കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സമരമാണ് മൂന്നാറില്‍ കാണുന്നത്. വ്യവസ്ഥാപിത തൊഴിലാളി നേതൃത്വത്തെ തള്ളിമാറ്റി തൊഴിലാളികളുടെ വമ്പിച്ച മുന്നേറ്റമാണ് മുന്നാറിലുണ്ടായത്. തോട്ടം തൊഴില്‍ മേഖലയില്‍ ആധിപത്യം നിലനിര്‍ത്തിപ്പോന്ന എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു സംഘടനാ നേതാക്കളെ അവഗണിച്ചുകൊണ്ടാരംഭിച്ച സമരം രാഷ്‌ട്രീയ നേതൃത്വത്തെയും അകറ്റി നിര്‍ത്തി. ‘പണി ഞങ്ങള്‍ക്കും പണം നിങ്ങള്‍ക്കും’ എന്ന മുദ്രാവാക്യമാണ് സമരക്കാരില്‍ നിന്നും ഉയര്‍ന്നത്.
തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തോട്ടം ഉടമകളുടെ അച്ചാരംപറ്റി തൊഴിലാളികളെ വഞ്ചിച്ചു എന്നാണ് മുഖ്യ ആരോപണം. മെച്ചപ്പെട്ട കൂലിയും അര്‍ഹതപ്പെട്ട ബോണസും ലഭിക്കാനാണ് തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. ഇവ ഉറപ്പുവരുത്താന്‍ കേരളം മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ക്കായില്ല. യൂണിയന്‍ നേതൃത്വത്തിനും കഴിഞ്ഞില്ലെന്നത് വലിയൊരു അപരാധം തന്നെയാണ്. സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള സംഘടിത മേഖലയ്‌ക്കുവേണ്ടി അഖിലേന്ത്യാ പണിമുടക്കും മറ്റും സംഘടിപ്പിച്ച് മേനിനടിക്കുന്ന തൊഴിലാളി യൂണിയനുകള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും ഏറിയകൂറും സ്ത്രീകളായ തോട്ടം തൊഴിലാളികളുടെ ആവലാതിയും വേവലാതികളും അറിയാനോ പരിഹാരം കാണാനോ ശ്രമിക്കാത്തത് മാപ്പര്‍ഹിക്കാത്ത കുറ്റംതന്നെയാണ്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ വേതനവും ജീവിതനിലവാരവും പുറംലോകത്തെ അറിയിക്കാന്‍പോലും ആരും മുന്നോട്ടുവന്നില്ലെന്നതും സങ്കടകരമാണ്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ലായങ്ങള്‍ വാസയോഗ്യമല്ല. പൊട്ടിപ്പൊളിഞ്ഞ, ഇടുങ്ങിയ ലായങ്ങളിലെ ചുമരുകള്‍ക്കുള്ളില്‍ കഷ്ടപ്പാടിന്റെ തേങ്ങലുകളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.അടുക്കളയും ഒറ്റമുറിയും മാത്രമുള്ള ലായങ്ങള്‍.അതില്‍ നാലഞ്ചുപേര്‍. ഇതാണ് മൂന്നാറിലെ ഒരു തോട്ടം തൊഴിലാളിക്ക് എസ്റ്റേറ്റ് ഉടമയായ ടാറ്റാ അനുവദിച്ചിരിക്കുന്നത്.അതൊന്നു പരിഷ്‌ക്കരിക്കാന്‍ പ്രയത്‌നമില്ല. അതിനായി ശബ്ദമുയര്‍ത്താനും തൊഴിലാളികള്‍ക്കിടയിലാണ് തങ്ങളുടെ ജീവിതമെന്ന് തരംകിട്ടുമ്പോഴൊക്കെ വിളിച്ചുപറയുന്ന നേതാക്കള്‍ക്കായില്ല. കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളിലെ 12000 തൊഴിലാളികള്‍ ഈ ഇടുങ്ങിയ ലായങ്ങളില്‍ കഴിഞ്ഞാണ് തോട്ടങ്ങളില്‍ ജോലി ചെയ്യുന്നത്.
