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. 46,000 ബുദ്ധിജീവികളെ വധിച്ചതായി മാവോതന്നെ അവകാശപ്പെട്ടിട്ടുണ്ട്. സാംസ്‌കാരിക വിപ്ലവത്തിന്റെ സ്വഭാവത്തെക്കുറിച്ച് ‘ചുവന്ന ചൈന ഇന്ന്’ (Red China Today ¿ Heinz von Koschembahr)) എന്ന പുസ്തകത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നു- ”ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചൈനയിലെ പ്രമുഖ നഗരങ്ങളില്‍ തെരുവിലിറങ്ങി. കൈകളില്‍ ചുവന്ന റിബണ്‍ ചുറ്റി, ചെങ്കൊടിയേന്തി തെരുവിലിറങ്ങിയ അവര്‍ ബൗദ്ധക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും ആക്രമിക്കുകയും ലൈബ്രറികള്‍ കൊള്ളിവെച്ച് നശിപ്പിക്കുകയും പൂര്‍വ്വികരുടെ ശവകുടീരങ്ങള്‍ ധ്വംസിക്കുകയും ചെയ്തു. പ്രതിമകള്‍ അടിച്ചുതകര്‍ത്തു.
പുസ്തകങ്ങള്‍ അഗ്‌നിക്കിരയാക്കി. ‘പുതിയതിനുവേണ്ടി പഴയതിനെ തകര്‍ക്കുക’ അതായിരുന്നു അവരുടെ മുദ്രാവാക്യം. അഭിവന്ദ്യരായ ആചാര്യന്മാരെ വീടുകളില്‍നിന്ന് തെരുവിലേക്ക് വലിച്ചിറക്കി വേട്ടയാടുകയും അവരെക്കൊണ്ട് റോഡുകള്‍ അടിച്ചുവാരിക്കുകയും അവരുടെ താടിയും മുടിയും മുണ്ഡനംചെയ്ത് ദേവാലയങ്ങള്‍ അക്രമത്തിനിരയാക്കുകയും ചെയ്തു. അതായിരുന്നു സാംസ്‌കാരിക വിപ്ലവത്തിന്റെ പടയൊരുക്കം. (പി.പരമേശ്വര്‍ജി രചിച്ച ‘കേരളത്തില്‍ ചൈനാ മോഡല്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ പടയൊരുക്കം’ എന്ന ഗ്രന്ഥത്തില്‍നിന്ന്).
പല ജനുസ്സില്‍പ്പെട്ട കമ്യുണിസ്റ്റുപാര്‍ട്ടികള്‍ ധാരാളം ലോകത്തുണ്ടെങ്കിലും കേരളത്തിലെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി പൊതുവെ ചൈനാ മോഡലിന്റെ ആരാധകരാണ്. ഒരു ജനതയുടെ ഉറച്ച വിശ്വാസങ്ങളും പാരമ്പര്യങ്ങളും മൂല്യസങ്കല്‍പ്പങ്ങളും ജീവിതവീക്ഷണവും ശക്തിയായി നിലനില്‍ക്കുന്നിടത്തോളം കാലം കമ്യൂണിസത്തിന് അവിടെ വേരുറപ്പിക്കാന്‍ സാധ്യമല്ല. മാവോ സേതൂങ് പ്രഖ്യാപിച്ചത്, ”പ്രചാരണത്തിലും പ്രക്ഷോഭത്തിലു കൂടി ആദ്യമായി ഒരു ജനതയുടെ വിചാരധാരയെ തകര്‍ത്താല്‍ മാത്രമേ പാര്‍ട്ടിയുടെ ആധിപത്യം സ്ഥാപിക്കാനാകൂ” എന്നാണ്. ഈ കാഴ്ചപ്പാടുതന്നെയാണ് സിപിഎമ്മിന് ആവേശം പകരുന്നത്.
ഭാരതത്തില്‍ ആയിരത്താണ്ടുകളായി നിലനിന്നുപോരുന്ന ഹിന്ദുത്വത്തിന്റെ പ്രതിബിംബങ്ങളെ തകര്‍ക്കാനും മാനബിന്ദുക്കളെ അവഹേളിക്കാനും ശ്രമിക്കുന്നതും മുമ്പെങ്ങോ തകര്‍ക്കപ്പെട്ടവ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങളെ അടിച്ചമര്‍ത്തുന്നതും അതുകൊണ്ടാണ്. തങ്ങള്‍ക്ക് അല്‍പമെങ്കിലും സ്വാധീനം അവശേഷിക്കുന്ന കേരളത്തില്‍ സംഘപ്രസ്ഥാനങ്ങളെ തലപൊക്കാന്‍ സമ്മതിക്കില്ലെന്ന വാശിയും ഗുരുദേവദര്‍ശനങ്ങളെയും അതിനെ അടിസ്ഥാനമാക്കിയുള്ള ജനകീയ മുന്നേറ്റത്തെയും വാഴിക്കില്ലെന്ന പ്രഖ്യാപനവും മാവോയിസ്റ്റ് ചിന്തയുടെ അടിസ്ഥാനത്തിലുള്ളതാണ്.
