മുണ്ടക്കയം: മകനുമൊത്തു താമസ്സിക്കുന്ന വീട്ടമ്മയെ വീടുകയറി മര്‍ദിച്ചതായി പരാതി.മുണ്ടക്കയം,വെളളനാടി, മുറികല്ലുംപുറംപുളിമൂട്ടില്‍ സജിനി(40)യെയാണ് മദ്യലഹരിയില്‍ ഒരുസംഘമാളുകള്‍ വീടുകയറി അക്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.കഴിഞ്ഞ തിരുവോണനാളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവു ഉപേക്ഷിച്ച് 15 വര്‍ഷമായി മകനുമായി താമസ്സിക്കുന്ന സജിനിയ്‌ക്കു നേരെ ദീര്‍ഘനാളുകളായി സാമൂഹ്യ വിരുദ്ധശല്യം നടത്തിവരുകയാണന്നു ഇവര്‍ വാര്‍ത്താ സമ്മേളനത്തിലാരോപിച്ചു. അങ്കണവാടി സഹായിയായി ജോലി ചെയ്യുന്ന ഇവരുടെ വീടിനു സമീപം നടന്ന ഓണാഘോഷപരിപാടിയ്‌ക്കിടെയാണ് അവസാനമായി അക്രമം നടത്തിയത്. നാട്ടുകാര്‍ ഓണാഘോഷ പരിപരാടികള്‍ നടത്തി പിരിഞ്ഞെങ്കിലും ഒരു സംഘമാളുകള്‍ സജിനിയുടെ വീടിനോടു ചേര്‍ന്നുആഘോഷത്തിനായി കെട്ടിയ പടുതക്കു കീഴില്‍ ഇരുന്നു മദ്യപിച്ചത്രെ.മദ്യ ലഹരിയിലായിരുന്നു സംഘം സജിനിയെ അസഭ്യം പറയുകയും വീടിന്റെ കതക് തല്ലി തകര്‍ത്ത് അകത്തു കടന്നു മര്‍ദിക്കുകയുമായിരുന്നു. തലക്കു മര്‍ദനമേറ്റു ബോധരഹിതയായ ഇവരെ മുണ്ടക്കയം പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്.ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലും മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിലും ചികില്‍സ നല്‍കേണ്ടി വന്നു.ആശുപത്രിയിലെത്തി മൊഴിയെടുത്ത പൊലീസ് കേസ് ഒത്തു തീര്‍ക്കണമെന്നാവശ്യപെട്ടതായി ഇവര്‍ ആരോപിച്ചു.പിന്നീട് പൊലീസിന്റെ നിര്‍ബന്ധംമൂലം പരാതിയില്ലന്നു എഴുതി നല്‍കേണ്ട സാഹചര്യമുണ്ടാവുകയായിരുന്നു.പരാതിയുമായി മുന്നോട്ടുപോയാല്‍ വീണ്ടും അക്രമണം നടത്തുമെന്ന ഭീഷണിയും നിലനില്‍ക്കുകയാണന്നു ഇവര്‍ പറഞ്ഞു.
മുന്‍പ് നടന്ന അക്രമങ്ങള്‍ക്കെതിരെ വനിത കമ്മീഷനു പരാതി നല്‍കിയതും, ആകെയുളള മൂന്നു സെന്റ് സ്ഥലത്തു നിന്നും ഒരു സെന്റ് സ്ഥലം റോഡിനായി നല്‍കിയില്ലയെന്നതുമാണ് എതിര്‍ കക്ഷികളുടെ ആക്ഷേപത്തിനിടയാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ടു ഉയര്‍ന്ന ഉദ്യോഗസ്ഥരേയും കോടതിയേയും സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.
