മിക്ക ലായങ്ങളും ചോര്‍ന്നൊലിക്കുന്നുണ്ട്. പ്ലാസ്റ്റിക്കുകൊണ്ട് മറച്ചാണ് മഴയില്‍ നിന്നും രക്ഷനേടുന്നത്. പേരിന് വര്‍ഷാവര്‍ഷങ്ങളില്‍ ലായങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നുണ്ടുപോലും. ഭര്‍ത്താവും ഭാര്യയും പിന്നെ പ്രായമായ അവരുടെ രക്ഷിതാക്കള്‍ ഉണ്ടെങ്കില്‍ അവരും അന്തിയുറങ്ങുന്നത് ഒരുമുറിയില്‍. സ്വകാര്യതപോലും ഇല്ല. പല ലായങ്ങളിലും പ്രാഥമിക സൗകര്യമില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണിതവയാണ് മിക്ക ലായങ്ങളും. ഒരു തൊഴിലാളി 21 കിലോ കൊളുന്ത് നുള്ളണം. അതിന് ലഭിക്കുന്നത് വെറും 232 രൂപ. പിന്നീട് ശേഖരിക്കുന്ന ഓരോ കിലോ കൊളുന്തിനും ആറ് രൂപ.
ഈ പണംകൊണ്ടുവേണം നാലഞ്ചു വയറുകള്‍ കഴിയാന്‍, കുട്ടികള്‍ക്ക് പഠിക്കാന്‍, രോഗം വന്നാല്‍ മരുന്നുവാങ്ങാന്‍. ഈ അവസരം തമിഴ് വട്ടിപ്പലിശക്കാര്‍ മുതലെടുക്കും. യൂണിയന്‍ നേതാക്കള്‍ എല്ലാ കാലത്തും തോട്ടം ഉടമകളുമായി രഹസ്യ കരാറുണ്ടാക്കും. ബോണസ് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനി ഉദേ്യാഗസ്ഥര്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുകയാണ് പതിവ്. തോട്ടം ഉടമയുടെ പാരിതോഷികം സ്വീകരിക്കുക മാത്രമല്ല തൊഴിലാളികളും വിഹിതം നല്‍കണം.
യൂണിയന്‍ നേതാക്കള്‍ക്ക് യാത്രാസൗകര്യം, താമസ സ്ഥലം എന്നിവ മാത്രമല്ല കുടുംബത്തില്‍ വിശേഷംവന്നാലും തോട്ടം ഉടമയുടെ പാരിതോഷികമെത്തും. വലിയ യൂണിയന്റെ വലിയ നേതാവിന്റെ മകന്റെ വിവാഹത്തിന് ആഡംബരകാര്‍ സമ്മാനിച്ചതിന്റെ ഓര്‍മ്മ ഇപ്പോഴും മാറിയിട്ടില്ല. തൊഴിലാളി യൂണിയന്‍ തൊഴിലാളികളുടെ കണ്ണില്‍പൊടിയിടാന്‍ സമരം നടത്തും. സമരത്തിന്റെ പന്തല്‍ ഇട്ടുനല്‍കുന്നത് പോലും തോട്ടം മുതലാളി. രണ്ട് മൂന്ന് ദിവസം അഡ്ജസ്റ്റ്‌മെന്റ് സമരം നടത്തി മുന്‍കൂട്ടി തീരുമാനിച്ച ബോണസ് വര്‍ദ്ധനവ് കമ്പനിയെക്കൊണ്ട് പ്രഖ്യാപിക്കും.യൂണിയനുകള്‍ സമരം ചെയ്തതുകൊണ്ടാണ് ബോണസ് അനുവദിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും.
ഇപ്പോഴത്തെ ബോണസ് പ്രശ്‌നത്തിലും യൂണിയന്‍ നേതാക്കള്‍ തിരിമറി നടത്തിയിട്ടുണ്ട് എന്നാണ് ആരോപണം. ഇതിനാലാണ് തൊഴിലാളി സമരത്തെ യൂണിയനുകളും സിപിഎം ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയപാര്‍ട്ടിക്കാരും എതിര്‍ക്കുന്നത്. മൂന്നാര്‍ കേരളത്തിന്റെ കശ്മീരാണ്. വിനോദ സഞ്ചാരികളുടെ പറുദീസ. പക്ഷെ അവിടെ ജീവിക്കുന്ന തൊഴിലാളികള്‍ക്ക് മൂന്നാര്‍ നരകമാണ്. അതിനൊരു പരിഹാരം കാണാന്‍ സംസ്ഥാന ഭരിച്ചവരാരും ശ്രമിച്ചില്ലെന്നത് കൊടിയ അപരാധം തന്നെയാണ്. ഇപ്പോള്‍ സമരം ഒത്തുതീര്‍പ്പായിരിക്കുന്നത് സന്തോഷകരമാണ്. അപ്പോള്‍പോലും സ്ത്രീകള്‍ മുന്നില്‍നിന്ന് നയിച്ച മൂന്നാര്‍ സമരം പ്രതിപക്ഷത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍പ്പെടാന്‍ ഒരാഴ്ച പിന്നിടേണ്ടിവന്നു എന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്.
