ഇപ്പോഴത്തെ സിപിഎമ്മിന്റെ വിറളിപിടിച്ച പ്രവര്‍ത്തനങ്ങള്‍ ഓര്‍മപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. കേരളത്തില്‍ ഹിന്ദു ഏകീകരണത്തെ എന്നും എതിര്‍ത്തുപോന്ന ചരിത്രമാണ് കമ്യൂണിസ്റ്റുകളുടേത്. 1940 കളില്‍ രൂപപ്പെട്ട എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യവും തുടര്‍ന്നുണ്ടായ ഹിന്ദു മഹാമണ്ഡല പ്രസ്ഥാനവും പഴങ്കഥയായി മാറിപ്പോയതില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പങ്ക് ചെറുതല്ല. ഹിന്ദു ഏകീകരണം മതേതര സമൂഹത്തിന് ഭീഷണിയാണ് എന്ന താത്വിക മറുപടിയാണ് അവര്‍ക്കതിനുള്ളത്. ഹിന്ദുവിന്റെ ജീവിതവീക്ഷണവും മൂല്യങ്ങളും മതേതര സങ്കല്‍പ്പങ്ങള്‍ക്കോ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കോ ഒരിക്കലും എതിരല്ലെന്നു മാത്രമല്ല, പുരോഗമനപരമെന്നു വിശേഷിപ്പിക്കാവുന്ന ഏത് സാമൂഹിക വ്യവസ്ഥക്കും മുകളില്‍ നില്‍ക്കാവുന്ന ശ്രേഷ്ഠത അതിനുണ്ടുതാനും.
അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചവരാണ് ആധുനിക കേരളത്തിന്റെ ശില്‍പികളെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും ഉള്‍പ്പെടെയുള്ള സാമൂഹ്യ നവോത്ഥാന നായകന്മാര്‍. അവരുടെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന കാപട്യം പ്രചരിപ്പിച്ച് ജനസ്വാധീനമുണ്ടാക്കിയവരാണ് കമ്യൂണിസ്റ്റ് നേതാക്കള്‍. എന്നാല്‍ ഗുരുനിന്ദ ചെയ്യുന്നതിലായി പിന്നീടവരുടെ താല്‍പര്യം. അതിനാണെങ്കിലോ, സ്വര്‍ഗീയവിരുന്നെന്ന പേരില്‍ സുവിശേഷയോഗം സംഘടിപ്പിച്ച് നൂറുകണക്കിന് പാവങ്ങളെ മാമോദീസ മുക്കി മതംമാറ്റം സാധിച്ചെടുക്കുന്ന കോട്ടയത്തെ തങ്കു പാസ്റ്ററെപ്പോലെയുള്ളവരെ പാര്‍ട്ടി വേദിയില്‍ സ്വീകരിച്ചാനയിച്ച് പ്രസംഗിപ്പിക്കുകയും ചെയ്യുന്നു. എന്താണ് സമൂഹത്തില്‍ കാണുന്ന പ്രതിഫലനം.
സീതാരാമയച്ചൂരിയും പ്രകാശ് കാരാട്ടും കൈയിലെടുത്തമ്മാനമാടിയ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന പടിയിറങ്ങുന്ന കാഴ്ചയാണ് ജനം കാണുന്നത്. കാലഹരണപ്പെട്ടതും പരിഷ്‌കൃതസമൂഹത്തിനു ചേരാത്തതുമായ തട്ടിക്കൂട്ട് പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഏറെക്കാലം ജനമനസ്സുകളില്‍ തങ്ങിനില്‍ക്കാനാവില്ല. സമയമാകുമ്പോള്‍ അവരതിനെ ഉപേക്ഷിക്കും. അതില്‍ കലിപൂണ്ട് കോമരം തുള്ളിയിട്ട് കാര്യമില്ല. കുറച്ചുകാലം കൂടിയൊക്കെ ആളുകളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചു എന്നുവരും.
എന്നാല്‍ അനിവാര്യമായ പരിസമാപ്തി അവരെ കാത്തിരിക്കുന്നുണ്ട്. അത് കാലത്തിന്റെ നിയോഗമാണെന്നു കരുതി ഉള്‍ക്കൊള്ളാന്‍ സിപിഎം നേതൃത്വത്തിന് കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. ആ പ്രശ്‌നത്തിനുള്ള പരിഹാരം ജനനന്മ ആഗ്രഹിക്കുന്നരാണ് കണ്ടെത്തേണ്ടത്, പ്രത്യേകിച്ച് ദേശീയ ആദര്‍ശം നെഞ്ചേറ്റിയവര്‍. ജനാധിപത്യസമൂഹത്തില്‍ ജനാധിപത്യമാര്‍ഗങ്ങള്‍ തന്നെ അതിനുപയോഗിക്കണം. ഇടവിട്ടുള്ള അവസരങ്ങളില്‍ ഭരണത്തിലേറാമെന്ന സാഹചര്യത്തിന് മാറ്റമുണ്ടാകണം. സമൂഹജീവിതത്തില്‍ ആഴത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വ്യവസ്ഥാപിത സംവിധാനങ്ങളില്‍ പൊൡച്ചെഴുത്തുണ്ടാവണം.
പലരൂപത്തിലും ഭാവത്തിലും ജനങ്ങളെ കുരുക്കിട്ടു നിര്‍ത്തിയിരിക്കുന്ന ചങ്ങലകള്‍ തകര്‍ക്കുകതന്നെ വേണം. തെരഞ്ഞെടുപ്പില്‍ ചിലര്‍ ജയിക്കണം എന്നതുപോലെ തന്നെ പ്രധാനമാണ് ചിലര്‍ ജയിക്കരുത് എന്നതും. കൈവരാന്‍ പോകുന്ന വിജയമാണ് തിന്മയുടെ ശക്തികള്‍ക്ക് പ്രതീക്ഷയും പ്രേരണയുമാകുന്നതെങ്കില്‍ ആ വിജയം അവര്‍ക്ക് അസാധ്യമാക്കണം. അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊണ്ടുവരിക എന്നതാണ് ദേശീയ പ്രസ്ഥാനങ്ങളുടെ വര്‍ത്തമാനകാലദൗത്യം. അത് നിര്‍വഹിക്കപ്പെടുമ്പോള്‍ വഴിമാറേണ്ടവര്‍ മാറുകതന്നെ ചെയ്യും.
അവസാനിച്ചു
















